ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിൽ ചരിത്രം സൃഷ്ടിച്ച് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഇന്ത്യൻ ഗുസ്‌തി താരം വിനേഷ് ഫോഗട്ടിന് രാജകീയ സ്വീകരണം.ഇന്ന് രാവിലെ 10:30 നാണ് താരം ഡൽഹി വിമാനത്താവളത്തിലെത്തിയത്. കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
വിനേഷിന്‍റെ സഹപ്രവർത്തകരായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് തുടങ്ങിയവര്‍ സന്നിഹിതരായി. ഇരുവരും വിനേഷിന് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഹരിയാനയിൽ നിന്നുള്ള താരത്തിന്‍റെ നാട്ടുകാരും സ്വീകരിക്കാനായി എത്തി. കണ്ണീർ പൊഴിച്ച വിനേഷ് രാജ്യം നൽകിയ പിന്തുണക്ക് നന്ദിയുണ്ടെന്ന് പറഞ്ഞു. വിമാനത്താവളത്ത് നിന്നും എടുത്തുയർത്തിയാണ് മറ്റ് ഗുസ്‌തിതാരങ്ങൾ വിനേഷിനെ പുറത്തേക്ക് കൊണ്ട് പോയത്.
സ്വീകരണത്തിന് ശേഷം സ്വദേശമായ ഹരിയാനയിലെ ചാര്‍ഖി ദാദ്രിയിലേക്ക് പോകും. അതിനിടെ വിരമിക്കല്‍ തീരുമാനം മാറ്റി തിരിച്ചുവരവിന് സൂചന നല്‍കി വിനേഷ് ഫോഗട്ട്. വ്യത്യസ്‌തമായ സാഹചര്യങ്ങളില്‍ 2032 വരെ താന്‍ കളി തുടരുമെന്ന് വിനേഷ് വ്യക്തമാക്കി.
തന്‍റെ സപ്പോർട്ടിങ് സ്റ്റാഫായ ഡോ. വെയ്ൻ പാട്രിക് ലോംബാർഡ്, പരിശീലകന്‍ വോളർ അക്കോസ്, ഫിസിയോതെറാപ്പിസ്റ്റ് അശ്വിനി ജീവൻ പാട്ടീൽ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) സിഎംഒ, ഡോ. ദിൻഷോ പർദിവാല എന്നിവരോടും വിനേഷ് ഫോഗട്ട് നന്ദി അറിയിച്ചു. പാരീസ് ഒളിമ്പിക്‌സിൽ സിംഹത്തെപ്പോലെ പോരാടി മെഡല്‍ നേടാനായില്ലെങ്കിലും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയമാണ് വിനേഷ് കീഴടക്കിയത്.
Also Read:ഹൃദയസ്‌പര്‍ശിയായ പോസ്റ്റുമായി വിനേഷ് ഫോഗട്ട്; വിരമിക്കല്‍ തീരുമാനം മാറ്റിയെന്ന് സൂചന - Vinesh Phogat