റായ്‌പൂര്‍: കൊവിഡ് ഭീതിയില്‍ ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനില്‍ ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരോട് ക്യാമ്പുകളിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍. പനി പോലുള്ള ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് സംഘത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു വനിതാ കേഡർ അടുത്തിടെ ബിജാപൂർ ജില്ലയിലെ ഗ്രാമത്തിലേക്ക് മടങ്ങിയിരുന്നു.
മൊഡക്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെഡകാവ്‌ലി ഗ്രാമത്തിനടുത്തുള്ള വനത്തിൽ ബുധനാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർ സുമിത്ര ചെപ്പയെ (32) പിടികൂടിയതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ബസ്തർ റേഞ്ച്) സുന്ദരരാജ് പി പറഞ്ഞു. മാവോയിസ്റ്റുകളുടെ പിഎൽജിഎ ബറ്റാലിയൻ നമ്പർ 1 അംഗമായി സജീവമായിരുന്ന ചെപ്പ കഴിഞ്ഞ 10 വർഷമായി മാവോയിസ്റ്റ് സജീവ അംഗമായിരുന്നു.
ചോദ്യം ചെയ്യലിൽ, പനി, ജലദോഷം, ചുമ എന്നീ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തന്നെ ക്യാമ്പില്‍ നിന്നും പുറത്താക്കുകയായിരുന്നെന്നും സമാനമായ ലക്ഷണങ്ങൾ കാണിക്കുന്ന നിരവധി കേഡർമാരോട് മുതിർന്ന നേതാക്കൾ തങ്ങളുടെ ഗ്രൂപ്പുകളിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുന്നതായും ചെപ്പ വെളിപ്പെടുത്തി. ചെപ്പയുടെ സാമ്പിള്‍ കൊവിഡ് ടെസ്റ്റിന് അയച്ചതായും റിപ്പോർട്ടിനെ അടിസ്ഥാനമാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.