തിരുവനന്തപുരം : കേരളത്തില്‍ റോഡ് അപകടങ്ങൾ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരുടെ കുറവ് നികത്താനുള്ള ശുപാർശയില്‍ നാളിതുവരെയായിട്ടും നടപടിയായില്ല (Shortage Of Enforcement Officers). 198 എൻഫോഴ്സ്മെന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരുടെയും 14 ജോയിന്‍റ് ആർടിഒമാരുടെയും അധിക തസ്‌തികകള്‍ സൃഷ്‌ടിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്താണ് 2022 ഒക്ടോബറില്‍ സർക്കാരിനോട് ശുപാർശ ചെയ്‌തത്. എന്നാലിന്ന് വരെ അതിനൊരു തീരുമാനമായിട്ടില്ല.
റോഡപകടങ്ങൾ വര്‍ദ്ധിക്കുന്നു ; മോട്ടോർ വാഹന വകുപ്പില്‍ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരുടെ കുറവും
Published : Jan 22, 2024, 1:11 PM IST
Shortage of Enforcement Officers : ചുവപ്പുനാടയിൽ കുരുങ്ങി മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരുടെ കുറവ് നികത്താനുള്ള ശുപാർശ. മുഖവിലയ്‌ക്കെടുക്കാതെ സര്‍ക്കാര്‍.
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് പ്രകാരം റോഡപകടങ്ങളുടെ കാര്യത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തും ദേശീയപാതയിലെ അപകടങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുമാണ് കേരളമുള്ളത്. 85 എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡുകളിലായി 340 ഉദ്യോഗസ്ഥരാണുള്ളത്. നിലവിലെ സാഹചര്യത്തിൽ 8 മണിക്കൂറിന്‍റെ ഒരു ഷിഫ്റ്റ് പ്രവർത്തിച്ചാൽ അരലക്ഷത്തോളം വാഹനങ്ങളാണ് ഇവര്‍ ദിവസവും പരിശോധിക്കേണ്ടി വരുന്നത്.
3 ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധിക്കേണ്ടതാണെങ്കിലും ആളില്ലാത്തതിനെത്തുടര്‍ന്ന് 8 മണിക്കൂർ മാത്രമാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. ഗുരുതരമായ ഈ സാഹചര്യം നിലനിൽക്കുമ്പോഴും മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാനുള്ള ശുപാർശ ഇപ്പോഴും ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയാണ്.