കോഴിക്കോട്:ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ജീവിതചര്യക്ക് ഒരു മാറ്റവും വരുത്താത്ത ജനസമൂഹം. സ്‌ത്രീ, പുരുഷൻ എന്ന രണ്ട് വർഗം മാത്രമേയുള്ളൂ എന്നും ജാതി, മത, വർണ ഭേദമില്ലെന്നും ഉറച്ച് വിശ്വസിക്കുന്നവർ. സ്‌ത്രീക്കും പുരുഷനും ഉഭയ സമ്മതപ്രകാരം പരസ്യമായി ലജ്ജയില്ലാതെ ആരുമായും ഇണചേരാൻ അനുവദിച്ചിരിക്കുന്ന ഒരിടം.
അച്ഛൻ, അമ്മ, ഭാര്യ, മക്കൾ, സഹോദരൻ, സഹോദരി എന്നീ സങ്കൽപ്പമില്ലാത്ത ജീവിതം. പ്രാർത്ഥന, ദൈവാരാധന, യാഗം, ഹോമം, പൂജ എന്നിവയില്ലാത്ത ഒരപൂർവ്വ ലോകമാണ് സിദ്ധസമാജം.
തുടക്കം
വടകരയിലെ പ്രശസ്‌തമായ ലോകനാര്‍കാവിനടുത്ത് തന്നെയാണ് സിദ്ധ സമാജം സ്‌ഥിതി ചെയ്യുന്നത്. സ്വാമി ശിവാനന്ദ പരമഹംസർ ആണ് 1921ൽ വടകരയിൽ സിദ്ധസമാജം സ്ഥാപിച്ചത്. ഒരു മഠം എന്ന രീതിയിലായിരുന്നു പ്രവർത്തനം. രാമക്കുറുപ്പ് എന്നായിരുന്നു ശിവാനന്ദ പരമഹംസരുടെ യഥാർഥ പേര്. വടകര സ്വദേശിയായ അദ്ദേഹം ഭാര്യയുടെ മരണശേഷം ഒരു യാത്ര പോകുകയായിരുന്നു. കന്യാകുമാരി തൊട്ട് അഫ്‌ഗാനിസ്ഥാൻ വരെ ആ യാത്രയെത്തി. മനുഷ്യൻ്റെ തത്വം തേടിയുള്ള ആ യാത്രയിൽ ഭോഗർഷിയുടെ പരമ്പരയിലുള്ള ഒരു സ്വാമിയിൽ നിന്ന് വിദ്യോപദേശം ലഭിച്ചു എന്നാണ് ആശ്രമ രേഖകളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
Siddha Samaj Vadakara (ETV Bharat) ആശ്രമങ്ങൾ, വരുമാന മാർഗം
വടകരയിലേത് സമാജത്തിൻ്റെ ആസ്ഥാന കേന്ദ്രമാക്കി മറ്റ് നാല് ആശ്രമങ്ങൾ കൂടി ശിവാനന്ദ പരമഹംസർ സ്ഥാപിച്ചു. പേരാമ്പ്രക്കടുത്ത് കായണ്ണ, കണ്ണൂർ തളിപ്പറമ്പ്, തിരുവനന്തപുരം മന്നൂർക്കര, തമിഴ്‌നാട് സേലം ജില്ലയിലെ ആത്തൂർ എന്നിവിടങ്ങളിലാണ് മറ്റുള്ളവ. വടകരയിൽ ഇരുന്നൂറോളം അന്തേവാസികളുണ്ട്. മറ്റിടങ്ങളിൽ നാൽപത് പേർ വീതമാണുള്ളത്. ഭാഷപോലും ഒന്നാണെന്ന് വിശ്വസിച്ചു പോരുന്നയിടത്ത് അന്തേവാസികളെല്ലാം മലയാളികളാണ്. ആയുർവേദ മരുന്ന് വിൽപനയും കൃഷിയുമാണ് സമാജത്തിൻ്റെ പ്രധാന വരുമാന മാർഗം.
സമാജത്തിലെ ജീവിത രീതികൾ
എട്ട് മണിക്കൂർ ജപം, എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം എന്നതാണ് സമാജത്തിലെ രീതി. ശരീരത്തിലെ ഒരു രോമം പോലും അറിഞ്ഞു കൊണ്ട് നശിപ്പിക്കരുത് എന്നതാണ് തത്വം. ജോലിക്ക് തടസമാകുന്നതു കൊണ്ട് മാത്രം നഖം വെട്ടും. ആശ്രമ ജീവിതത്തിൽ ആരും വസ്‌ത്രം ധരിക്കാറില്ല. ജോലിസ്ഥലത്ത് മുട്ടു മറയാത്ത മുണ്ടും സ്‌ത്രീകൾ മാറിൽ ഒരു ഉത്തരീയവും ധരിക്കും.
സ്‌ത്രീ പുരുഷന്മാർക്ക് ഉഭയസമ്മതപ്രകാരം ആരുമായും ഇണ ചേരാം. അത് പരസ്യമായി ചെയ്യണം. രതിയിൽ രഹസ്യമോ ലജ്ജയോ പാടില്ല. പുരുഷനു ഇണയുടെ സമ്മതത്തോടെ ഏത് സ്‌ത്രീയേയും പ്രാപിക്കാം. എന്നാൽ തുടർച്ചയായി ഒരു സ്‌ത്രീയെ തന്നെ പ്രാപിക്കരുത്. സമാജത്തിനുപുറത്ത് ആരുമായും ഇത്തരം ബന്ധങ്ങളും പാടില്ല. ഒരു കുഞ്ഞു ജനിച്ചാൽ മൂന്നു വയസ് വരെ മുലയൂട്ടും.
അത് കഴിഞ്ഞ് അമ്മയിൽ നിന്ന് മാറ്റും. പിന്നാലെ സമാജം വിദ്യാലയത്തിൽ പ്ലസ്‌ടു വരെ പഠനം. കേരള സിലബസിനൊപ്പം സമാജത്തിൻ്റെ രീതികളും പഠിപ്പിക്കും. വിരമിച്ച വിദഗ്‌ധരായ അധ്യാപകർ പുറത്ത് നിന്ന് എത്തിയാണ് ക്ലാസെടുക്കുക. അവർക്ക് വേതനവും നൽകും. പഠനത്തിനിടയിൽ തന്നെ മരുന്ന് നിർമ്മാണത്തിലും കൃഷിയിലും കുട്ടികളെ പ്രാപ്‌തരാക്കും.
Siddha Samaj Vadakara (ETV Bharat) അന്തേവാസികളുടെ പ്രധാന തൊഴിൽ
കൃഷിയാണ് അന്തേവാസികളുടെ പ്രധാന തൊഴിൽ. മരുന്നിനും ആഹാരത്തിനുമായുള്ള കൃഷി ഓരോ ആശ്രമത്തിലും നടക്കുന്നുണ്ട്. മരുന്നു നിർമാണവും പതിവാണ്. കാലം അത്യാധുനികതയുടെ പിന്നാലെ പരക്കം പായുമ്പോഴും ആശ്രമത്തിലെ മരുന്ന് നിർമാണം ഇന്നും വിറകടുപ്പിലാണ്. ചൂടാക്കുന്ന ഉപകരണത്തിൻ്റെ അടിയിലും വിറകാണ് ഇന്ധനം. നിർമിക്കുന്ന ആയുർവേദ മരുന്നുകൾ ശിവാനന്ദ വിജയം ഔഷധശാല വഴിയാണ് വിൽക്കുന്നത്. 'താടിക്കാരുടെ കട' എന്ന് പൊതുവേ അറിയപ്പെടുന്ന വിൽപനശാല ജനങ്ങളുടെ കീർത്തിമുദ്ര ലഭിച്ച സ്ഥാപനമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അന്തേവാസികൾ തന്നെയാണ് കടകളിലെ ജോലിക്കാർ. ഭക്ഷണസാധനങ്ങൾ വിൽക്കരുത്, ഭക്ഷണം ഒന്നിച്ചിരുന്ന് ഒരു പാത്രത്തിൽ കഴിക്കണം, സമാജത്തിനു പുറത്ത് നിന്ന് ഭക്ഷണം കഴിക്കാൻ പാടില്ല തുടങ്ങിയ സ്വാമിജിയുടെ നിർദേശങ്ങൾ നൂറ്റിനാല് വർഷങ്ങൾക്കിപ്പുറവും പരിപാലിച്ച് പോരുന്നു.
ആരെയും സ്നേഹിക്കുകയോ വെറുക്കുകയോ പാടില്ല. സമാജത്തിനു വെളിയിലുള്ള ഒന്നിലും ഇടപെടരുത്. ക്രിമിനൽ നടപടികൾ ചെയ്യുകയോ അതിൽ ശ്രദ്ധിക്കുകയോ അരുത്. രീതികളിൽ തെറ്റ് വരുത്തിയാൽ തെറ്റ് സ്വയം മനസിലാക്കിപ്പിക്കുന്ന ശിക്ഷ രീതിയാണ് ഇവിടെയുള്ളത്. ജോലികളിൽ നിന്ന് മാറ്റി നിർത്തി കൃത്യ സമയത്ത് ഭക്ഷണം നൽകി ജപത്തിൽ ശ്രദ്ധ കേന്ദ്രീകരിപ്പിക്കും. ഒരു കുറ്റവാളിയെ വീണ്ടും ഒരു കുറ്റവാളിയാക്കുന്ന രീതി ഇവിടെയില്ല. അതുകൊണ്ട് തന്നെ തെറ്റുകുറ്റങ്ങൾ വരുത്തുന്നവർ വളരെ കുറവുമാണ്.
Siddha Samaj Vadakara (ETV Bharat) Siddha Samaj Vadakara (ETV Bharat) ആശ്രമത്തിലെ അംഗത്വം
ഈ ആശ്രമത്തിലെ അംഗത്വം ആർക്കും നേടാം. സിദ്ധസമാജത്തെ നന്നായി മനസിലാക്കുകയും അതിൻ്റെ തത്വങ്ങൾ പഠിക്കുകയും ചെയ്‌ത ശേഷം മാത്രമേ അത് സാധിക്കൂ. അംഗത്വം ആഗ്രഹിക്കുണ്ടെങ്കിൽ പിന്നീട് അയാൾ ബന്ധങ്ങൾ, സ്വത്തുക്കൾ എല്ലാം ഉപേക്ഷിച്ച് പൊലീസ്, ഭരണകൂടം, മുൻസിഫ് എന്നിവരിൽ നിന്നും വ്യക്തിപരമായി എല്ലാം ഉപേക്ഷിച്ചു എന്ന് ഒരു സാക്ഷ്യപത്രം വാങ്ങിയിരിക്കണം.
പിന്നീടു കുറച്ച് കാലം സമാജത്തിലെ പ്രായോഗിക പരിശീലനത്തിൽ ആയിരിക്കും. അക്കാലം അവരെ സമാജം നിരീക്ഷിച്ചുകൊണ്ടിരിക്കും. അതിൽ വിജയിച്ചാൽ സമാജ അംഗമാക്കും. ഇന്ത്യയിലുടനീളം ധാരാളം അനുയായികൾ സ്വാമിജിക്കുണ്ടെങ്കിലും ഇടക്കാലത്ത് ആരും അന്തേവാസിയായി വന്നിട്ടില്ലെന്ന് വടകര ആശ്രമത്തിലെ സിദ്ധ വിദ്യാർഥിയായ കെ. സുരേഷ് കുമാർ പറഞ്ഞു.
സ്വാമി തന്നെ എഴുതി വച്ച പ്രകാരമുള്ള ഒരു ഉദ്യോഗസ്ഥ സംഘമാണ് ആശ്രമങ്ങളുടെ ഭരണ കാര്യങ്ങളും സാമ്പത്തിക ക്രയവിക്രയങ്ങളും നടത്തുന്നത്. ജനറൽ പ്രസിഡൻ്റാണ് അതിൻ്റെ തലവൻ.
സന്ദർശിക്കാം
സമാജം പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. രാവിലെ 8:30 മുതൽ വന്നാൽ സമാധി സ്ഥലം, മരുന്ന് നിർമാണ കേന്ദ്രം എന്നിവ കാണാം. തത്വങ്ങൾ വിശദമാക്കി തരുന്ന ക്ലാസിലും ഇരിക്കാം. കാപ്പി, പാൽ, ലഘു ഭക്ഷണം, ഉച്ചഭക്ഷണം, പഞ്ചാമൃതം എന്നിവയും സൗജന്യമാണ്. 'വിശക്കുന്നവന് ഉടൻ ആഹാരം, അല്ലെങ്കിൽ ഉടനടി ഉണ്ടാക്കി നൽകുക' എന്ന ശിവാനന്ദ പരമഹംസരുടെ നിർദേശം ഇന്നും ഒരു വീഴ്‌ചയുമില്ലാതെ നടക്കുന്നെണ്ടും സുരേഷ് പറഞ്ഞു. കൂടുതൽ പേർ ഒന്നിച്ച് വരികയാണെങ്കിൽ മുൻകൂട്ടി വിളിച്ച് പറഞ്ഞാൽ വലിയ സന്തോഷമാകുമെന്നും സുരേഷ് ഓർമ്മിപ്പിച്ചു.
Siddha Samaj Vadakara (ETV Bharat) Siddha Samaj Vadakara (ETV Bharat) സിദ്ധവേദം
സിദ്ധവിദ്യ പഠിപ്പിക്കുന്ന ശാസ്‌ത്രമാണ് സിദ്ധവേദം. ഇത് ഒരു ജീവിതരീതിയുടെ ശാസ്‌ത്രമായാണ് വിലയിരുത്തപ്പെടുന്നത്. മറ്റുള്ള ദർശനങ്ങളെല്ലാം ദിവ്യത്വത്തെയും ഈശ്വരനെയും എല്ലാം പ്രാപിക്കാൻ ശ്രമിക്കുമ്പോൾ സിദ്ധവേദം ലളിതമായ ജീവിതത്തിൽ വിശ്വസിക്കുന്നു എന്നതാണ് സിദ്ധവിദ്യയുടെ തത്വം. ഈ പേരിൽ ശിവാനന്ദ പരമഹംസൻ എഴുതിയ പുസ്‌തകമാണ് സിദ്ധസമാജത്തിൻ്റെ മാർഗദീപം.
പ്രാണോപാസനാ സമ്പ്രദായത്തിലാണ് അവര്‍ നീങ്ങുന്നത്. സൂക്ഷ്‌മ സാധനകള്‍ ചെയ്‌ത് വളരെ ഉന്നതമായ അവസ്ഥയിലെത്തിയ മഹാന്മാര്‍ ആ കൂട്ടത്തിലുണ്ടെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിരീക്ഷിക്കുന്നു. " പ്രാണായാമം തുടങ്ങിയ സാധനകളിലൂടെ മനോനിയന്ത്രണം ശീലിച്ചവരാണ് സിദ്ധ സമാജത്തിലുള്ളത്.
നാം മനസിലാക്കിയ സദാചാര മൂല്യങ്ങളുടേയും ജീവിത ക്രമത്തിന്‍റേയും കാഴ്‌ചപ്പാടുകളുടേയും അടിസ്ഥാനത്തില്‍ കാണുമ്പോള്‍ അവരുടെ ജീവിത രീതി തെറ്റാണെന്ന് തോന്നും. അമ്മ, അച്ഛന്‍, മകന്‍, മകള്‍ തുടങ്ങിയുള്ള കെട്ടുപാടുകള്‍ ബന്ധനമാണെന്ന് അവര്‍ വിശ്വസിക്കുന്നു. പ്രാണന്‍ എല്ലാത്തിലും സമമാണെന്നും പ്രാണന്‍ എല്ലാവരിലും സമമായാണ് പ്രവൃത്തിക്കുന്നതെന്നും അവര്‍ വിശ്വസിക്കുന്നു.
പരമാവധി പ്രാണോപാസനയില്‍ നിന്ന് വിഭിന്നമായ വിചാര വികാരങ്ങളെയും ഇന്ദ്രിയങ്ങളേയും അടക്കി നിര്‍ത്തണമെന്ന് നിഷ്‌കര്‍ഷയുള്ളവരാണവര്‍. വിവേകത്തോടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ സ്ത്രീ പുരുഷ ബന്ധത്തിന് സംവിധാനം ഒരുക്കുന്നു. അങ്ങിനെ ജനിക്കുന്ന കുട്ടികളെ മാറ്റി വളര്‍ത്തുന്നു. അവിടെ എവിടേയും ബന്ധങ്ങളില്ല." സ്വാമി ചിദാനന്ദപുരി പറയുന്നു.
മനുഷ്യ ജാതി, ഈശ്വര മതം
ഉള്ളിലെ ജീവൻ്റെ തത്വമാണ് ഈശ്വരൻ, ലിംഗ വ്യത്യാസവും അഹം ബോധവുമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം എന്ന് അനുയായികളെ പഠിപ്പിച്ച സ്വാമി 1949ൽ പളനിയിൽ വെച്ച് ജീവസമാധിയായി. അതിൻ്റെ ഓർമകൾ ഇന്നും ജീവ തേജസോടെ വടകര സമാജത്തിൽ നിലകൊള്ളുന്നു.
Also Read: ക്ഷേത്രങ്ങളിലെ സ്ഥിരം 'വെണ്ണക്കള്ളന്‍'; തേൾപാറയിൽ ഭീതി പരത്തിയ കരടി ഒടുവിൽ കെണിയിൽ - BEAR TRAPPED IN THELPARA