കോഴിക്കോട് :മെഡിക്കൽ കോളജ് ആശുപത്രിയിലെ മരുന്ന് വിതരണം കച്ചവടക്കാർ നിർത്തിവെച്ചിട്ട് അഞ്ച് ദിവസം പൂർത്തിയാകുന്നു. കഴിഞ്ഞ എട്ട് മാസത്തിലേറെ കാലമായി മെഡിക്കൽ കോളജിന് വിതരണം ചെയ്‌ത മരുന്നുകളുടെ കുടിശിക ലഭിക്കാത്തതാണ് മരുന്ന് വിതരണം നിർത്തിവെക്കാൻ കാരണം. ആവശ്യമായ മരുന്നുകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ലഭിക്കാതായതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി.
നേരത്തെ സ്റ്റോക്ക് ചെയ്‌തിരുന്ന ശസ്ത്രക്രിയ ഉപകരണങ്ങളിൽ പലതും കഴിഞ്ഞ ദിവസം തീർന്നിരുന്നു. പല മരുന്നുകൾക്കും ഇപ്പോൾ വലിയ ക്ഷാമം നേരിടുന്നുണ്ട്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ കഴിഞ്ഞ രണ്ട് ദിവസത്തോളമായി മരുന്നു വിതരണം നടത്തുന്നതിനാലാണ് വലിയ പ്രതിസന്ധിയില്ലാതെ പ്രവർത്തനം നടന്നു പോകുന്നത്.
എന്നാൽ ഡയാലിസിസ് അടക്കമുള്ള പ്രധാന ചികിത്സകളെ ഈ മരുന്ന് ക്ഷാമം ഏറെ ബാധിക്കും. അടിയന്തര ശസ്ത്രക്രിയ അടക്കമുള്ളവ ഇതുവരെ മുടങ്ങിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. ഇന്ന്(14-03-2024) നടത്തേണ്ട ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ളവ മാറ്റി വെച്ചതായി രോഗികളെ അറിയിച്ചിട്ടുണ്ട്.