ന്യൂയോര്‍ക്ക്: കോടീശ്വരൻ ഗൗതം അദാനിക്കെതിരെയും സാഗര്‍ അദാനിക്കെതിരെയുമുള്ള അമേരിക്കയിലെ അഴിമതിക്കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയോട് സഹായം തേടി യുഎസ് കമ്മിഷൻ. 265 മില്യൺ യുഎസ് ഡോളറിന്‍റെ അഴിമതിക്കേസിലാണ് വ്യവസായി ഗൗതം അദാനിക്കെതിരെയും അദ്ദേഹത്തിന്‍റെ അനന്തരവൻ സാഗറിനെതിരെയുമുള്ള അന്വേഷണത്തില്‍ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ കേന്ദ്ര സർക്കാരിന്‍റെ സഹായം അഭ്യർഥിച്ചത്.
ഇരുവര്‍ക്കുമെതിരെയുള്ള പരാതി നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും യുഎസ് എസ്ഇസി ന്യൂയോർക്ക് ജില്ലാ കോടതിയെ അറിയിച്ചു. സോളാർ കരാറുകൾക്കായി ഗൗതം അദാനി 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് കേസ്. 2020-2024 കാലയളവിൽ വൈദ്യുതി വിതരണ കമ്പനികളില്‍ നിന്ന് സൗരോർജ്ജ കരാറുകൾ ലഭിക്കുന്നതിന് ഗൗതം അദാനിയും കൂട്ടാളികളും 265 മില്യൺ യുഎസ് ഡോളർ (ഏകദേശം 2,029 കോടി രൂപ) കൈക്കൂലി നൽകിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം നവംബറിൽ യുഎസ് പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയിൽ സൗരോർജ്ജ കരാറുകൾ നേടിയെടുക്കാൻ വ്യവസായി കൈക്കൂലി വാങ്ങിയെന്നും കൃത്രിമത്വം കാണിച്ച് സാമ്പത്തിക വെളിപ്പെടുത്തലുകളിലൂടെ അമേരിക്കൻ നിക്ഷേപകരെ വഞ്ചിച്ചെന്നും ഗൗതം അദാനിക്കെതിരായ യുഎസിലെ കുറ്റപത്രത്തിൽ ആരോപിക്കുന്നു. ലാഭകരമായ സര്‍ക്കാര്‍ കരാറുകള്‍ നേടിയെടുക്കാന്‍ ചെയര്‍മാന്‍ ഗൗതം അദാനി 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്നാണ് അമേരിക്കയിലെ പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം.
അദാനി ഗ്രീന്‍ എനര്‍ജിക്കും മറ്റൊരു കമ്പനിക്കും 12 ഗിഗാവാട്ടിന്‍റെ സൗരോര്‍ജ പദ്ധതിക്ക് കരാര്‍ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 2,100 കോടി രൂപ ) കൈക്കൂലി കൊടുത്തെന്നും ഈ പദ്ധതിവഴി ഇരുപത് വര്‍ഷം കൊണ്ട് 200 കോടി ഡോളര്‍ (ഏകദേശം 1600 കോടി രൂപ) ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, തനിക്കെതിരെയുള്ള കുറ്റപത്രം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് അദാനി ഗ്രൂപ്പ് തള്ളിക്കളഞ്ഞു. സാധ്യമായ എല്ലാ നിയമപരമായ വഴികളും തേടുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.
അദാനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ഉൾപ്പെടുന്ന നിയമനടപടികളിൽ കേന്ദ്ര സർക്കാരിന് പങ്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. "ഇത് സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും യുഎസ് നീതിന്യായ വകുപ്പും ഉൾപ്പെടുന്ന നിയമപരമായ കാര്യമാണ്, ഇതില്‍ ഇന്ത്യൻ സര്‍ക്കാരിന് യാതൊരു പങ്കുവുമില്ല" എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ നേരത്തെ പറഞ്ഞിരുന്നു.