കേരളം

kerala

'വില്ലനല്ല, അയാള്‍ ഹീറോയാണ്'; കൂവലോടെ വരവേറ്റവരെ കൊണ്ടും കയ്യടിപ്പിച്ച് ഹാര്‍ദിക് പാണ്ഡ്യ - Hardik Pandya In T20 WC Final

By ETV Bharat Kerala Team

Published : Jun 30, 2024, 1:36 PM IST

ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നതിന് മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വില്ലൻ പരിവേഷമുണ്ടായിരുന്ന ആളായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍, ലോകകപ്പിലെ പ്രകടനങ്ങള്‍ കൊണ്ട് ആ പരിവേഷം അയാള്‍ മാറ്റിയെടുത്തു. ഫൈനലില്‍ ഇന്ത്യയുടെ ഹീറോയായി തന്‍റെ വിമര്‍ശകരെ കൊണ്ട് തന്നെ കയ്യടിപ്പിക്കാനും ഹാര്‍ദിക്കിനായി.

ഹാര്‍ദിക് പാണ്ഡ്യ  ടി20 ലോകകപ്പ് 2024  T20 WORLD CUP 2024  HARDIK PANDYA PERFORMANCE
Hardik Pandya (ANI)

രിത്രത്തിലെ ആദ്യ ഫൈനല്‍, ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവലില്‍ അക്‌സര്‍ പട്ടേലിനെ തലങ്ങും വിലങ്ങും അടിച്ച് പായിച്ച് ഹെൻറിച്ച് ക്ലാസൻ വിനാശകാരിയാകുന്ന സമയം. മറുവശത്ത് ക്രീസില്‍ ഉണ്ടായിരുന്നത് 'കില്ലര്‍ മില്ലര്‍' എന്ന വിശേഷണമുള്ള സാക്ഷാല്‍ ഡേവിഡ് മില്ലര്‍. ലോക ക്രിക്കറ്റിലെ രണ്ട് ബിഗ് ഹിറ്റര്‍മാര്‍ ക്രീസില്‍ നില്‍ക്കുന്ന ആ സമയം ലോക കിരീടമെന്ന ആ സ്വപ്‌നം കാണുകയായിരുന്നു ദക്ഷിണാഫ്രിക്ക.

മത്സരത്തിലെ അവസാന 24 പന്തുകള്‍, പ്രോട്ടീസിന്‍റെ സ്വപ്‌നസാഫല്യത്തിന്‍റെ ദൂരം 26 റണ്‍സ് അകലെ. തകര്‍ത്തടിക്കുന്ന ക്ലാസനൊപ്പം മില്ലര്‍ ക്രീസില്‍, ദക്ഷിണാഫ്രിക്കയ്‌ക്ക് അനായാസം തന്നെ ജയത്തിലേക്ക് എത്താൻ കഴിയുന്ന സാഹചര്യം.

ഈ സമയത്താണ് ഇന്ത്യൻ നായകൻ രോഹിത് ഗുരുനാഥ് ശര്‍മ തന്‍റെ ടീമിലെ പ്രധാന ഓള്‍റൗണ്ടറെ പന്തെറിയാനായി തിരികെ കൊണ്ടുവരുന്നത്. ടി20 ലോകകപ്പിന് ദിവസങ്ങള്‍ മുന്‍പ് വരെ ഇന്ത്യൻ ക്രിക്കറ്റില്‍ വില്ലൻ പ്രതിച്ഛായ ഉണ്ടായിരുന്ന ഒരാള്‍. അയാളുടെ പേര് ഹാര്‍ദിക് പാണ്ഡ്യ എന്നായിരുന്നു.

Hardik Pandya (ANI)

കഴിഞ്ഞ ഐപിഎല്ലിനിടെ ആരാധകര്‍ കൂവലോടെ വരവേറ്റ ഹാര്‍ദിക് പാണ്ഡ്യ. ഐപിഎല്ലിലെ പല മത്സരങ്ങളിലും മുംബൈയ്‌ക്കായി കളത്തിലിറങ്ങിയ ഹാര്‍ദിക്കിനെ കൂവലോടെ മാത്രമാണ് ആരാധകര്‍ വരവേറ്റത്. ലോകകപ്പ് ഫൈനലില്‍ ഒരു ചെറിയ പിഴവ് പറ്റിയാല്‍ പോലും അയാളെ ജീവനോടെ കടിച്ചുകീറാൻ നിരവധി പേര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.

IND vs SA Final (ANI)

അവര്‍ക്ക് മുന്നിലേക്കാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കലാശപ്പോരാട്ടത്തിന്‍റെ 16-ാം ഓവര്‍ എറിയാനായി ഹാര്‍ദിക് പാണ്ഡ്യ നടന്നടുത്തത്. സ്ലോട്ടില്‍ ലഭിച്ച പന്തുകളെയെല്ലാം ക്ലാസൻ അതിര്‍ത്തി കടത്തിക്കൊണ്ടിരുന്ന സമയം കൂടിയായിരുന്നു അത്. ലക്ഷ്യസ്ഥാനത്ത് കൃത്യമായി പന്തെറിയാനായില്ലെങ്കില്‍ പന്ത് എന്തായാലും അതിര്‍ത്തി കടക്കും.

IND vs SA Final (ANI)

അത് കൃത്യമായി മനസിലാക്കിയ ഹാര്‍ദിക് തനിക്ക് നേരെ വരുന്ന പന്ത് അടിച്ചുപറത്താൻ തയ്യാറായി നിന്ന ക്ലാസനെതിരെ ബൗള്‍ ചെയ്‌തത് ഒരു സ്ലോ വൈഡ് ഡെലിവറി. ക്ലാസന്‍റെ ബാറ്റിലുരസിയ പന്ത് നേരെ ചെന്ന് വീണത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ കൈകളിലേക്ക്. പിന്നീടുള്ള അഞ്ച് പന്തുകളില്‍ പാണ്ഡ്യ വിട്ടുകൊടുത്തത് വെറും നാല് റണ്‍സ്.

Also Read :'എന്‍റെ ഹൃദയമിടിപ്പ് ഉയര്‍ന്നു...'; കാത്തിരുന്ന പ്രതികരണം, ഇന്ത്യൻ ടീമിനെ പ്രശംസിച്ച് എംഎസ് ധോണി - MS DHONI REACTION

പതിനെട്ടാമത്തെയും പത്തൊൻപതാമത്തെയും ഓവറുകള്‍ എറിയാനെത്തിയത് ജസ്‌പ്രീത് ബുംറയും അര്‍ഷ്‌ദീപ് സിങ്ങും. ബുംറയുടെ ഒരു തകര്‍പ്പൻ ഇൻസ്വിങ്ങര്‍ മാര്‍കോ യാൻസന്‍റെ കുറ്റി തെറിപ്പിച്ചു. അടുത്ത ഓവറില്‍ അര്‍ഷ്‌ദീപ് വിട്ടുകൊടുത്തത് നാല് റണ്‍സ്.

അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാൻ വേണ്ടത് 16 റണ്‍സ്. പന്തെറിയാനെത്തിയ ഹാര്‍ദിക്കിനെ ആദ്യം തന്നെ അതിര്‍ത്തി കടത്താനുള്ള മില്ലറുടെ ശ്രമം. ലോങ് ഓഫിലേക്ക് എത്തിയ സൂര്യകുമാര്‍ യാദവ് ബൗണ്ടറിക്കരികില്‍ നിന്നും പിടികൂടുന്നു, പന്ത് ഉയര്‍ത്തിയിട്ട ശേഷം ബൗണ്ടറി ലൈൻ കടന്നുപോകുന്നു, തിരികെ മൈതാനത്തേക്ക് വന്ന് ആ പന്തിനെ കൈപ്പിടിയിലൊതുക്കി ആഘോഷം തുടങ്ങുന്നു.

കാര്യങ്ങള്‍ അവസാനിച്ചുവെന്ന് പറയാൻ സാധിക്കുന്ന അവസരമായിരുന്നില്ല അപ്പോഴും. ലെഗ് സൈഡിലേക്ക് കാറ്റ് വീശുന്ന സാഹചര്യത്തില്‍ ഇടം കയ്യൻ ബാറ്ററായ കഗിസോ റബാഡയുടെ ഒരു നോര്‍മല്‍ ഷോട്ട് പോലും ബൗണ്ടറിയിലേക്ക് എത്താമെന്ന അവസ്ഥ. എന്നാല്‍, അവിടെയും ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നു.

Also Read :ആ ചീത്തപ്പേര് മാറ്റിയെടുത്തു, നിങ്ങള്‍ മടങ്ങേണ്ടത് തലയുയര്‍ത്തി തന്നെയാണ്; തോല്‍വിയിലും കയ്യടി അര്‍ഹിക്കുന്നു ദക്ഷിണാഫ്രിക്ക - South Africa Journey In T20 WC 2024

ഓഫ്‌ സ്റ്റമ്പിന് പുറത്തായിരുന്നു റബാഡയ്‌ക്കും പാണ്ഡ്യ കെണിയൊരുക്കിയത്. ഓവറിലെ അഞ്ചാം പന്തില്‍ ലോങ് ഓഫില്‍ റബാഡയും വീണു. ലോകകപ്പില്‍ ഇന്ത്യയുടെ മുത്തം. ആ സമയം, ഹാര്‍ദിക്കിന്‍റെ കണ്ണുകള്‍ നിറഞ്ഞു, മത്സരശേഷം ഇന്ത്യൻ പതാകയും കയ്യിലേന്തി അഭിമുഖം നല്‍കുമ്പോഴും അയാളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ABOUT THE AUTHOR

...view details