തിരുവനന്തപുരം: മുൻ മന്ത്രിയും സിഎംപി ജനറൽ സെക്രട്ടറിയുമായിരുന്ന എം വി രാഘവന്‍റ മകനും മാധ്യമ പ്രവർത്തകനുമായ എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ല കമ്മിറ്റി അംഗമായി ഉൾപ്പെടുത്തി. ജില്ല കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായാണ് എം വി നികേഷ് കുമാറിനെ ഉൾപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. ദീർഘകാലമായി മാധ്യമ രംഗത്താണെങ്കിലും കഴിഞ്ഞ പത്ത് വർഷമായി സിപിഎം സഹയാത്രികനായാണ് നികേഷ് പ്രവർത്തിച്ചിരുന്നത്.
റിപ്പോർട്ടർ ടി വി ചാനലിന്‍റെ എഡിറ്റർ ആയിരിക്കെ 2016-ൽ സി പി എം സ്ഥാനാർഥിയായി കണ്ണൂർ ജില്ലയിലെ അഴിക്കോട് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും സിറ്റിങ് എംഎൽഎയും ലീഗ് നേതാവുമായ കെഎം ഷാജിയോട് പരാജയപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത്, ഇനി താൻ മാധ്യമപ്രവർത്തനത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചാനൽ രംഗത്തേക്ക് മടങ്ങിയെത്തുകയായിരുന്നു. റിപ്പോർട്ടർ ചാനലിന്‍റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ച് വരികയായിരുന്ന നികേഷ് കുമാര്‍ അടുത്തിടെ മാധ്യമ പ്രവർത്തനം നിർത്തുകയാണെന്നും രാഷ്ട്രീയത്തിൽ സജീവമാകുമെന്നും പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ സി പി എം കണ്ണൂർ ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു കൊണ്ടുള്ള പ്രഖ്യാപനം വന്നത്.