എറണാകുളം : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ. നാലുവർഷം നീണ്ട പോരാട്ടത്തിന്‍റെ ഒന്നാം ഘട്ടം കടന്നതിന്‍റെ സന്തോഷം അറിയിക്കുന്നതായും ആക്ഷൻ കൗൺസിൽ അറിയിച്ചു. നിമിഷയെ രക്ഷിക്കാനുള്ള മാപ്പപേക്ഷയുമായി ബന്ധപ്പെട്ട പ്രീ നെഗോഷിയേഷൻ ചർച്ചകളുടെ ആദ്യ പടിയായി 20,000 അമേരിക്കൻ ഡോളറിന് ഏകദേശം തുല്യമായ 16,71,000 രൂപ ഇന്ത്യൻ എംബസി നിർദ്ദേശിച്ച വിദേശകാര്യ മന്ത്രാലയത്തിൻ്റെ ന്യൂഡൽഹി അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്‌തു.
രണ്ടാംഘട്ട ചർച്ചകൾ യമനിൽ പുരോഗമിക്കുകയാണ്. അടുത്ത ഘട്ടത്തിൽ ഇനിയും ഒരു 20,000 ഡോളർ കൂടി വേണ്ടി വരും എന്നാണ് എംബസി അറിയിച്ചതെന്ന് നിമിഷപ്രിയ സേവ് ഇൻ്റർ നാഷണൽ വ്യക്തമാക്കി. ഇതിനായി സാമ്പത്തികസഹായം ചെയ്യാനും ആക്ഷൻ കൗൺസിൽ അഭ്യർഥിച്ചു. അതേസമയം ചർച്ചകൾക്ക് ശേഷം ബ്ലഡ് മണി ആവശ്യമായി വന്നാൽ അത് കൂടി സമാഹരിക്കേണ്ടതായി വരും. നെന്‍മാറ എംഎൽഎ കെ ബാബു രക്ഷാധികാരിയായ ആക്ഷൻ കൗൺസിലാണ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ധനസമാഹരണം നടത്തുന്നത്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും, സാമൂഹ്യ പ്രവർത്തകനും തമിഴ്‌നാട് സ്വദേശിയുമായ സാമുവൽ ജെറോമും മോചന ശ്രമങ്ങൾക്കായി യമനിൽ തുടരുകയാണ്.
കൊല്ലപ്പെട്ട യമൻ പൗരൻ്റെ കുടുംബവുമായി ചർച്ച നടത്താനായി ഗോത്രനേതാക്കളുടെ സഹായത്താലാണ് ശ്രമം തുടരുന്നത്. നിമിഷ പ്രിയയെ വധ ശിക്ഷയിൽ നിന്ന് മോചിപ്പിക്കാൻ രണ്ട് വഴികളാണുള്ളത്. കൊല്ലപ്പെട്ട യമൻ പൗരൻ്റെ കുടുംബം മാപ്പ് നൽകിയാല്‍ വധശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ കഴിയും. കുടുംബത്തിന് നഷ്‌ടപരിഹാരം നൽകി അവരുടെ അനുമതിയോടെയും ജയിൽ മോചനം സാധ്യമാവും. യമൻ പൗരൻ്റെ കുടുംബത്തിൻ്റെ നിലപാടാണ് ഈ വിഷയത്തിൽ നിർണായകമാവുക.
2017 ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. തലാൽ അബ്‌ദുല്‍ മഹ്ദിയെന്ന യമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നതാണ് കേസ്. വിവാഹ ശേഷം 2012 ലാണ് നിമിഷ പ്രിയ വീണ്ടും യമനിൽ നഴ്‌സായി പോയത്. ഭർത്താവ് ടോമിയും യമനിൽ ജോലിക്കായി എത്തിയിരുന്നു.