രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കോടതി വ്യവസ്ഥകൾ ലംഘിക്കുന്ന വ്യക്തി എന്ന് പ്രോസിക്യൂഷൻ; നിയമസഭാ മാർച്ച് സംഘർഷത്തിലെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്‌ച - RAHUL MAMKOOTATHIL BAIL PLEA CJM
![രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കോടതി വ്യവസ്ഥകൾ ലംഘിക്കുന്ന വ്യക്തി എന്ന് പ്രോസിക്യൂഷൻ; നിയമസഭാ മാർച്ച് സംഘർഷത്തിലെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്‌ച NIYAMASABHA MARCH PROTEST CONFLICT CONGRESS PROTEST AGAINST PINARAYI RAHUL MAMKOOTATHIL POLICE CASE CJM COURT BAIL PLEA ON MONDAY](https://etvbharatimages.akamaized.net/etvbharat/prod-images/10-10-2024/1200-675-22654453-thumbnail-16x9-cjmrahulbail.jpg)
Published : Oct 10, 2024, 10:58 PM IST
|Updated : Oct 10, 2024, 11:08 PM IST
തിരുവനന്തപുരം: പ്രതിപക്ഷ യുവജന സംഘടനകൾ നിയമസഭയിലേക്ക് നടത്തിയ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്‌ച (ഒക്‌ടോബർ 14) കോടതി വിധി പറയും. 34 പ്രതികളുടെ ജാമ്യാപേക്ഷയിലാണ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി പറയുക. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, പൊലീസിലെ ക്രിമിനൽവൽക്കരണം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സംഘർഷത്തെ തുടർന്ന് കൻ്റോൺമെൻ്റ് പൊലീസ് ആണ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നത്. ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കോടതി വ്യവസ്ഥകൾ ലംഘിക്കുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വ്യാഴാഴ്‌ച പൊലീസ് കോടതിയിൽ ഹാജരാക്കിയ പുതിയ റിപ്പോർട്ട് അനുസരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ആണ് കേസിൽ ഒന്നാം പ്രതി. പ്രതികളെ റിമാൻഡ് ചെയ്‌ത സമയത്ത് രാഹുൽ കേസിൽ 29 ആം പ്രതിയായിരുന്നു. ആദ്യം പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലെ 29 ആം പ്രതി പിന്നീട് ഒന്നാം പ്രതി ആയത് രാഹുലിനെ സർക്കാർ ഭയക്കുന്നു എന്നതിന് തെളിവാണെന്ന് പ്രതിഭാഗം വാദിച്ചു. സംഘർഷത്തിൽ ഉണ്ടായത് 50000 രൂപയുടെ നഷ്‌ടമാണ്. പ്രതികൾ ഗുണ്ടകൾ അല്ല, രാഷ്ട്രീയ പ്രവർത്തകർ മാത്രമാണെന്നും കൻ്റോൺമെൻ്റ് പൊലീസ് സ്‌റ്റേഷനിൽ കയറാൻ പാടില്ലെന്ന് ഇല്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ ഒന്നാം പ്രതിയുടെ നേതൃത്വത്തിലാണ് സംഘം ആക്രമണം നടത്തിയതെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദം ഉന്നയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന് നേരത്തെ ഇതേ കോടതി ജാമ്യം അനുവദിച്ചപ്പോൾ സമാനമായ കുറ്റകൃത്യത്തിൽ ഇനി പങ്കെടുക്കരുത് എന്ന ഉപാധി വെച്ചിരുന്നു. ഈ വ്യവസ്ഥയാണ് രാഹുൽ ലംഘിച്ചിരിക്കുന്നതെന്നും പ്രോസിക്യൂഷൻ ജാമ്യ ഹർജിയിൽ വാദിച്ചു. ഇരുഭാഗത്തേയും വാദം കേട്ട കോടതി ജാമ്യ ഹർജിയിലെ വിധി പറയാൻ തിങ്കളാഴ്‌ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു.
Also Read:'ഹർജിയിൽ സ്വകാര്യ താൽപര്യം മാത്രം'; അഭിമന്യു സ്‌മാരകം പൊളിച്ചു നീക്കേണ്ടെന്ന് ഹൈക്കോടതി