കേരളം

kerala

'ജസ്‌നയോട് സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടിരുന്നു'; വെളിപ്പെടുത്തലുമായി മുന്‍ ലോഡ്‌ജ് ജീവനക്കാരി - Jesna Missing Case New Turing Point

By ETV Bharat Kerala Team

Published : Aug 18, 2024, 2:23 PM IST

ജസ്‌ന തിരോധാന കേസില്‍ വൻ വഴിത്തിരിവ്. ജസ്‌നയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജസ്‌നയോട് സാദൃശ്യമുള്ള പെൺകുട്ടിയെ ലോഡ്‌ജില്‍ വച്ച് കണ്ടതായി മുന്‍ ലോഡ്‌ജ് ജീവനക്കാരി വെളിപ്പെടുത്തി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തപ്പോൾ എല്ലാ വിവരവും പറഞ്ഞതായും യുവതി.

JESNA MISSING CASE  ജസ്‌ന തിരോധാന കേസ്  JASNA MISSING CRUCIAL DISCLOSURE  ലോഡ്‌ജ് ജീവനക്കാരി വെളിപ്പെടുത്തല്‍
Jesna (ETV Bharat)

പത്തനംതിട്ട: ആറ് വർഷം മുൻപ് മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്‌ന തിരോധാന കേസില്‍ വൻ വഴിത്തിരിവെന്ന് സൂചന. മുണ്ടക്കയത്തെ മുൻ ലോഡ്‌ജ്‌ ജീവനക്കാരിയാണ് ബിരുദ വിദ്യാർഥിനിയായ ജസ്‌ന ജെയിംസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ സ്വകാര്യ വാര്‍ത്ത ചാനലിനോടാണ് ജീവനക്കാരി തുറന്നുപറച്ചില്‍ നടത്തിയത്.

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക്ക് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന ജസ്‌നയെ കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ജസ്‌നയോട് സാദൃശ്യമുള്ള ഒരു പെൺകുട്ടിയെ ലോഡ്‌ജിൽ കണ്ടതായാണ് ഇവർ വെളിപ്പെടുത്തിയത്. അഞ്ജാതനായ മറ്റൊരു യുവാവും പെൺകുട്ടിയ്ക്ക് ഒപ്പം ഉണ്ടായിരുന്നതായി ജീവനക്കാരി പറയുന്നു.

വെളുത്ത് മെലിഞ്ഞ പെൺകുട്ടി റോസ് നിറത്തിലുള്ള ചുരിദാറായിരുന്നു ധരിച്ചിരുന്നത്. തലമുടിയിൽ എന്തോ കെട്ടിയിട്ടുണ്ടായിരുന്നതായും യുവതി പറയുന്നു. പല്ലിൽ കമ്പി ഇട്ടിരുന്നത് കൊണ്ടാണ് പിന്നീട് സംശയം തോന്നിയത്.

തുടർന്ന് പത്രത്തിലും മറ്റും വന്ന ഫോട്ടോ കണ്ടാണ് തിരിച്ചറിഞ്ഞത്. ജസ്‌നയെ കാണാതായ ദിവസത്തിന് മുമ്പുള്ള ഒരു ദിവസം രാവിലെ 11.30 ഓടെയാണ് പെൺകുട്ടിയെ കണ്ടത്. ഒരു പരീക്ഷ എഴുതാൻ പോകുവാണെന്നും സുഹൃത്തിനെ കാത്തുനിൽക്കുകയാണെന്നുമാണ് പെൺകുട്ടി പറഞ്ഞത്.

പിന്നീട് വെളുത്ത് മെലിഞ്ഞ രൂപമുള്ള അഞ്ജാതനായ യുവാവ് ഉച്ചയോടെ വന്ന് മുറിയെടുത്തു. 102-ാം നമ്പർ മുറിയാണ് യുവാവ് എടുത്തത്. നാല് മണി കഴിഞ്ഞ് രണ്ട് പേരും പോവുകയും ചെയ്തെന്നും യുവതി പറഞ്ഞു.

സിബിഐ ഇതിനെക്കുറിച്ച് തന്നോട് ചോദിച്ചിട്ടില്ലെന്നും മുൻ ലോഡ്‌ജ് ജീവനക്കാരി പറഞ്ഞു. മാധ്യമങ്ങളിൽ ജസ്‌നയുടെ പടം സഹിതം വാർത്ത വന്നപ്പോൾ ഇത് അന്ന് ലോഡ്‌ജിൽ വച്ച് കണ്ട പെൺകുട്ടിയല്ലേ എന്ന് ലോഡ്‌ജ് ഉടമയോട് ചോദിച്ചിരുന്നെന്നും എന്നാൽ ഇതിനെ കുറിച്ച് ആരോടും ഒന്നും പറയണ്ടെന്ന് ലോഡ്‌ജ് ഉടമ നിർദേശിച്ചിരുന്നതായും മുൻ ജീവനക്കാരി പറയുന്നു.

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തപ്പോൾ എല്ലാ വിവരവും പറഞ്ഞതായും മുൻ ലോഡ്‌ജ് ജീവനക്കാരി വ്യക്തമാക്കി. ഇപ്പോൾ ലോഡ്‌ജിലെ ജോലി ഉപേക്ഷിച്ച ശേഷമാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്നും ഇവർ പറഞ്ഞു.

Also Read:ജസ്‌ന തിരോധാന കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ABOUT THE AUTHOR

...view details