ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമപാതയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജൂലൈ രണ്ടു വരെ എയര്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടം 491 കോടി. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയില്‍ അറിയിച്ചതാണിക്കാര്യം. സ്വകാര്യ വിമാന കമ്പനികളായ സ്‌പൈസ് ജെറ്റിന് 30.73 കോടി രൂപയും ഇന്‍ഡിഗോയ്ക്ക് 25.1 കോടിയും ഗോ എയറിന് 2.1 കോടിയും നഷ്ടമുണ്ടായി.
കഴിഞ്ഞ ഫെബ്രുവരി 26ന് ഇന്ത്യ നടത്തിയ ബാലാക്കോട്ട് വ്യോമാക്രമണത്തെ തുടര്‍ന്നാണ് സ്വന്തം വ്യോമാതിര്‍ത്തി പാകിസ്ഥാന്‍ അടച്ചത്. ആകെയുള്ള 11 വ്യോമപാതകളില്‍ ദക്ഷിണ മേഖലയിലൂടെയുള്ള രണ്ടു പാതകള്‍ മാത്രമാണ് പാകിസ്ഥാന്‍ തുറന്നത്. മുഴുവന്‍ വ്യോമപാതയും പാകിസ്ഥാന്‍ തുറന്നാല്‍ മാത്രമേ വിമാനങ്ങള്‍ക്കു പ്രയോജനമുണ്ടാകൂവെന്ന് ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.
മേയ് 31ന് ഇന്ത്യന്‍ ആകാശപാതകളില്‍ ഏര്‍പ്പെടുത്തിയ എല്ലാ വിലക്കുകളും നീക്കിയതായി വ്യോമസേന അറിയിച്ചിരുന്നു. ഇന്ത്യയുടെ വിലക്കു മൂലം യുഎസ്, യൂറോപ്പ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും പ്രതിസന്ധിയിലായിരുന്നു.