കാസർകോട്: മുപ്പത്തിയൊന്നു വർഷം ഗുമസ്‌തനായി ജോലി ചെയ്‌തു. പിന്നീട് പഠിച്ച് വക്കീൽ ആകണമെന്ന ആഗ്രഹം സാക്ഷാത്കരിച്ചു. മൂന്ന് പതിറ്റാണ്ടോളം വക്കീൽ ഗുമസ്‌തനായി ജോലി ചെയ്‌ത അമ്പത്തിരണ്ടുകാരൻ പി ഗംഗാധരൻ ഇപ്പോൾ വക്കീലാണ്. ഇനി കോടതി മുറിയിൽ ന്യായത്തിൻ്റെ പക്ഷത്ത് നിന്ന് അദ്ദേഹത്തിൻ്റെ ശബ്‌ദം ഉയർന്നു കേൾക്കും.
അദ്ദേഹം ധരിച്ച കറുത്ത ഗൗണിനു ഒരുപാട് അധ്വാനത്തിൻ്റെ കഥ പറയാനുണ്ട്. ഗുമസ്‌ത ജോലിക്കിടയിൽ ബിരുദവും തുടർന്ന് എൽഎൽബിയും പഠിച്ചാണ് ഗംഗാധരൻ അഭിഭാഷകനായി എൻറോൾ ചെയ്‌തത്. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പള്ളിയത്താണ് സ്വദേശം. 1992 മുതലാണ് ഗംഗാധരൻ ഗുമസ്‌ത ജോലിയിൽ എത്തിയത്.
ഹൊസ്‌ദുർഗ് ബാറിലെ അഭിഭാഷകരായിരുന്ന എ മമ്മൂട്ടി, കെ കെ ജീവാനന്ദ്, എ അബ്‌ദുൽ കരീം, ടി വി അനിൽകുമാർ എന്നിവർക്കൊപ്പം ജോലി ചെയ്‌തു. ഇതിനിടയിലും നല്ല അഭിഭാഷകൻ ആകുക എന്ന ലക്ഷ്യം മനസിൽ കൊണ്ടുനടന്നു. 2019 ൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് ബിഎ മലയാളം പാസായി.