കേരളം

kerala

ETV Bharat / state

അവയവദാനം ഏകോപിപ്പിക്കാന്‍ കെ സോട്ടോ: സംസ്ഥാനത്തുള്ളത് 49 സെന്‍ററുകള്‍, അറിയേണ്ടതെല്ലാം - Veena George About K SOTTO

മരണാനന്തര അവയവമാറ്റം ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനം എന്നിവയെ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനമാണ് കെ-സോട്ടോ. 1994ലാണ് കേന്ദ്രം കെ സോട്ടോ രൂപീകരിച്ചത്. അവയവ ദാനം സംബന്ധിച്ച് ബോധവത്‌കരണം നല്‍കണമെന്ന് ആരോഗ്യമന്ത്രി.

By ETV Bharat Kerala Team

Published : Jun 21, 2024, 9:15 PM IST

ORGAN TRANSPLANTATION  TISSUE TRANSPLANT ORGANIZATION  KERALA STATE ORGAN TRANSPLANTATION  കെ സോട്ടോ അവയവദാനം
Veena George (ETV Bharat)

അവയവദാനത്തെക്കുറിച്ച്‌ വീണ ജോര്‍ജ്‌ (ETV Bharat)

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ 1994ല്‍ കൊണ്ടു വന്ന ട്രാന്‍സ്പ്ലാന്‍റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ നിയമങ്ങള്‍ക്കനുസൃതമായ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് 2014ലാണ്. ഈ നിയമത്തിന്‍റെ ചുവടുപിടിച്ച് കേരളത്തില്‍ ഇപ്പോഴത്തെ സര്‍ക്കാരാണ് കെ-സോട്ടോ രൂപീകരിച്ചത്. 1995ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്‌ട്‌ പ്രകാരമാണ് ഇത് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. അതിന് മുമ്പുണ്ടായിരുന്നത് കെ-നോട്ട്‌സ് ആണ് (കേരള നെറ്റ്‌വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങ്).

ഇത് മരണാനന്തര അവയവ മാറ്റവുമായി ബന്ധപ്പെട്ട് ആശുപത്രികളെ ഏകോപിപ്പിക്കുന്നതിനുള്ളതായിരുന്നു. നിലവിലെ അവയവമാറ്റ പ്രക്രിയയില്‍ പ്രത്യേകിച്ചും മരണാന്തര അവയവമാറ്റം, ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനം എന്നിവയെ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനമാണ് കെ-സോട്ടോ. നിലവില്‍ സംസ്ഥാനത്ത് 49 ആശുപത്രികളാണ് അവയവമാറ്റ സെന്‍ററുകളായി രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.

2023ല്‍ അവയവദാനത്തിന്‍റെ ഭാഗമായി ഒരു പ്രത്യേക വെബ് സൈറ്റും രൂപീകരിച്ചിട്ടുണ്ട്. ഈ വെബ് സൈറ്റില്‍ അവയവ മാറ്റവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്കു ലഭ്യമാണ്. ഇതു കൂടാതെ രോഗികള്‍ക്ക് ആശുപത്രികളിലേക്ക് അവരുടെ വിവരങ്ങള്‍ ലോഗിന്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. 49 ആശുപത്രികളും ഈ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

ഇത് അനുസരിച്ചുള്ള ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിയാണ് ബന്ധുവേതര അവയവദാനത്തിന് അംഗീകാരം നല്‍കുന്നത്. ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിക്ക് പരിശീലനം നല്‍കുക, മസ്‌തിഷ്‌ക മരണ സ്ഥിരീകരണത്തിനായി ഡോക്‌ടര്‍മാരെ പരിശീലിപ്പിക്കുക, ട്രാന്‍സ്പ്ലാന്‍റ്‌ ഡോക്‌ടര്‍മാര്‍ക്ക് ട്രെയിനിങ് സംഘടിപ്പിക്കുക തുടങ്ങിയവയും കെ-സോട്ടോ നിര്‍വഹിക്കുന്ന ഉത്തരവാദിത്തങ്ങളാണ്.

ഇതിനു പുറമേ കെ-സോട്ടോ സമയബന്ധിതമായി ഓഡിറ്റിങ് കൂടി നിര്‍വഹിക്കുന്നു. ഈ വെബ് സൈറ്റില്‍ തന്നെ അവയവദാന സമ്മത പത്രം അപ്ലോഡ് ചെയ്യാന്‍ സാധിക്കും. കേരളത്തില്‍ മരണാന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അതോടൊപ്പം നിയമം അനുശാസിക്കുന്ന നിലയില്‍ ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉത്തരവാദിത്തമാണ് കെ സോട്ടോ നിര്‍വ്വഹിക്കുന്നത്.

അവയവദാനത്തിന് മുമ്പ് മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സമീപകാലത്ത് മരണാന്തര അവയവദാനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. വളരെ കരുതലോടെയും ജാഗ്രതയോടെയും ഇടപെടേണ്ട ഒരു മേഖലയാണിത്. ഒരു രോഗിയുടെ മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് ഒരു കമ്മിറ്റിയാണ്.

ഏതെങ്കിലും ഒരാശുപത്രിയില്‍ ഒരു മസ്‌തിഷ്‌ക മരണമുണ്ടായിട്ടുണ്ടെങ്കില്‍ അത് സ്ഥിരീകരിക്കേണ്ടത് രോഗിയെ ചികിത്സിച്ച ഡോക്‌ടറും ആ ആശുപത്രിയിലെ സൂപ്രണ്ടും അവിടുത്തെ ന്യൂറോളജിസ്റ്റും മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് എംപാനല്‍ ചെയ്‌ത ഈ ആശുപത്രിക്കു പുറത്തു നിന്നുള്ള ഒരു ഡോക്‌ടറും ചേര്‍ന്നാണ്.

മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള പ്രോട്ടോക്കോള്‍ പ്രകാരം ആറുമണിക്കൂര്‍ ഇടവിട്ട് ഈ പരിശോധനകള്‍ നടത്തണം. മസ്‌തിഷ്‌ക മരണം ആണോ എന്നു പരിശോധിക്കണം എന്നു മാത്രമല്ല, ഈ പ്രക്രിയകള്‍ മുഴവന്‍ വീഡിയോയില്‍ റിക്കോര്‍ഡ് ചെയ്യുകയും വേണം. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന ചില വ്യവഹാരങ്ങള്‍ മരണാനന്തര അവയവദാനത്തെ നിരുത്സാഹപ്പെടുത്തുന്നതാണ്.

യഥാര്‍ത്ഥത്തില്‍ മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കാര്‍ഡിയാക് അറസ്റ്റു സംഭവിച്ച ഒരാളുടെ ശരീരത്തിലെ മറ്റ് അവയവങ്ങള്‍ ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ പ്രവര്‍ത്തന രഹിതമാകുമെന്നതിനാല്‍ ഹൃദയാഘാതത്തില്‍ മരിച്ച ഒരാളില്‍ നിന്ന് അവയമാറ്റത്തിനു കഴിയില്ല. എന്നാല്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലക്കുന്ന ഒരാളുടെ ശരീരത്തില്‍ തലച്ചോറ് മാത്രമേ പ്രവര്‍ത്തന രഹിതമാകുന്നുള്ളൂ.

മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് വൈദ്യ ശാസ്ത്രവും ശാസ്ത്രലോകവും അംഗീകരിച്ച അവയവദാനം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. നമ്മുടെ സംസ്ഥാനത്തു നടക്കുന്ന അവയവദാനങ്ങളില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ മരണാനന്തര അവയവ ദാനം വരുന്നുള്ളൂ. എന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ALSO READ:കേരളത്തിലെ വനവാസി ഊര് 'സമ്പൂർണ്ണ യോഗ ഗ്രാമം' ആയ കഥ; യോഗയിലൂടെ ഉദിച്ചുയര്‍ന്ന് കോഴിയളക്കുടി

ABOUT THE AUTHOR

...view details