കോഴിക്കോട്: മലയോര ഹൈവേയുടെ പ്രവൃത്തി പൂർത്തീകരിച്ച ആദ്യ റീച്ചിന്‍റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി - കക്കാടംപൊയിൽ റോഡ് വൈകിട്ട് മൂന്ന് മണിക്ക് തുറന്ന് കൊടുക്കും. 2016 ൽ അധികാരത്തിൽ വന്ന സംസ്ഥാന സർക്കാരിന്‍റെ സ്വപ്‌ന പദ്ധതികളിൽ ഒന്നായിരുന്നു മലയോര ഹൈവേ.
ആദ്യ ഘട്ടത്തിൽ കോഴിക്കോട് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. പിന്നീട് വാളാർ മുതൽ കക്കാടംപൊയിൽ വരെയുള്ള ഭാഗത്തെ ലൂപ് റോഡായി അംഗീകരിക്കുകയും 2020 ൽ ജോർജ് എം തോമസ് എംഎൽഎ ആയിരുന്ന സമയം റീച്ചിന്‍റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്‌തു. മലയോര ഹൈവേയുടെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു.
തിരുവമ്പാടി മണ്ഡലത്തിലൂടെ മലയോര ഹൈവേയുടെ 3 റീച്ചുകൾ കടന്നുപോകുന്നുണ്ട്. അതിൽ ഏറ്റവും ദൈർഘ്യം കൂടിയ റീച്ചും ഇതാണ്. അനുബന്ധ റോഡ് അടക്കം 221 കോടി രൂപ ചെലവഴിക്കുന്ന, 34.3 കി. മീ ദൂരമുള്ള റീച്ചിന് 12 മീറ്റർ വീതിയാണുള്ളത്. പാതയുടെ ഇരുവശത്തും ഓടകളും ഭൂഗർഭ കേബിളുകളും പൈപ്പുകളും കടന്നു പോകുന്നതിനുള്ള സംവിധാനങ്ങളും സൗരോർജ്ജ വിളക്കുകളും സിഗ്നൽ ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രധാന കവലകളിൽ കോൺക്രീറ്റ് കട്ടകൾ പാകിയ നടപ്പാതകൾ, ബസ് സ്റ്റോപ്പുകൾ, കൈവരികൾ എന്നിവയമുണ്ട്. കൂമ്പാറയിലെയും കൂടരഞ്ഞി വീട്ടിപ്പാറയിലെയും രണ്ട് പാലങ്ങൾ കൂടി ഇതിൽ ഉൾപ്പെടുന്നു. കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡ് നിർദിഷ്‌ട ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയിലേക്ക് എത്തുന്ന തിരുവമ്പാടി- മറിപ്പുഴ റോഡുമായും ചേരുന്നു.
ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ അത്യാധുനിക നിലവാരത്തിലുള്ള മനോഹര പാത സാധ്യമാക്കിയതിൽ ഒട്ടേറെ ഘടകങ്ങൾ പങ്കു വഹിച്ചതായി സ്ഥലം എംഎൽഎ ലിന്‍റോ ജോസഫ് പറഞ്ഞു. സംസ്ഥാന സർക്കാർ, കിഫ്ബി, കേരള റോഡ് ഫണ്ട് ബോർഡ് എന്നിവയുടെ നിർലോഭമായ സഹായവും സഹകരണവും എടുത്തുപറയണം. മലയോര ഹൈവേയുടെ വരവോട് കൂടി തിരുവമ്പാടി മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയിലും വലിയ നേട്ടമാണുണ്ടാകാൻ പോകുന്നതെന്നും എംഎൽഎ പറഞ്ഞു.
പൂർണമായും ജനങ്ങൾ സൗജന്യമായി വിട്ടു നൽകിയ പ്രദേശത്തു കൂടിയാണ് ഹൈവേ കടന്നു പോകുന്നത്. എംഎൽഎയുടെയും പ്രാദേശികമായുണ്ടാക്കിയ കമ്മറ്റികളുടെയും ഇടപെടലിലൂടെയാണ് പ്രവൃത്തി പൂർത്തീകരിച്ചിരിക്കുന്നത്. സ്‌ഥലം വിട്ടുനൽകിയവർക്ക് സംരക്ഷണ ഭിത്തി നിർമിച്ചു നൽകുകയും ചെയ്‌തു.
മലയോര ജനതയുടെ ജീവനാഡിയായ ഹൈവേ ടൂറിസത്തിനും മലയോര ഹൈവേ വലിയ സാധ്യതകളാണ് തുറന്നിരിക്കുന്നത്. വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള സാഹചര്യങ്ങളും ഇവിടെ ഒരുങ്ങുന്നു. കുടിയേറ്റ മേഖലയിലെ കർഷക ജനതയുടെ യാത്രാ ദുരിതത്തിന് വിരാമമാവുന്നതോടൊപ്പം മലയോര ഹൈവേ വലിയ വികസന മുന്നേറ്റം കൂടിയാണുണ്ടാക്കിയിരിക്കുന്നത്.
Also Read:കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്: പ്രിന്‍സിപ്പാളിനേയും അസി. പ്രൊഫസറേയും സസ്‌പെന്‍ഡ് ചെയ്‌തു