തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സംസ്ഥാനത്തെ പൂര്‍ണമായും തഴഞ്ഞെന്ന രൂക്ഷ വിമര്‍ശനമുയര്‍ത്തി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ബജറ്റിലെ കേന്ദ്ര അവഗണനയ്‌ക്കെതിരെ രംഗത്ത് വന്നു. കേന്ദ്ര ബജറ്റ് സംസ്ഥാനത്തോട് കടുത്ത അവഗണനയാണ് കാട്ടിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വയനാട് പാക്കേജ് പോലും അനുവദിച്ചില്ല. വിഴിഞ്ഞം തുറമുഖത്തിനും സഹായമില്ല. എയിംസിനെക്കുറിച്ചും പരാമര്‍ശമില്ല. കാര്‍ഷിക, വ്യാവസായിക മേഖലകള്‍ ഉള്‍പ്പെടെ എല്ലായിടത്തും എല്ലാം നിരാശയാണ്. കേരളമെന്ന പേര് പോലും പരാമര്‍ശിക്കാത്ത തരത്തിലുള്ള കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റിലുള്ളത്. ആദായ നികുതി പരിധി ഉയര്‍ത്തിയത് ഒരു പൊളിറ്റിക്കല്‍ ഗിമ്മിക്കാക്കി മധ്യവര്‍ഗത്തിന് അനുകൂലമായ ബജറ്റെന്ന പ്രചാരണം നടത്തുന്നതല്ലാതെ ആഴത്തിലുള്ള ഒരു സമീപനവുമില്ല. രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതി താഴേക്കാണ് പോകുന്നത്. തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിന് പ്രസക്തമായ നിര്‍ദേശങ്ങള്‍ ഒന്നുമില്ല.
രാജ്യത്താകെ കാര്‍ഷിക മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നു. ഇടത്തര ചെറുകിട സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയില്ല. രാജ്യത്തിൻ്റെ മുന്‍ഗണനാ ക്രമം എന്തെന്ന് മനസിലാക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചില കാര്യങ്ങള്‍ നേടിയെടുക്കുകയെന്ന അജണ്ടയാണ് ബജറ്റിലുള്ളത്. സംസ്ഥാനങ്ങളെയാകെ കൂടുതല്‍ ധന പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്ര ബജറ്റെന്നും സതീശന്‍ ആരോപിച്ചു.
കെ സി വേണുഗോപാല്‍ എംപി
ജനങ്ങളെ കബളിപ്പിച്ച് വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള 'ന്യൂസ് ഹൈലൈറ്റ്' ബജറ്റാണ് ധനമന്ത്രിയുടെതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ആരോപിച്ചു. ആദായനികുതി ഇളവ് പ്രഖ്യാപിച്ചത് മധ്യവര്‍ഗത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വാര്‍ത്തയാണ്. പക്ഷെ, രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കിയ നികുതി ഭീകരതയ്ക്കും തെറ്റായ നയങ്ങള്‍ക്കും ശേഷമുള്ള ചെറിയ തിരുത്തല്‍ മാത്രമാണ് ഈ നടപടി. ഇന്ത്യയുടെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ ബജറ്റിലില്ല.
രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമായ ഈ കാലഘട്ടത്തില്‍, നികുതി പരിധി ഇളവിൻ്റെ പ്രയോജനം എത്ര പേര്‍ക്കാണ് ലഭിക്കുക. പുതിയ തൊഴില്‍ അവസരങ്ങളൊന്നും രാജ്യത്ത് സൃഷ്‌ടിക്കപ്പെട്ടിട്ടില്ല. അടിസ്ഥാന ശമ്പളത്തില്‍ കാര്യമായ വര്‍ധനവില്ലാത്ത അവസ്ഥയില്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പന്ത്രണ്ട് ലക്ഷമെന്ന നികുതി ഇളവ് പരിധിയുടെ ഗുണം ലഭിക്കുന്നത് രാജ്യത്തെ ജനസംഖ്യയില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ്. ഈ പരിധിയില്‍ വരുന്നവരെക്കാള്‍ കൂടുതലാണ് ഭൂരിപക്ഷം വരുന്ന അടിസ്ഥാന വര്‍ഗമെന്നും അവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഗ്രാമീണ, നഗര വികസനം, വിദ്യാഭ്യാസ മേഖല, തൊഴിലുറപ്പ് പദ്ധതി, വ്യാവസായിക മേഖലയുടെ പുനരുദ്ധാരണം എന്നിവയ്‌ക്കെല്ലാം സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക അപര്യാപ്‌തമാണ്. കര്‍ഷകര്‍ക്ക് എംഎസ്‌പി ഗ്യാരൻ്റിയില്ല. 54 ശതമാനം വരുന്ന കര്‍ഷകരും കടക്കെണിയിലാണ്. അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നടപടികളില്ല. കാര്‍ഷിക മേഖലയിലെ സബ്‌സിഡികളെക്കുറിച്ചും സര്‍ക്കാര്‍ മൗനം പാലിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പകരം സര്‍ക്കാരിന് തോന്നുന്നത് മാത്രമാണ് നല്‍കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റ് വിഹിതം വര്‍ധിപ്പിക്കാതെ ആ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടക്കാന്‍ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് നിസംശയം പറയാം.
ബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിക്കുകയാണ്. വയനാട് പാക്കേജ് പ്രതീക്ഷിച്ചതാണ്. അതുണ്ടായില്ല. വയനാട് കേരളത്തിലായത് കൊണ്ടാണോ ഈ അവഗണന? രാജ്യത്തെ ഏറ്റവും വലിയ ദുരന്തമായ വയനാടിനെ കുറിച്ച് ബജറ്റില്‍ പരാമര്‍ശിക്കാന്‍ പോലും തയ്യാറാകാതിരുന്നത് നിരാശാജനകമാണ്. വന്യമൃഗശല്യം, തീരദേശ മേഖല, റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖല, വിഴിഞ്ഞം പദ്ധതി എന്നിവയെ കാര്യമായി പരിഗണിച്ചില്ല. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് സാമ്പത്തിക സഹായം കേരളം പ്രതീക്ഷിച്ചതാണ്. അത് നല്‍കാത്തത് ദൗര്‍ഭാഗ്യകരമാണ്.
ബിജെപിയും അവരുടെ സഖ്യകക്ഷികളും ഭരിക്കുന്നവ ഒഴികെയുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവരുകയാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളോട് മോദി സര്‍ക്കാര്‍ വിവേചനം കാട്ടുന്നു. ഇത് ഫെഡറല്‍ തത്വങ്ങളെ അവഗണിക്കുന്ന ബജറ്റ് കൂടിയാണ്. ദളിത് - ന്യൂനപക്ഷ - പ്രവാസി വിഭാഗങ്ങളുടെയൊന്നും ക്ഷേമപദ്ധതികള്‍ക്കായി ഒന്നും തന്നെയില്ലെന്നും രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പര്യാപ്‌തമല്ല ബജറ്റ് പ്രഖ്യാപനങ്ങളെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.