കൊല്‍ക്കത്ത : മുംബൈ ഇന്ത്യൻസ് മുൻ നായകൻ രോഹിത് ശര്‍മയ്‌ക്ക് പിന്നാലെ ഐപിഎല്ലിലെ 'ഇംപാക്‌ട് പ്ലെയര്‍' സംവിധാനത്തില്‍ അതൃപ്‌തി പ്രകടമാക്കി ആര്‍സിബി പേസര്‍ മുഹമ്മദ് സിറാജും. ഇംപാക്ട് പ്ലെയര്‍ റൂളും ഫ്ലാറ്റ് പിച്ചുകളും കാരണം ബൗളര്‍മാര്‍ക്ക് മത്സരങ്ങളില്‍ യാതൊരു സഹായവും ലഭിക്കുന്നില്ലെന്നാണ് സിറാജിന്‍റെ അഭിപ്രായം. അടുത്തിടെയാണ് ഇന്ത്യൻ ക്യാപ്‌റ്റൻ കൂടിയായ രോഹിത് ശര്‍മ ഇതിനെതിരെ രംഗത്തുവന്നത്.
താൻ ഇംപാക്‌ട് പ്ലെയര്‍ റൂളിന്‍റെ വലിയ ആരാധകനല്ല. ഈ നിയമം ഓള്‍റൗണ്ടര്‍മാരുടെ മൂല്യത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. അക്കാര്യത്തില്‍ തനിക്ക് ഒരുപാട് ഉദാഹരണങ്ങള്‍ നല്‍കാൻ സാധിക്കും.
ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ പന്തെറിയാത്തത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അത്ര നല്ല കാര്യമല്ല. 12 പേര്‍ ക്രിക്കറ്റ് കളിക്കുന്നു എന്നത് രസകരം തന്നെയാണ്. ഇതിലൂടെ ഓരോ ടീമുകള്‍ക്കും ബാറ്റിങ്ങിലും ബൗളിങ്ങിലും കൂടുതല്‍ ഒപ്ഷനുകളും ലഭിക്കുന്നുണ്ട്. എങ്കില്‍പ്പോലും ഇത്തരമൊരു നിയമത്തെ താൻ ഇഷ്‌ടപ്പെടുന്നില്ലെന്നായിരുന്നു രോഹിത് ശര്‍മ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ മുഹമ്മദ് സിറാജിന്‍റെ പ്രതികരണവും.
'ഈ ഇംപാക്‌ട് പ്ലെയര്‍ റൂള്‍ ദയവായി നീക്കം ചെയ്യൂ. മിക്ക വിക്കറ്റുകളും ഇപ്പോള്‍ വളരെ ഫ്ലാറ്റാണ്. അവിടങ്ങളില്‍ നിന്നും ബൗളര്‍മാര്‍ക്ക് യാതൊരു തരത്തിലുമുള്ള പിന്തുണകള്‍ ലഭിക്കാത്ത അവസ്ഥയാണ് നിലവില്‍.
നേരത്തെ, പിച്ച് സ്ലോയാകുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ എല്ലാ സാഹചര്യങ്ങളിലും തകര്‍ത്ത് അടിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥിരതയോടെ പന്ത് എറിയുക എന്നതാണ് എന്‍റെ ഗെയിം പ്ലാൻ.
നല്ല ഒരു പന്തിനെയാണ് ബാറ്റര്‍ അടിക്കുന്നതെങ്കില്‍ അത് കുഴപ്പമില്ലാത്ത കാര്യമാണ്. നേരത്തെ, ഒരുപാട് കാലങ്ങള്‍ വേണമായിരുന്നു ടി20യില്‍ 250+ റണ്‍സ് സ്കോര്‍ ചെയ്യാൻ. എന്നാല്‍, ഇന്ന് അത് സര്‍വസാധാരണമായി മാറിയിരിക്കുകയാണ്. ഫ്ലാറ്റ് പിച്ചുകള്‍ക്കും ഇംപാക്‌ട് സബ് റൂളിനുമാണ് അക്കാര്യത്തില്‍ നന്ദി പറയേണ്ടത്'- മുഹമ്മദ് സിറാജ് പറഞ്ഞു.
Also Read :വിരാട് കോലിയെ അമ്പയര്‍ ചതിച്ചോ...? ; ഈഡൻ ഗാര്‍ഡൻസിലെ 'വിവാദ' പുറത്താകലിന് നോബോള്‍ വിളിക്കാത്തതിന്‍റെ കാരണമറിയാം - Virat Kohli Controversial Wicket
കഴിഞ്ഞ വര്‍ഷം മുതലാണ് ഐപിഎല്ലില്‍ ഇംപാക്‌ട് പ്ലെയര്‍ നിയമം നടപ്പിലാക്കാൻ തുടങ്ങിയത്. 'ഇംപാക്‌ട് പ്ലെയര്‍' നിയമം അനുസരിച്ച് ടീമുകള്‍ക്ക് കളിയുടെ ഗതിക്കനുസൃതമായി ഒരു താരത്തെ മാറ്റി ഇറക്കാന്‍ സാധിക്കും. മത്സരത്തിന്‍റെ ഏത് സമയത്ത് വേണമെങ്കിലും ടീമുകള്‍ക്ക് ഇത്തരത്തില്‍ ഒരു താരത്തെ മാറ്റിയിറക്കാം. ഓവര്‍ പൂര്‍ത്തിയാകുന്ന സമയത്തോ അല്ലെങ്കില്‍ വിക്കറ്റ് വീഴുമ്പോഴോ ആയിരിക്കണം ഇംപാക്‌ട് പ്ലെയറെ ഇറക്കേണ്ടത്.
ഇംപാക്‌ട് പ്ലെയര്‍ ആയി ഗ്രൗണ്ടിലിറങ്ങുന്ന താരത്തിന് ബോള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും കഴിയും. എന്നാല്‍, ഈ കളിക്കാരന് മത്സരത്തില്‍ ക്യാപ്‌റ്റൻസി ചുമതല ഏറ്റെടുക്കാൻ സാധിക്കില്ല. ടോസിന്‍റെ സമയത്താണ് നാലുപേരടങ്ങിയ പകരക്കാരുടെ ലിസ്റ്റ് ക്യാപ്‌റ്റൻമാര്‍ മാച്ച് റഫറിക്ക് കൈമാറേണ്ടത്.