കേരളം

kerala

ETV Bharat / state

ശബരിമലയില്‍ വരാനിരിക്കുന്നത് വന്‍ മാറ്റങ്ങള്‍; കാടടച്ച് നിര്‍മാണം വേണ്ട, തന്ത്രസമുച്ചയ പ്രകാരം മാത്രം പണിയണമെന്ന് മാസ്‌റ്റര്‍ പ്ലാനില്‍ - SABARIMALA MASTER PLAN

തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ദുര്‍ബല പരിസ്ഥിതിയെ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് വിഭാവന ചെയ്‌തിട്ടുള്ളത്.

MAKARAVILAKKU DARSAN  sabarimala pilgrimage  sabarimala in niyamasabha  sabarimala development plan
Sabarimala Master Plan (ETV Bharat)

By ETV Bharat Kerala Team

Published : Jan 9, 2025, 9:47 PM IST

തിരുവനന്തപുരം:പതിനെട്ടാം പടിയും ശ്രീധര്‍മശാസ്താവിന്‍റെ ശ്രീ കോവിലും സര്‍വ്വദിക്കുകളില്‍ നിന്നും ദര്‍ശിക്കാന്‍ കഴിയും വിധമായിരിക്കുമോ ശബരിമല മാസ്റ്റര്‍ പ്ലാനിന്‍റെ അടിസ്ഥാനത്തില്‍ നടത്താന്‍ പോകുന്ന ശബരിമലയിലെ വികസന പ്രവൃത്തികള്‍ ? സന്നിധാനത്ത് ഒരിക്കലെങ്കിലും എത്തിയിട്ടുള്ള തീര്‍ത്ഥാടകരുടെ മനസ്സിലുയരുന്ന ചോദ്യമാണിത്. അനായാസമായി സ്വാമി അയ്യപ്പ ദര്‍ശനം സാധ്യമാക്കാനുള്ള എന്തൊക്കെ സംവിധാനങ്ങളാണ് മാസ്റ്റര്‍ പ്ലാനിലുണ്ടാവുക? ദര്‍ശനത്തിന് മണിക്കൂറുകള്‍ കാത്തു നില്‍ക്കേമ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാവും സന്നിധാനത്ത് വരാന്‍ പോകുന്നത്. പൂങ്കാവനത്തിന്‍റെ നിര്‍മ്മലതയും പരിപാവനതയും പിച്ചിച്ചീന്തിക്കൊണ്ടാവുമോ ഈ വികസനം നടപ്പാക്കാന്‍ പോകുന്നത് ? ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി വളര്‍ന്നു കഴിഞ്ഞ ശബരിമലയുടെ വികസനത്തിനായി 20 വര്‍ഷം മുമ്പ് സമര്‍പ്പിക്കപ്പെട്ട മാസ്റ്റര്‍ പ്ലാനിന് ഇക്കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുമ്പോള്‍ ഭക്തരുടെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

2050 ല്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന മാസ്റ്റര്‍ പ്ലാനാണ് ഇക്കോസ്മാര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനി 2005 ല്‍ സമര്‍പ്പിച്ചത്. അന്നു മുതല്‍ അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ടത്, ഇടക്കാലത്ത് പൂര്‍ത്തിയാക്കേണ്ടത്, കൂടുതല്‍ സമയമെടുത്ത് ചെയ്തു തീര്‍ക്കേണ്ടത് എന്നീ മൂന്നിനങ്ങളിലായി തിരിച്ചാണ് മാസ്റ്റര്‍ പ്ലാനില്‍ ശബരിമല വികസനത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് സ്വീകരിച്ച് 20 വര്‍ഷം കഴിഞ്ഞെങ്കിലും ഇതിലെ പല നിര്‍ദേശങ്ങളും ഇന്നും പ്രസക്തമാണ്.

മാസ്റ്റര്‍ പ്ലാനിലെന്ത് ?

ശബരിമലയിലും സന്നിധാനത്തും പ്രകൃതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് കടുത്ത നിയന്ത്രണങ്ങളോടെയുള്ള വികസന പ്രവര്‍ത്തനമാണ് മാസ്‌റ്റര്‍ പ്ലാന്‍ നിര്‍ദേശിക്കുന്നത്. ശബരിമലയിലെ ഭൂവിനിയോഗം എങ്ങിനെയാകണമെന്നതിനെക്കുറിച്ച് 20 വര്‍ഷം മുമ്പുണ്ടാക്കിയ മാസ്‌റ്റര്‍ പ്ലാന്‍ വ്യക്തമായി പറയുന്നുണ്ട്.കണ്ണടച്ചുള്ള വിപുലമായ വികസനങ്ങൾക്കൊന്നും മാസ്‌റ്റർ പ്ലാൻ പ്രകാരം അനുമതിയില്ല. മാർഗനിർദേശങ്ങൾക്ക് വിധേയമായി കടുത്ത നിയന്ത്രണങ്ങളോടെയുള്ള വികസനം മാത്രമേ മാസ്‌റ്റർപ്ലാൻ പ്രകാരം ശബരിമലയിൽ നടത്താനാകൂ.

മാളികപ്പുറം (ETV Bharat)

ക്ഷേത്ര മേഖല, വികസനപ്രവൃത്തികള്‍ നടത്തേണ്ട മേഖല, താമസത്തിനുള്ള മേഖല, ആചാര പ്രധാനമായ മേഖല, സേവനങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കാനുള്ള മേഖല, ഗ്രീന്‍ ഏരിയ എന്നിങ്ങനെ ആറ് മേഖലകളാക്കിത്തിരിച്ചാണ് ഭൂവിനിയോഗ പ്ലാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ മേഖലയിലും പ്രവൃത്തികള്‍ക്ക് എന്തൊക്കെ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും മാസ്‌റ്റര്‍ പ്ലാനില്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തിലാണ് 1033 കോടി രൂപയുടെ ശബരിമല മാസ്‌റ്റര്‍പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ശബരിമലയിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കുക എന്നതാണ് മാസ്‌റ്റര്‍പ്ലാന്‍ പ്രധാനമായി ഉന്നമിടുന്നത്. സന്നിധാനത്തെയും പമ്പയിലെയും കാനനപാതയിലെയും സുസ്ഥിര അടിസ്ഥാന സൗകര്യ വികസനം മാസ്‌റ്റര്‍ പ്ലാനിലൂടെ സാധ്യമാക്കും. മേഖലയിലെ ആത്മീയവും പാരിസ്ഥിതികവുമായ പ്രാധാന്യവും ഇതിലൂടെ സംരക്ഷിക്കപ്പെടും.

Master plan (ETV Bharat)

ക്ഷേത്ര മേഖലയിലെ നിർമാണങ്ങൾ

പഞ്ചപ്രാകാര തത്വം അനുസരിച്ചായിരിക്കണം ക്ഷേത്ര മേഖലയിലെ നിര്‍മാണങ്ങള്‍. ബലിവട്ടം, പ്രദക്ഷിണ വഴി, വിളക്കുമാടം, ശീവേലിപ്പുര, പുറമതില്‍, എന്നിവയോടു കൂടി ആചാരപരമായ ചടങ്ങുകള്‍ നിറവേറ്റാനുള്ള സൗകര്യവും ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ സൗകര്യവും കണക്കിലെടുത്ത് വേണ്ടത്ര തുറസോടെ ക്ഷേത്ര മേഖല ഒരുക്കണമെന്നാണ് മാസ്‌റ്റര്‍ പ്ലാന്‍ പറയുന്നത്. ടെമ്പിള്‍ കോംപ്ലക്‌സിന് ചുരുങ്ങിയത് 116.10 മീറ്റര്‍ വീതിയും 140.40 മീറ്റര്‍ നീളവും ഉണ്ടാവണം.

25 മീറ്ററെങ്കിലും കരുതല്‍ സ്‌പേസും ആവശ്യമാണ്. ഈ പ്രദേശം മതപരവും ആചാരപരവുമായ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ. പ്രസാദം തയ്യാറാക്കലും വിതരണവും ഭണ്ഡാരവും ടിക്കറ്റ് കൗണ്ടറും ക്യൂ സൗകര്യങ്ങള്‍, എന്നിങ്ങനെ മറ്റിടങ്ങളിലേക്ക് മാറ്റാന്‍ പാടില്ലാത്ത സംവിധാനങ്ങളും ടെമ്പിള്‍ കോംപ്ലക്‌സിലാകാം. പക്ഷേ ഈ സംവിധാനങ്ങള്‍ക്കുപയോഗിക്കുന്ന സ്ഥലം മൊത്തം വിസ്‌തീര്‍ണത്തിന്‍റെ പത്ത് ശതമാനത്തില്‍ താഴെയായിരിക്കണം.

അല്ലെങ്കില്‍ 1000 ചതുരശ്ര മീറ്ററില്‍ കവിയരുത്. ഇവയുടെ നിര്‍മിതിയും വാസ്‌തുശാസ്‌ത്ര പ്രകാരം ആകണമെന്നും മാസ്‌റ്റര്‍ പ്ലാന്‍ നിര്‍ദേശിക്കുന്നു. തീര്‍ഥാടകരെ കടത്തി വിടുന്നതിനുള്ള മേല്‍പ്പാലങ്ങളും പാലങ്ങളും ആകാമെങ്കിലും ശ്രീകോവിലിനേക്കാള്‍ മുകളിലുള്ള നിര്‍മിതികള്‍ പാടില്ല. ക്യൂ കോംപ്ലക്‌സ്, നടപ്പന്തല്‍ എന്നിവയുടെ കാര്യത്തിലും ഇത് ബാധകമാണ്. പക്ഷേ ശ്രീകോവില്‍, മണ്ഡപം, കൊടിമരം, ഗണപതികോവില്‍, തുടങ്ങി ശബരിമല ധര്‍മശാസ്‌താ ക്ഷേത്രത്തിന്‍റെ യോ മാസ്‌റ്റര്‍ പ്ലാനില്‍ പരാമര്‍ശിക്കുന്ന മറ്റ് ക്ഷേത്രങ്ങളുടേയോ ഗര്‍ഭ ഭാഗങ്ങളില്‍ ഇത്തരം നിര്‍മിതികള്‍ അനുവദനീയമല്ല.

മാസ്‌റ്റർ പ്ലാനിലെ പ്രദക്ഷിണ വഴി

പ്രദക്ഷിണത്തിനുള്ള ഫ്‌ളൈ ഓവറിന് പകരം മാസ്‌റ്റർ പ്ലാനിൽ ഒരു പ്രദക്ഷിണ വഴി നിർദേശിക്കുന്നു. ഇതുപ്രകാരം പതിനെട്ടാം പടി കയറിവരുന്ന ഇരുമുടിക്കെട്ടുകാരും ഇരുമുടിക്കെട്ടില്ലാതെ ഇടതുവശത്തെ വഴികൂടി വരുന്നവരും നിർദിഷ്‌ട പ്രദക്ഷിണ വഴിയിലൂടെ കടന്നുവേണം ശ്രീകോവിലിനു മുന്നിലെത്താൻ. പതിനെട്ടാം പടി കയറി ഇരുമുടിക്കെട്ടുമായി എത്തുന്ന അയ്യപ്പന്മാര്‍ക്ക് ഫ്ലൈ ഓവര്‍ ഒഴിവാക്കി ഇടതു വശത്തുകൂടെ പ്രദക്ഷിണ വഴിയിലൂടെ ചുറ്റി ഒരു വലം വെച്ച് ബലിക്കല്ലിനടുത്തുകൂടെ ശ്രീകോവിലിനു മുന്നിലെത്തി തൊഴുത് ഇടതു വശത്തേക്ക് തന്നെ നീങ്ങി ഗണപതി കോവിലിനു സമീപത്തൂടെ പുറത്തേക്ക് ഇറങ്ങാനുള്ള വഴിയാണ് മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ദര്‍ശനം കഴിഞ്ഞ് നെയ്യഭിഷേകം നടത്താനുള്ളവര്‍ക്ക് വീണ്ടും ശ്രീകേവിലിനടുത്തെത്തി അഭിഷേകം നടത്താനുള്ള മറ്റൊരു വഴിയും നിര്‍ദേശിക്കുന്നു.

നിർദിഷ്‌ട പ്രദക്ഷിണ വഴി (ETV Bharat)

പ്ലാനും നിര്‍മാണ നിയന്ത്രണവും

ക്ഷേത്രത്തിന്‍റെ ലേ ഔട്ട് പഞ്ചപ്രാകാരത്തെയും തന്ത്ര സമുച്ചയത്തേയും ആസ്‌പദമാക്കിയാകണം. എല്ലാ അളവുകളും നിര്‍മാണ പ്രവൃത്തികളും വികസന പ്രവൃത്തികളും തന്ത്ര സമുച്ചയത്തെ അടിസ്ഥാനമാക്കിയാവണം. വളവും തിരിവുമില്ലാതെ ഋജുരേഖയിലാകണം നിര്‍മാണത്തിനുള്ള നിലമൊരുക്കേണ്ടത്. പ്രധാന ക്ഷേത്ര കോംപ്ലക്‌സിന്‍റെ ആകെ വീതിയുടെ അഞ്ചിലൊന്ന് അല്ലെങ്കില്‍ 25 മീറ്റര്‍ ഏതാണോ വലുത് അത്രയും സ്ഥലം കോംപ്ലക്‌സിന് ചുറ്റും കരുതല്‍ ഇടമായി മാറ്റി വെക്കണം.

മറ്റ് ഉപക്ഷേത്രങ്ങളില്‍ ഇങ്ങനെ കരുതലായി നീക്കിവക്കേണ്ടത് മിനിമം 10 മീറ്ററാണ്. കൊടിമരം ഒഴികെ മറ്റൊന്നും ശ്രീകോവിലിനേക്കാള്‍ ഉയരത്തില്‍ പണിയാന്‍ പാടില്ല. അതായത് ക്ഷേത്ര താഴികക്കുടത്തേക്കാള്‍ ഉയരത്തിലുള്ള ഒരു നിര്‍മാണവും കെട്ടിടവും ക്ഷേത്ര കോംപ്ലക്‌സില്‍ ഉണ്ടാവരുത്.

കൊടിമരം (ETV Bharat)

നിലവില്‍ താഴികക്കുടത്തിന്‍റ ഉയരമായ 150 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള ഒരു കെട്ടിടവും ശ്രീധര്‍മ ശാസ്‌താ ക്ഷേത്ര കോപ്ലക്‌സില്‍ പാടില്ല. സന്നിധാനത്തെ ഏത് കോണില്‍ നിന്നും ശ്രീകോവിലിനെയോ കൊടിമരത്തേയോ മറക്കുന്ന ഒരു നിര്‍മിതിയും പാടില്ല. ഗര്‍ഭഗൃഹത്തില്‍ നിലവിലുള്ളതല്ലാത്ത ഒരു നിര്‍മാണവും പാടില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഫ്ലൈ ഓവർ

ക്ഷേത്ര കോംപ്ലക്‌സിനോട് ചേര്‍ന്നുള്ള ഫ്ലൈ ഓവറടക്കമുള്ള എല്ലാ നിര്‍മ്മിതികളും പൊളിച്ചു മാറ്റണമെന്ന് 20 വര്‍ഷം മുമ്പ് സമര്‍പ്പിച്ച മാസ്‌റ്റര്‍ പ്ലാന്‍ നിര്‍ദേശിക്കുന്നുണ്ട്. തന്ത്ര സമുച്ചയത്തിലെ പഞ്ച പ്രാകാര ഡിസൈനില്‍ ക്ഷേത്ര കോംപ്ലക്‌സ് പുതുക്കിപ്പണിയണമെന്നും നിര്‍ദേശിക്കുന്നു. ശ്രീകോവിലിന് വളരെ അടുത്തായുള്ള ഉയരമേറിയ ഫ്ലൈ ഓവര്‍ തന്ത്ര സമുച്ചയത്തിന്‍റ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് പൊളിച്ചു നീക്കണമെന്ന നിര്‍ദേശം ഇക്കാലമത്രയായിട്ടും നടപ്പായില്ല. പതിനെട്ടാം പടി കയറി എത്തുന്ന ഭക്തരെ ഫ്ലൈ ഓവറില്‍ വരി നിര്‍ത്തി ശ്രീ കോവിലിന്‍റെ വടക്കേ ഭാഗത്തു കൂടെ കടത്തി വിടുന്ന രീതിയാണ് നിലവിലുള്ളത്. ഭക്തരെ കൊടിമരച്ചുവട്ടിലൂടെ ബലിക്കല്‍പ്പുര വഴി കയറ്റി ദര്‍ശനം സാധ്യമാക്കാന്‍ ശ്രമിക്കുമെന്ന് ഈയടുത്തകാലത്ത് ദേവസ്വം ബോര്‍ഡ് അവകാശപ്പെട്ടിരുന്നു.

ശബരിമല സന്നിധാനം (ETV Bharat)

അപ്പം അരവണ പ്ലാന്‍റ്

നിലവിലുള്ള അപ്പം അരവണ പ്ലാന്‍റ് പൊളിച്ചുനീക്കി വാസ്‌തു ശാസ്‌ത്ര പ്രകാരം പുതിയത് പണിയണമെന്ന് മാസ്‌റ്റര്‍ പ്ലാനില്‍ നിര്‍ദേശം വന്നിട്ട് കാലമേറെയായി. തിരുമുറ്റത്ത് അല്‍പ്പം സ്ഥല സൗകര്യമുണ്ടാക്കുന്ന തരത്തില്‍ വാസ്‌തു ശാസ്‌ത്ര പ്രകാരം വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് മാസ്‌റ്റര്‍ പ്ലാനില്‍ അപ്പം അരവണ പ്ലാന്‍റ് നിര്‍ദേശിക്കുന്നത്. ഇതിനായി നിലവില്‍ താമസത്തിനും ഓഫീസ് ആവശ്യത്തിനായും വാണിജ്യ ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്ന ചില കെട്ടിടങ്ങളും താല്‍ക്കാലിക നിര്‍മിതികളും പൊളിക്കേണ്ടി വരും. മാളികപ്പുറം ക്ഷേത്രത്തിന് പുറകിലായി വടക്ക് പടിഞ്ഞാറ് ഡോണര്‍ ഹൗസുകളും വിരി വെക്കാനുള്ള ഷെഡുകളും ശുചിമുറി ബ്ലോക്കുമുള്ള മേഖലയാണ് അപ്പം അരവണ പ്ലാന്‍റിനായി മാസ്‌റ്റര്‍ പ്ലാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ദിവസം നാല് ലക്ഷം കണ്ടെയ്‌നര്‍ അരവണ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്‍റ് തിടപ്പള്ളിയോട് ചേര്‍ന്ന് സ്ഥാപിക്കാനാണ് ദേവസ്വം ബോര്‍ഡ് പദ്ധതിയിടുന്നത്. തെക്ക് കിഴക്കേ മൂലയിലാണ് പുതിയ പ്ലാന്‍റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.

ക്യൂ കോംപ്ലക്‌സ്

തീര്‍ത്ഥാടകരുടെ താമസത്തിന് വ്യക്തമായ നിര്‍ദേശങ്ങള്‍ മാസ്‌റ്റര്‍ പ്ലാനിലുണ്ട്. ഇരുമുടിയുമായി മല കയറി എത്തുന്നവര്‍ക്ക് മാത്രമായി സന്നിധാനത്തെ താമസം ക്രമീകരിക്കണം. അതും വിശേഷാല്‍ പൂജകള്‍ക്കായി തങ്ങേണ്ടതുണ്ടെങ്കില്‍ മാത്രം. ഇതിന് മുന്‍കൂട്ടി ബുക്കിങ്ങ് വേണം.

ക്യൂ കോംപ്ലക്‌സില്‍ത്തന്നെ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും ദര്‍ശന സമയം വരെ അല്ലെങ്കില്‍ നെയ്യഭിഷേകം വരെ കാത്തിരിക്കാനുമുള്ള സൗകര്യങ്ങള്‍ ഉണ്ടാവണമെന്ന് മാസ്‌റ്റര്‍ പ്ലാന്‍ നിര്‍ദേശിക്കുന്നു. ഈ സൗകര്യങ്ങളോടെയുള്ള ക്യൂ കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നതോടെ സന്നിധാനത്ത് ഇപ്പോള്‍ നല്‍കിയിരിക്കുന്ന എല്ലാ താല്‍ക്കാലിക താമസ സൗകര്യങ്ങളും നീക്കം ചെയ്യണമെന്നും മാസ്‌റ്റര്‍ പ്ലാന്‍ നിര്‍ദേശിക്കുന്നു.

നിലയ്ക്കലില്‍ 90 ശതമാനവും ഡോര്‍മിറ്ററി താമസ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തേണ്ടത്. 5, 10, 20, 30 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ഡോര്‍മിറ്ററിയാണ് സജ്ജമാക്കേണ്ടത്. അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യത്തോടെയുള്ള ഡബിള്‍ റൂം 10 ശതമാനം പേര്‍ക്ക് മാത്രം സജ്ജമാക്കണം.

താല്‍ക്കാലിക താമസത്തിനുള്ള ഷെഡുകള്‍ മുള, ഉണങ്ങിയ ഇലകള്‍, മരക്കൊമ്പുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചവ ആകരുത്. തീപിടിക്കുന്ന തരം ഷീറ്റുകളും ഉപയോഗിക്കരുത്. ഒരു കാരണവശാലും ബഹുനില കെട്ടിടങ്ങള്‍ അനുവദിക്കരുത്. സന്നിധാനത്ത് വിരി വെക്കുന്നതിന് അനുവാദം നല്‍കേണ്ടെന്നാണ് മാസ്‌റ്റര്‍ പ്ലാനില്‍ പറയുന്നത്. ഇവിടെ താമസത്തിന് സ്ഥിരം സംവിധാനങ്ങള്‍ മാത്രമാകണം.

തന്ത്ര സമുച്ചയ തത്വത്തിന് വിരുദ്ധമായി ഏതെങ്കിലും നിര്‍മിതികളുണ്ടെങ്കില്‍ അവ ഇടിച്ചു കളയുകയോ പൊളിച്ചു മാറ്റുകയോ വേണം. ഗര്‍ഭഗൃഹത്തില്‍ എന്തെങ്കിലും അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ അത് തീര്‍ഥാടകര്‍ക്കും ഭക്തര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച സമയത്ത് പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി വേണം നടത്താന്‍. നിര്‍മിക്കുന്ന കെട്ടിടങ്ങളും പണിയുന്ന വഴികളും വാസ്‌തു പ്രകാരം ക്ഷേത്രാഭിമുഖമായിട്ടായിരിക്കണം. തിരുസന്നിധിയുടെ 60 മീറ്റര്‍ ചുറ്റളവില്‍ ഒരു പോറലുമേല്‍ക്കാതെയാകണം തീര്‍ത്ഥാടക സീസണുകള്‍ കൂടി പരിഗണിച്ച് ക്ഷേത്ര കോംപ്ലക്‌സുകളുടെ നവീകരണം നടത്തേണ്ടത്.

നടപ്പന്തൽ (ETV Bharat)

ടെമ്പിള്‍ കോംപ്ലക്‌സിന്‍റെ ഏറ്റവും പുറത്തേ നിരയില്‍ പ്രദക്ഷിണ പഥത്തിലാണ് നടപ്പന്തല്‍ വരേണ്ടത്. ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കേണ്ടത് കിഴക്ക് തെക്ക് നടകളിലൂടെയാവണം. പുറത്തേക്ക് പോകുന്നത് വടക്ക് പടിഞ്ഞാറ് നടയിലെ പടികളിലൂടെയോ കവാടത്തിലൂടെയോ ആകാം. ഭക്തരെ കടത്തി വിടുന്ന വഴികളിലുടനീളം ടെറാക്കോട്ട, ഇഷ്‌ടിക, തറയോട് എന്നിവ പാകിയ നടപ്പാതയായിരിക്കണം.

മാളികപ്പുറം ക്ഷേത്ര കോംപ്ലക്‌സ്

തന്ത്ര സമുച്ചയത്തിലെ പഞ്ചപ്രാകാരത്തെ അടിസ്ഥാനമാക്കി വേണം മാളികപ്പുറത്തേയും ടെമ്പിള്‍ കോംപ്ലക്‌സ് നവീകരിക്കേണ്ടത്. ഇവിടെ 10 മീറ്റര്‍ കരുതല്‍ ഇടം ക്ഷേത്ര കോംപ്ലക്‌സിന് ചുറ്റും ഉറപ്പു വരുത്തണം. പമ്പാ ഗണപതി ക്ഷേത്ര പരിസരത്തും നടത്തുന്ന നവീകരണങ്ങള്‍ പഞ്ചപ്രാകാരത്തെ അടിസ്ഥാനമാക്കിയാവണം.

പമ്പ ഗണപതി ക്ഷേത്രം (ETV Bharat)

തന്ത്ര സമുച്ചയത്തിന് വിരുദ്ധമായി ഏതെങ്കിലും നിര്‍മിതികള്‍ നിലവിലുണ്ടെങ്കില്‍ അവയൊക്കെ പൊളിച്ചുകളയുകയോ മറ്റൊരിടത്തേക്ക് മാറ്റിപ്പണിയുകയോ വേണം. പമ്പാ ഗണപതി ക്ഷേത്രത്തിന്‍റെ 100 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കെട്ടിടങ്ങളും ക്ഷേത്രാഭിമുഖമായിട്ടാകണം പണിയേണ്ടത്. പമ്പാ നദിക്കരയിലുള്ള കെട്ടിടങ്ങള്‍ വഴികള്‍ക്കഭിമുഖമാകുന്നതില്‍ തെറ്റില്ല.

200 മീറ്റര്‍ ചുറ്റളവിലെ കെട്ടിടങ്ങളൊന്നും പമ്പാ ഗണപതി ക്ഷേത്ര ശ്രീകോവിലിനേക്കാള്‍ ഉയരത്തിലാകരുത്. പമ്പാ മണപ്പുറം, ത്രിവേണി പാലം, ഹില്‍ടോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ക്ഷേത്രത്തിന്‍റെ കാഴ്‌ച മറയ്ക്കുന്ന രീതിയില്‍ കെട്ടിടങ്ങള്‍ പാടില്ല.

നിലയ്ക്കല്‍, സത്രം ക്ഷേത്രങ്ങള്‍

നിലയ്ക്കലിലെ മഹാദേവ, ദേവീ ക്ഷേത്രങ്ങളും സത്രം ക്ഷേത്രവും തന്ത്ര സമുച്ചയം അടിസ്ഥാനമാക്കിയുള്ള പഞ്ച പ്രാകാരത്തെ ആസ്‌പദമാക്കി വികസിപ്പിക്കുകയോ നവീകരിക്കുകയോ ആകാം. ഇവിടെ 200 മീറ്റര്‍ ചുറ്റളവില്‍ പത്തു മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങള്‍ പാടില്ല. 100 മീറ്റര്‍ ചുറ്റളവില്‍ 5 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങളും പാടില്ല.

നിലക്കൽ പ്രവേശന കവാടം (ETV Bharat)

ബേസ് ഡിസ്ട്രിക്റ്റ് സോണ്‍

ക്ഷേത്ര മേഖലയായി തിരിച്ചിരിക്കുന്നതിനപ്പുറം സന്നിധാനത്ത് കിഴക്ക് പടിഞ്ഞാറ്, തെക്ക് വടക്ക് അക്ഷങ്ങള്‍ക്കിടയിലുള്ള 60 ഏക്കര്‍ ഭൂമിയും പമ്പ മണല്‍പ്പുറത്തേയും ത്രിവേണിയിലേയും ചെറിയാനവട്ടത്തേയും ഹില്‍ ടോപ്പിലേയും 20 ഏക്കര്‍ സ്ഥലവും നിലയ്ക്കലിലെ 20 ഏക്കര്‍ ഭൂമിയും അടങ്ങുന്നതാണ് ബേസ് സോണ്‍. ഈ ഭാഗം പ്രധാനമായും താമസത്തിനും വിരിവെക്കാനും ഭക്തര്‍ക്ക് മറ്റു സൗകര്യങ്ങളൊരുക്കുന്നതിനും പൂങ്കാവനങ്ങളായും, സ്പെഷ്യല്‍ പ്രസാദ നിര്‍മാണത്തിനും, മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കാവുന്ന തുറസിടങ്ങളായും സര്‍ക്കാര്‍ പൊതു മേഖലാ ഓഫിസുകള്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കും മാലിന്യ നിര്‍മാര്‍ജ്ജനത്തിനും യാത്രക്കും വാര്‍ത്താ വിനിമയത്തിനുമൊക്കെയായി നീക്കി വക്കുന്നതാണ്.

ഫണ്ട് വിനിയോഗത്തില്‍ പ്രഥമ പരിഗണന ക്ഷേത്ര ആവശ്യത്തിനാണെന്നും മറ്റ് സംവിധാനങ്ങളൊരുക്കലൊക്കെ അതിനു ശേഷം മാത്രമേ പരിഗണിക്കപ്പെടൂവെന്നും മാസ്റ്റര്‍ പ്ലാന്‍ വ്യക്തമാക്കുന്നു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ആചാരാനുഷ്‌ഠാനങ്ങള്‍ നടക്കുന്ന ക്ഷേത്ര മുറ്റം, പമ്പാ മണല്‍പ്പുറം, ത്രിവേണി എന്നിവ പ്രത്യേകം കണക്കിലെടുത്ത് വേണം വികസന പ്രവൃത്തികള്‍ ആസൂത്രണം ചെയ്യാന്‍. പമ്പാ തീരത്ത് നിന്ന് 50 മീറ്ററിനുള്ളില്‍ ആചാരപരമായ കാര്യങ്ങള്‍ക്കോ പമ്പിങ്ങ് ആവശ്യത്തിനോ അല്ലാത്ത ഒരു നിര്‍മിതിയും പാടില്ല.

ത്രിവേണി (ETV Bharat)

ചുറ്റുമുള്ള നിത്യഹരിത വനങ്ങളുമായി ഇണങ്ങിപ്പോവുന്ന തണല്‍ മരങ്ങളും വിശ്വാസപരമായി പ്രാധാന്യ മുള്ളതുമായ മരങ്ങള്‍ വഴിനീളെ 10 മീറ്റര്‍ ഇടവിട്ട് നട്ടു പിടിപ്പിക്കണം. നടപ്പാതകള്‍ക്ക് മിനിമം 3 മീറ്റര്‍ വീതി വേണം. കടകളോ മറ്റോ ഉള്ള ഇടങ്ങളില്‍ കൂടുതലായി 2 മീറ്റര്‍ കൂടി വീതി വേണം. വഴിയില്‍ ഒരിടത്തും താത്ക്കാലിക താവളങ്ങള്‍ക്ക് 15 മീറ്ററില്‍ കൂടുതല്‍ വലിപ്പം പാടില്ല.

തീര്‍ഥാടകരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതല്ലാത്ത, ശബരിമല കയറുന്ന റൂട്ടുകളിലുള്ള മരങ്ങള്‍ മുറിക്കരുത്. ശരണപാതയില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് നിയന്ത്രണം നിര്‍ദേശിക്കുന്നുണ്ട്. കുത്തനെ ചെരിവുള്ള ഇടങ്ങളില്‍ മാത്രമാണ് നടപ്പാതയില്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ അനുമതിയുള്ളത്. അത്തരം മേഖലകളില്‍പോലും 50 മീറ്ററില്‍ കൂടുതല്‍ തുടര്‍ച്ചയായി കോണ്‍ക്രീറ്റ് ചെയ്യാന്‍ പാടില്ല.

വിശ്രമത്തിനുള്ളതല്ലാത്ത ഒരു നിര്‍മിതിയും ട്രക്കിങ് റൂട്ടില്‍ പാടില്ല. 5 കിലോമീറ്റര്‍ ഇടവിട്ടോ ഒരു മണിക്കൂര്‍ വാക്കിങ് ഡിസ്റ്റന്‍സിലോ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള ഇടത്താവളങ്ങള്‍ വേണം. ഇവ 200 ചതുരശ്ര മീറ്റരില്‍ കൂടരുത്. സ്ഥിരം നിര്‍മിതികള്‍ പാടില്ല. രാത്രിയില്‍ തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കുന്നതിന് പ്രത്യേകം വിളക്കുകള്‍ പാടില്ല.

എളുപ്പത്തില്‍ പൊളിച്ചു നീക്കാവുന്നവയാകണം താത്കാലിക ഷെല്‍ട്ടറുകള്‍. വിരിവക്കുന്നതിന് ഒരാള്‍ക്ക് ചുരുങ്ങിയത് 2.5 ചതുരശ്ര മീറ്റര്‍ സ്ഥലം അനുവദിക്കണം. അക്കോമഡേഷന്‍ സോണിനായി ചുരുങ്ങിയത് 200 ചതുരശ്ര മീറ്റര്‍ സ്ഥലമെങ്കിലും നീക്കിവക്കണമെന്നും മാസ്റ്റര്‍ പ്ലാന്‍ പറയുന്നു.

സന്നിധാന വികസനത്തിന് 778 കോടിയുടെ പദ്ധതി

മൂന്ന് ഘട്ടങ്ങളിലായി 778.17 കോടിയുടെ പദ്ധതികളാണ് സന്നിധാനത്തെ വികസനത്തിനായി വിഭാവന ചെയ്‌തിട്ടുള്ളത്. ഒന്നാംഘട്ടം 600.47 കോടി രൂപ, രണ്ടാംഘട്ടം 100.02 കോടി (2028-33), മൂന്നാംഘട്ടം 77.68 കോടി (2034-39) എന്നിങ്ങനെയാണ് വികസനത്തിനായുള്ള നീക്കിയിരിപ്പ്.

എട്ട് മേഖലകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. മകരവിളക്ക് ദര്‍ശനത്തിനായി ജനങ്ങള്‍ക്ക് നില്‍ക്കാന്‍ രണ്ട് ഇടങ്ങള്‍ തയാറാക്കും. പാഞ്ചാലി മേട്ടില്‍ നിന്നാണ് മകരജ്യോതി സൗകര്യപ്രദമായി ദര്‍ശിക്കാന്‍ സാധിക്കുന്നത്. അത് കൊണ്ട് തന്നെ ഈ മേഖലയിലാകും ഇത് തയാറാക്കുക.

കാനനപാതയും പമ്പാ വികസനവും

ഭക്തര്‍ക്ക് സുരക്ഷയും സൗകര്യവും ഉറപ്പാക്കും വിധം കാനനപാത വികസിപ്പിക്കാനുള്ള മാര്‍ഗരേഖയാണ് തയാറാക്കിരിക്കുന്നത്. വിശ്രമ കേന്ദ്രങ്ങളും അടിയന്തര വാഹനങ്ങള്‍ക്ക് കടന്ന് പോകാനുള്ള പാതയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പാതയുടെ ഇരുഭാഗത്തും വനത്തെ സംരക്ഷിക്കാന്‍ കരുതല്‍ അഥവാ ആഘാതമേഖല( ബഫര്‍ സോണ്‍) ഉം നിര്‍ണയിച്ചിട്ടുണ്ട്.

Masterplan (ETV Bharat)

പമ്പയ്ക്കായി സര്‍ക്കാര്‍ 207.48 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ഇതില്‍ 184.75 കോടി രൂപ ആദ്യഘട്ടവികസനത്തിനും 22.73 കോടി രൂപ രണ്ടാം ഘട്ടം അതായത് 2028-33 കാലത്തെ വികസനത്തിനുമായി നീക്കി വച്ചിരിക്കുന്നു. പമ്പയുടെയും കാനനപാതയുടെയും വികസനത്തിനായി ആകെ 255.45 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 47.97 കോടി രൂപ കാനനപാതയുടെ വികസനത്തിന് വേണ്ടിയാണ്.

അതേസമയം, 2025ന് മുമ്പ് ശബരിമല മാസ്റ്റര്‍പ്ലാന്‍ പ്രകാരം പൂര്‍ത്തിയാകേണ്ട പല പദ്ധതികളും ഇനിയും എങ്ങുമെത്തിയിട്ടില്ലെന്നാണ് പി വി ശ്രീനിജന്‍ എംഎല്‍എയുടെ നിയമസഭയിലെ ചോദ്യത്തിന് ദേവസ്വം മന്ത്രി നല്‍കിയിട്ടുള്ള മറുപടി. പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് നിലയ്ക്കലില്‍ താമസസൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞത്.

കുടിവെള്ള പൈപ്പ് ലൈനുള്ള ഭരണാനുമതി നല്‍കല്‍ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. മാലിന്യ നിര്‍മാര്‍ജ്ജനത്തിനുള്ള ബിന്‍ സ്ഥാപിക്കാനും 35 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.

Also Read:മണ്ഡലപൂജാ കാലത്ത് അയ്യനെ കാണാനെത്തിയത് 'റെക്കോഡ്' ഭക്തര്‍; കഴിഞ്ഞ വർഷത്തെക്കാൾ നാല് ലക്ഷത്തിലധികം വർധനവ്

ABOUT THE AUTHOR

...view details