എറണാകുളം: കേന്ദ്ര ബജറ്റ് ജനപ്രിയമെന്ന് കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ്. കേന്ദ്ര ബജറ്റിൽ മധ്യവർഗത്തെയും മുതിർന്ന പൗരന്മാരെയും ഒരുപോലെ പരിഗണിച്ചുവെന്ന് പ്രസിഡന്‍റ് വീരമണി ഇടിവി ഭാരതിനോട് പറഞ്ഞു. കേന്ദ്ര ബജറ്റിന്‍റെ ഏറ്റവും വലിയ ആകർഷണം ആദായ നികുതിയുടെ പരിധി 12 ലക്ഷമാക്കി ഉയർത്തിയത് തന്നെയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ടിഡിഎസ് പരിധി ഉയർത്തിയത് മുതിർന്ന പൗരന്മാർക്ക് നിരവധി നേട്ടങ്ങളാണ് നൽകുന്നത്. റിട്ടേയേർഡ് ആയ മുതിർന്ന പൗരന്മാർ ജോലിയിലുണ്ടായിരുന്ന വേളയിൽ നടത്തിയ നിക്ഷേപം പിൻവലിക്കുമ്പോൾ നികുതി നൽകണമെന്ന നിർദേശം എടുത്ത് കളഞ്ഞിട്ടുണ്ട്.
മധ്യവർഗ സമൂഹത്തിന്‍റെ കയ്യിൽ പണം കൂടുതൽ വന്നാൽ മാത്രമേ രാജ്യത്ത് സാമ്പത്തിക പുരോഗതിയുണ്ടാവുകയുള്ളൂ എന്ന് ഇന്നലെ പുറത്തുവന്ന സാമ്പത്തിക സർവേയിൽ തന്നെ ചൂണ്ടികാണിച്ചിരുന്നു. മധ്യവർഗ സൂഹത്തിന്‍റെ കയ്യിൽ പണമെത്തിക്കാനുള്ള ഏക പോംവഴി ആദായ നികുതിയുടെ പരിധി ഉയർത്തുക എന്നതായിരുന്നു. അതാണ് കേന്ദ്ര ബജറ്റിൽ പ്രതിഫലിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആദായ നികുതിയിളവും നേട്ടങ്ങളും: ആദായ നികുതിയുടെ ആദ്യത്തെ സ്ലാബിൽ 80,000 രൂപയുടെ കുറവ് ഉണ്ടാകുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയത്. ആദായ നികുതിയുടെ പരിധി ഉയർത്തിയത് മധ്യവർഗ സമൂഹത്തിന്‍റെ വാങ്ങൽ ശേഷി ഉയർത്തും. നേരത്തെ വാർഷിക വരുമാനം 10 ലക്ഷത്തിൽ കൂടുതലുള്ളവരിൽ നിന്നും 30 ശതമാനം നികുതിയായിരുന്നു ഈടാക്കിയിരുന്നത്. ഇപ്പോൾ അത് 24 ലക്ഷത്തിന് മുകളിൽ വരുമാനം വരുന്നവർക്കായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
12 ലക്ഷം മുതൽ 16 ലക്ഷം വരെ 15 ശതമാനമാണ് നികുതി. 16 മുതൽ 20 വരെ 20 ശതമാനം നികുതി നൽകണം. അതേസമയം 20 ലക്ഷം മുതൽ 24 ലക്ഷം വരെ 24 ശതമാനം ആദായ നികുതി നൽകണം. ഇരുപത്തിനാല് ലക്ഷത്തിന് മുകളിലാണ് മുപ്പത് ശതമാനം നികുതി നിശ്ചയിച്ചിരിക്കുന്നത്.
ടിഡിഎസും ഇളവുകളും: മുതിർന്ന പൗരന്മാർക്ക് 40,000 രൂപ മുതലുള്ള പലിശയ്ക്ക് ആയിരുന്നു നികുതി പിടിച്ചിരുന്നത്. എന്നാൽ പുതിയ ബജറ്റിൽ ഇത് ഒരു ലക്ഷം രൂപ വരെയായി ഉയർത്തിയിട്ടുണ്ട്. വാടകയിനത്തിലുള്ള വരുമാനത്തിലും നികുതി ഈടാക്കുന്നതിന്‍റെ പരിധി 50,000 ആയി ഉയർത്തിയിട്ടുണ്ട്. ഇതെല്ലാം മുതിർന്ന പൗരന്മാരുടെ കയ്യിൽ കൂടുതൽ പണമെത്തുന്നതിന് സഹായകമാകും.
സാമ്പത്തിക സർവേ ചൂണ്ടികാണിക്കുന്നത് ഇന്ത്യയിൽ മഹാ ഭൂരിപക്ഷം ജനങ്ങളും താഴ്ന്ന മധ്യവർഗത്തിൽ നിന്നും ഉയർന്ന മധ്യവർഗമായി മാറിയെന്നാണ്. അതനുസരിച്ചുള്ള ഇളവുകളാണ് കേന്ദ്ര ബജറ്റിൽ നൽകിയിരിക്കുന്നതെതും വീരമണി ചൂണ്ടിക്കാണിച്ചു. കേരളത്തിന്‍റെ വ്യാവസായിക മേഖലയ്ക്ക് കേന്ദ്ര ബജറ്റ് ഗുണം ചെയ്യും.
കപ്പൽ നിർമാണ മേഖല, ടൂറിസം മേഖല, വിദ്യഭ്യാസ മേഖല എന്നിവയ്ക്ക് ബജറ്റ് ഉണർവ് നൽകുമെന്നാണ് പ്രാഥമികമായി മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: താത്പര്യമുള്ള സംസ്ഥാനങ്ങൾക്ക് വാരികോരി, കേന്ദ്ര ബജറ്റിൽ കേരളത്തോട് തികഞ്ഞ അവഗണനയെന്ന് കെ എൻ ബാലഗോപാൽ