ഹൈദരാബാദ്: പട്ടികജാതി വിഭാഗങ്ങളുടെ വർഗീകരണത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഒരു പങ്കുമില്ലെന്ന് ബിആർഎസ് എംഎൽസി കെ കവിത. വർഗീകരണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും സുപ്രീം കോടതിയുടെ വിധിയാണ് അതിന് വഴിയൊരുക്കിയതെന്നും അവരുടെ ഓഫിസ് ഇറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. മുൻ മുഖ്യമന്ത്രി കെസിആർ നിയമസഭയിൽ വർഗീകരണം സംബന്ധിച്ച പ്രമേയം പാസാക്കുകയും കേന്ദ്ര സർക്കാരിന് അയയ്ക്കുകയും ചെയ്‌ത കാര്യം കെ കവിത ഓർമിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദലിതർക്കിടയിൽ ഭിന്നത സൃഷ്‌ടിക്കാതെയും എല്ലാ സമുദായങ്ങൾക്കും നീതി ഉറപ്പാക്കുന്നതുമായ വർഗീകരണമാണ് നടത്തേണ്ടതെന്ന് അവർ പ്രസ്‌താവനയിലൂടെ പറഞ്ഞു. വ്യാഴാഴ്‌ച മഹേഷ് കോഗിലയുടെ നേതൃത്വത്തിൽ നടന്ന ദലിത് സാധന സമിതിയുടെ യോഗത്തിൽ കെ കവിത പങ്കെടുത്തിരുന്നു. യോഗത്തിൽ സംസാരിച്ച അവർ ഷമീം അക്തർ കമ്മിഷൻ റിപ്പോർട്ട് ഉടൻ തന്നെ പുറത്തുവിടണമെന്ന് ആവശ്യപ്പെടുകയും പട്ടികജാതി വർഗീകരണം ഉടൻ തന്നെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. പട്ടികജാതി വർഗീകരണത്തിൻ്റെ മറവിൽ രേവന്ത് റെഡ്ഡി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതിനെ തൊഴിൽ വിഹിതവുമായി ബന്ധപ്പെടുത്തിയെന്നും കെ കവിത ആരോപിച്ചു.
കോടതി വിധിയെത്തി ആറ് മാസം കഴിഞ്ഞിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് തൊഴിൽ കലണ്ടർ നടപ്പിലാക്കുന്നതിലെ കാലതാമസത്തെ ഉന്നയിച്ച് കൊണ്ട് അവർ വിമർശിച്ചു. ദലിത് കുടുംബങ്ങൾക്ക് ദലിത് ബന്ധു പദ്ധതി പ്രകാരം 10 ലക്ഷം രൂപയ്ക്ക് പകരം 12 ലക്ഷം രൂപ വാഗ്‌ദാനം ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നേടിയെടുക്കാനാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഡൽഹിയിൽ നിന്ന് വിളിച്ചു വരുത്തിയത്. ഇത് വഞ്ചനയാണെന്ന് അവർ പറഞ്ഞു.
സംസ്ഥാനത്തിൻ്റെ ധനത്തെ ദുർവിനിയോഗം ചെയ്യുകയും സംസ്ഥാനത്തെ കടത്തിലേക്ക് തള്ളിവിടുകയുമാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചെയ്‌തതെന്ന് കവിത പറഞ്ഞു. കെസിആർ ഇതിനകം അംഗീകരിച്ച ദലിത് ബന്ധു ഫണ്ടുകൾ ഉടൻ തന്നെ ലഭ്യമാക്കണമെന്ന് കവിത പറഞ്ഞു.
ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ശേഷിക്കുന്ന 18,000 ദലിത് കുടുംബങ്ങൾക്ക് ഫണ്ട് ലഭ്യമാക്കണമെന്ന് അവർ പറഞ്ഞു. പട്ടികജാതി വിഭാഗങ്ങൾക്കായി ബജറ്റിൽ 33,000 കോടി വകയിരുത്തിയിരുന്നെങ്കിലും വെറും 9,800 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് കെ.കവിത ചൂണ്ടിക്കാട്ടി.