ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയായ 70കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്രയെ (34) 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്‍റെ ആവശ്യം ചോദ്യം ചെയ്‌ത പാട്യാല ഹൗസ് കോടതി, ഇത് നിരസിക്കുകയായിരുന്നു. പൊതുജന സമ്മര്‍ദമുണ്ടെന്ന് കരുതി ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കരുതെന്നും കോടതി പറഞ്ഞു.
ALSO READ| എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം : ശങ്കര്‍ മിശ്ര പിടിയില്‍
'പൊലീസ് കസ്റ്റഡിയില്‍ വിടണമെന്ന ആവശ്യത്തിന്‍റെ അടിസ്ഥാനം എന്താണ്?. പൊതുജന സമ്മർദം ഉണ്ടെന്ന് കരുതി ഇങ്ങനെ ചെയ്യരുത്. നിയമപ്രകാരം മാത്രം മുന്നോട്ടുപോവുക' - കോടതി പൊലീസിനോടും പരാതിക്കാരിയുടെ അഭിഭാഷകനോടും പറഞ്ഞു. വിമാനത്തിലെ കാബിൻ ക്രൂവിനും മിശ്രയെ തിരിച്ചറിയാനും പുറമെ തങ്ങള്‍ക്ക് ചോദ്യം ചെയ്യാനും വേണ്ടി കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. എന്നാൽ, ഇക്കാര്യങ്ങള്‍ ഒന്നും തന്നെ കണക്കിലെടുക്കാതെ പൊലീസിന്‍റെ ആവശ്യം കോടതി പൂര്‍ണായും തള്ളിക്കളയുകയായിരുന്നു.
ഒത്തുതീര്‍പ്പാക്കിയെന്ന് അവകാശവാദം: 2022 നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ചാണ് പ്രതി സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. സംഭവത്തില്‍ യാത്രക്കാരിയുമായി സംസാരിച്ചിരുന്നുവെന്നും ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നെന്നും ശങ്കര്‍ മിശ്രയുടെ അഭിഭാഷകര്‍ അവകാശപ്പെട്ടിരുന്നു. ഇവര്‍ക്ക് 15,000 രൂപ നഷ്‌ടപരിഹാരം നല്‍കിയിരുന്നെന്നും എന്നാല്‍ ഈ തുക ഇവരുടെ മകള്‍ തിരികെ നല്‍കിയെന്നുമാണ് അഭിഭാഷകര്‍ പറയുന്നത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ശങ്കര്‍ മിശ്രയെ ഡൽഹി പൊലീസ് സംഘം വെള്ളിയാഴ്‌ച (ജനുവരി ആറ്) ബെംഗളൂരുവില്‍ നിന്നാണ് അറസ്റ്റുചെയ്‌തത്. അതേസമയം, ശങ്കര്‍ മിശ്ര പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഇയാളെ പിരിച്ചുവിട്ടു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്‌ട്ര ധനകാര്യ സേവനദാതാക്കളായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യ ചാപ്‌റ്ററിന്‍റെ വൈസ് പ്രസിഡന്‍റായിരുന്നു ശങ്കര്‍ മിശ്ര.