കേരളം

kerala

വയനാട്ടില്‍ 90 ക്യാമ്പുകളിലായി 9000-ത്തിലേറെ പേര്‍; അവശ്യ സാധനങ്ങള്‍ സുസജ്ജം - Wayanad in fear of disaster

By ETV Bharat Kerala Team

Published : Aug 3, 2024, 7:43 AM IST

Updated : Aug 3, 2024, 7:55 AM IST

വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 9000-ത്തില്‍ അധികം പേരാണ് 90 ക്യാമ്പുകളിലായി കഴിയുന്നത്.

WAYANAD RELIEF CAMP  MUNDAKKAI LANDSLIDE CAMP  വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍  വയനാട് ദുരിതാശ്വാസ ക്യാമ്പ്
Collection Center for Wayanad Camps (ETV Bharat)

കളക്‌ഷന്‍ സെന്‍ററില്‍ നിന്നും (ETV Bharat)

വയനാട് :ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം അനുദിനം വർധിക്കുകയാണ് വയനാട്ടിൽ. ഒരു ദുരന്തം കൂടി തങ്ങാനുള്ള ശേഷിയില്ലാത്തതു കൊണ്ടാണ് ഈ മുൻകരുതൽ. വയനാട് ജില്ലയിൽ 90 ദുരിതാശ്വാസ ക്യാമ്പുകളിലായി 9000-ത്തിലേറെ പേരാണ് കഴിയുന്നത്.

ശക്തമായ മഴയും ഉരുൾപൊട്ടൽ മുന്നറിയിപ്പുകളും കണക്കിലെടുത്താണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇത്രയും പേരെ മാറ്റി പാർപ്പിച്ചത്. ചൂരല്‍മല ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആരംഭിച്ച എട്ട് ക്യാമ്പുകളും ഇതിൽ ഉൾപ്പെടുന്നു.

എന്നാൽ ഈ മനുഷ്യർക്കൊക്കെ ഭക്ഷണവും മറ്റ് അവശ്യ സഹായങ്ങളും എത്തുന്നുണ്ടോ എന്നതാണ് ചോദ്യം. എത്തുന്നുണ്ട് എന്ന് മാത്രമല്ല, അത് വളരെ ചിട്ടയോട് കൂടിയാണ് നടക്കുന്നത്. വയനാടിന് വേണ്ടി ജില്ലാ ആസ്ഥാനത്ത് ആരംഭിച്ച കളക്ഷൻ സെന്‍ററിലേക്ക് അവശ്യ വസ്‌തുക്കളുടെ ഒഴുക്കാണ്. അതിശയിപ്പിക്കുന്ന രീതിയിലാണ് പച്ചക്കറികളും പലചരക്കുകളും എത്തുന്നത്.

ഓരോ ക്യാമ്പിലും കോഡിനേറ്റർമാരും അവരെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. അവശ്യ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ഉദ്യോഗസ്ഥൻ കളക്ഷൻ സെന്‍ററിലേക്ക് അയക്കും. അത് പ്രകാരം സാധനങ്ങൾ എത്തിക്കും. എവിടെയും ഒരു കുറവുമില്ലെന്നും വലിയ സഹായമാണ് നാടിന്‍റെ നാനാ ഭാഗത്ത് നിന്നും ലഭിക്കുന്നതെന്നും വളണ്ടിയറായ ബാബു പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്‌തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ടെന്ന് വയനാട് ജില്ല കലക്‌ടർ ഡി ആർ മേഘശ്രീ ഇടിവി ഭാരതിനോട് പറഞ്ഞു. 'റേഷന്‍ കടകളിലും സപ്ലൈകോ വില്‍പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും അവശ്യ വസ്‌തുക്കൾ എത്തുന്നുണ്ട്.

മറ്റ് ജില്ലകളിൽ നിന്നും തൽക്കാലം അവശ്യ വസ്‌തുക്കൾ ആവശ്യമില്ല. അതിന് പകരം ഉരുൾപൊട്ടലിൽ എല്ലാം നഷ്‌ടപ്പെട്ടവർക്ക് താമസ സ്ഥലം ഒരുക്കാനുള്ള സഹായമാണ് വേണ്ടത്.'- കലക്‌ടർ പറഞ്ഞു. രണ്ട് ദിവസമായി നടന്ന രക്ഷാപ്രവർത്തനത്തിൽ രക്ഷിക്കാനായത് 1600-ലേറെ പേരെയെന്നും കലക്‌ടർ കൂട്ടിച്ചേർത്തു.

Also Read :വയനാട് ദുരന്തം: റഡാര്‍ സിഗ്‌നല്‍ ലഭിച്ചിടത്ത് മണ്ണിനടിയില്‍ മനുഷ്യ സാന്നിധ്യമില്ല; തെരച്ചില്‍ വിഫലം

Last Updated : Aug 3, 2024, 7:55 AM IST

ABOUT THE AUTHOR

...view details