സഖ്യകക്ഷികളെ എങ്ങനെ പരിഗണിക്കണമെന്ന് ബിജെപിയിൽ നിന്നും പഠിക്കണമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അധികാരത്തിൽ എത്തേണ്ടതെങ്ങനെയെന്നും മറ്റ് പാർട്ടികളെ അംഗീകരിക്കാനും ബിജെപിക്ക് അറിയാം. ചെറിയ സീറ്റ് ധാരണയുടെ പേരിലാണങ്കിലും ബിജെപി സഖ്യകക്ഷികളെ അംഗീകരിക്കാറുണ്ടെന്നും എത്ര സമ്മർദമുണ്ടായാലും അവർ സഖ്യം വിട്ടുകളിക്കാറില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
കോൺഗ്രസ് വലിയൊരു പാർട്ടിയാണ്. മറ്റ് പാർട്ടികളെ സഹായിക്കാനാണ് കോൺഗ്രസ് ശ്രമിക്കേണ്ടത്. ബംഗാളിൽ മമതാ ബാനർജിയും ഡൽഹിയിൽ അരവിന്ദ് കേജ്രിവാളും മത്സരിക്കുമ്പോൾ അവരെ കോൺഗ്രസ് പിന്തുണക്കുകയാണ് വേണ്ടത്. സഖ്യത്തിന്‍റെ കാര്യത്തിൽ ബിഹാറിനെ മാതൃകയാക്കണം. നിരവധി സീറ്റുകളിൽ വിജയിച്ച ബിജെപി നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ നിതീഷ് കുമാറിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും തുല്ല്യ സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റുകളില്‍ 22 എണ്ണത്തില്‍ ബിജെപി ജയിച്ചപ്പോള്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് നിതീഷ് കുമാറിന്‍റെ ജെഡിയുവിന് ലഭിച്ചത്. എന്നിട്ടും സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ വിട്ടുനല്‍കാന്‍ ബിജെപി തയാറായി.
ബിജെപിക്ക് ഏത് നേതാവിനെ എപ്പോൾ മുമ്പന്തിയിൽ കൊണ്ടുവരണമെന്ന് അറിയാം. ജാതി അടിസ്ഥാനത്തിലാണെങ്കില്‍ ഒരു നേതാവ് എത്രത്തോളം സ്വാധീനമുള്ളയാളാണോ അയാളെ തെരഞ്ഞെടുക്കും. യോഗ്യത, അയോഗ്യത തുടങ്ങിയ കാര്യങ്ങള്‍ നോക്കാറില്ലെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിൽ കോൺഗ്രസിനെ സഖ്യത്തിൽ ചേർക്കാതെ മായാവതി-അഖിലേഷ്-അജിത് സിങ് സഖ്യമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.