ഹൈദരാബാദ്: 2024ലെ പാരിസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് പിവി സിന്ധുവും ശരത് കമാലുമാണ്. 78 അത്‌ലറ്റുകളും ഒഫീഷ്യലുകളും അടങ്ങുന്ന സംഘമായിരുന്നു വെള്ളിയാഴ്‌ച സെയ്ൻ നദിക്കരയിൽ നടന്ന പരേഡിൽ അണിനിരുന്നത്. ചടങ്ങിൽ തരുൺ തഹിലിയാനിയുടെ റെഡി റ്റു വെയര്‍ ലേബലായ തസ്‌വയും ചേര്‍ന്നൊരുക്കിയ വസ്‌ത്രത്തിലാണ് ഇന്ത്യൻ അത്‌ലറ്റുകൾ പങ്കെടുത്തത്.
പുരുഷ താരങ്ങള്‍ ഐവറി നിറത്തിലുള്ള കുര്‍ത്തയും നെഹ്‌റു ജാക്കറ്റും പൈജാമയുമാണ് ധരിച്ചത്. വനിത താരങ്ങള്‍ ത്രിവര്‍ണ പതാകയുടെ നിറങ്ങള്‍ നല്‍കിയ ബോര്‍ഡറിലുള്ള സാരിയുമാണ് ധരിച്ചിരിക്കുന്നത്. എന്നിരുന്നാലും, സോഷ്യൽ മീഡിയയില്‍ വസ്‌ത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സൗന്ദര്യബോധമില്ലാത്ത രീതിയിലാണ് ചെയ്‌തിരിക്കുന്നതെന്നും മറ്റു രാജ്യങ്ങളുടെ യൂണിഫോം ഇതിലും ഭംഗിയുണ്ടെന്നുമാണ് ആളുകളുടെ പ്രതികരണം.
അനന്ത് അംബാനിയുടെയും രാധികാ മർച്ചന്‍റിന്‍റെയും അടുത്തിടെ നടന്ന വിവാഹത്തിനെത്തിയ കിം കര്‍ദാഷിയാന്‍റെ ലെഹങ്ക ഡിസൈന്‍ ചെയ്‌തത് ഇതേ ഡിസൈനറായിരുന്നു. നെറ്റിസൺസ് ഇതിനെ ഒളിമ്പിക്‌സ് വസ്‌ത്രവുമായി താരതമ്യം ചെയ്‌തു. 'ഇന്ത്യൻ ടീമിന്‍റെ ഔദ്യോഗിക വസ്‌ത്രം അംബാനി വെഡിംഗ് ഹോസ്‌പിറ്റാലിറ്റി ടീമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് തരുൺ താഹിലിയാനിക്കെതിരെ ഉയര്‍ന്ന ഒരു കമന്‍റ്'.