ജോഹര്‍ (മലേഷ്യ):ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്‍റെ പുതിയ പരിശീലകൻ ഇതിഹാസ താരം പി.ആർ ശ്രീജേഷിന് ഇന്ന് അരങ്ങേറ്റം. അണ്ടര്‍ 21 പുരുഷ ഹോക്കി ടീമുകള്‍ക്കായി മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പ് ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. ശ്രീജേഷിന് കീഴിൽ ഇന്ത്യൻ ടീമിന്‍റെ ആദ്യ മത്സരമാണിത്. സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പിന്‍റെ 12-ാം പതിപ്പാണിത്.
പ്രതിരോധ താരം അമീര്‍ അലിയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ജപ്പാന്‍, മലേഷ്യ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ ടീമുകളെയാണ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യ നേരിടുക. നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ബ്രിട്ടനെ നേരിടും. ഒക്ടോബർ 22 ന് ആതിഥേയരായ മലേഷ്യയെയും 23 ന് ഓസ്‌ട്രേലിയയെയും ഇന്ത്യ നേരിടും. ഒക്ടോബർ 25ന് ന്യൂസിലൻഡിനെതിരായ ഗ്രൂപ്പ് ഘട്ടം ഇന്ത്യ അവസാനിപ്പിക്കും. അടുത്ത ശനിയാഴ്‌ച്ച ഫൈനലോടെ മത്സരങ്ങള്‍ക്ക് പരിസമാപ്‌തിയാകും. മൂന്ന് തവണ വീതം കിരീടനേട്ടം കൈവരിച്ച ഇന്ത്യയും ബ്രിട്ടനും തുല്യത പാലിക്കുന്നു. 2022ലാണ് ഇന്ത്യ കിരീടം നേടിയത്. ജര്‍മനിയാണ് നിലവിലെ ജേതാക്കള്‍.
പുതിയ ഹെഡ് കോച്ച് ശ്രീജേഷിൻ്റെ കീഴിൽ ടീം മികച്ച പരിശീലനം നടത്തിവരികയാണെന്നും അദ്ദേഹത്തോടൊപ്പം ഞങ്ങളുടെ ആദ്യ ടൂർണമെൻ്റ് കളിക്കുന്നതിൽ ആവേശഭരിതരാണെന്നും ക്യാപ്റ്റൻ അമീർ അലി പ്രസ്താവനയിൽ പറഞ്ഞു. ഹോക്കിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരമാണ് ശ്രീജേഷ്. 2006 ൽ ഇന്ത്യൻ ദേശീയ ടീമിന്‍റെ ഭാഗമായ ശ്രീജേഷ് ഗോൾകീപ്പിംഗിലെ മികവിന് ശ്രദ്ധയാര്‍ഷിച്ചിരുന്നു. 2014 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ മെഡൽ വിജയത്തിൽ നിർണായക പങ്കാണ് ഇതിഹാസ താരം വഹിച്ചത്.