എല്ലാ വർഷവും സെപ്റ്റംബര്‍ 26 ലോക ഗര്‍ഭനിരോധന ദിനമായി ആചരിക്കുന്നു. ആവശ്യമുള്ളപ്പോള്‍ മാത്രം ഗര്‍ഭം ധരിക്കുക എന്ന കാഴ്‌ചപ്പാടിലൂന്നിയാണ് ദിനാചരണം. 2007ലാണ് ദിനാചരണം ആരംഭിച്ചത്. ഗര്‍ഭ നിരോധനത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കലും യുവാക്കളെ ഇതേക്കുറിച്ച് ബോധവത്ക്കരിക്കുകയുമാണ് ദിനാചരണത്തിന്‍റെ ഉദ്ദേശ്യം. യുവാക്കളുടെ ലൈംഗിക-പ്രത്യുത്പാദന ആരോഗ്യത്തെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും ഈ ദിനം ഉപയോഗിക്കുന്നു.
- ദിനാചരണത്തിന്‍റെ ചരിത്രം
2007 മുതലാണ് ദിനാചരണം ആരംഭിച്ചത്. ഗര്‍ഭനിരോധനത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനായാണ് ദിനാചരണം തുടങ്ങിയത്.യുവാക്കള്‍ക്ക് അറിവ് പകരുകയും അതനുസരിച്ച് അവരെ ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുക്കുന്നതിന് പ്രാപ്‌തരാക്കുകയുമാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാരുകൾ, രാജ്യാന്തര സംഘടനകള്‍, എന്‍ജിഓകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം പങ്കാളിത്തത്തോടെയാണ് ദിനാചരണം നടത്തുന്നത്. അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കുകയും എല്ലാവര്‍ക്കും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ലഭ്യമാക്കുകയുമാണ് ദിനാചരണത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യം.
- എന്താണ് ഗര്‍ഭനിരോധനം?
ഗര്‍ഭധാരണം തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഒരു ഉപകരണമോ മരുന്നുകളോ രീതികളോ ഒക്കെ ഉപയോഗിക്കാം. ഒരു സ്‌ത്രീക്ക് തന്‍റെ പ്രത്യുത്പാദന ആരോഗ്യം സംരക്ഷിക്കാന്‍ ഗര്‍ഭനിരോധനം സഹായിക്കുന്നു. കുടുംബാസൂത്രണത്തില്‍ സജീവ പങ്കാളിത്തത്തിനും അവരെ പ്രാപ്‌തയാക്കുന്നു. ചിലതരം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു.
- ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ മനുഷ്യാവകാശം
പ്രത്യുത്‌പാദന ആരോഗ്യം സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉറപ്പാക്കണം. ഒപ്പം കുടുംബത്തെ കുറിച്ച് ആസൂത്രണങ്ങളും നടത്തണം. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ലഭ്യമാകുക എന്നത് ഒരു ശാരീരിക സ്വയംഭരണാവകാശം കൂടിയാണ്. കൗമാരകാലത്തെ പ്രസവം, മാതൃമരണനിരക്ക് എന്നിവ കുറയ്ക്കാനും കൂടുതല്‍ ലിംഗസമത്വം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
ലോകമെമ്പാടുമായി ദരിദ്ര-ഇടത്തരം രാജ്യങ്ങളില്‍ കഴിയുന്ന 2570 ലക്ഷം സ്‌ത്രീകള്‍ ഇതുവരെ അത്യാധുനിക ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ പരിചയപ്പെട്ടിട്ടേയില്ല. ഇത് ഇവരില്‍ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എച്ച്ഐവി പോലുള്ള രോഗങ്ങള്‍ക്കും, അനാവശ്യ ഗര്‍ഭധാരണത്തിനും, സുരക്ഷിതമല്ലാത്ത ഗര്‍ഭച്‌ഛിദ്രത്തിനും, തടയാനാകുമായിരുന്ന മാതൃമരണത്തിനും ഒക്കെ കാരണമാകുന്നു.
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ലഭ്യമല്ലാത്തത് കൊണ്ട് ഒരു സ്‌ത്രീയും ഇവിടെ മരിച്ച് കൂടാ. അവരെ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങള്‍ നാം അവര്‍ക്ക് ലഭ്യമാക്കണം. അവരുടെ ലൈംഗിക-പ്രത്യുത്‌പാദന ആരോഗ്യം കാത്ത് സൂക്ഷിക്കണം. പ്രത്യേകിച്ച് പ്രതിസന്ധികളുടെയും പലായനത്തിന്‍റെയും ഒക്കെ ഈ കാലത്ത്.
- ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍
ഗര്‍ഭനിരോധന മാര്‍ഗങ്ങളിലൂടെ വലിയ വെല്ലുവിളികളുള്ള ഗര്‍ഭധാരണങ്ങള്‍ തടയുക വഴി പകുതിയിലേറെ മാതൃമരണനിരക്ക് കുറയ്ക്കാനാകും. അതായത് ജനനങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ വര്‍ദ്ധിപ്പിച്ചും സുരക്ഷിതമല്ലാത്ത ഗര്‍ഭച്‌ഛിദ്രങ്ങള്‍ കുറച്ചും നമുക്ക് മാതൃ മരണനിരക്ക് കുറയ്ക്കാനാകും.
- സ്‌ത്രീകളുടെ ആരോഗ്യത്തില്‍ ഗര്‍ഭനിരോധനത്തിന്‍റെ പ്രാധാന്യം
സ്‌ത്രീകളുടെ പ്രത്യുത്‌പാദന ആരോഗ്യത്തില്‍ ഗര്‍ഭനിരോധനം പരമപ്രധാനമാണ്. അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കുന്നതിനെക്കാൾ ഉപരി നിരവധി ഗുണങ്ങള്‍ ഇവ നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ സ്‌ത്രീകളുടെ ആരോഗ്യത്തില്‍ ഇവയുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കേണ്ടത് ഇക്കാലത്ത് അത്യാന്താപേക്ഷിതമാണ്. ഇത് സ്‌ത്രീകളെ അവരുടെ ഗര്‍ഭധാരണത്തെക്കുറിച്ച് ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നു. സ്വന്തം ശരീരത്തെക്കുറിച്ച് അവര്‍ക്ക് വിവരങ്ങള്‍ നല്‍കാനും അവരെ ശാക്തീകരിക്കാനും ഇതിടയാക്കുന്നു. ഇതിന് പുറമെ ഭാവിയില്‍ സുഖകരമായ ജീവിതം നയിക്കാനും സഹായിക്കുന്നു. ലോക ഗര്‍ഭനിരോധന ദിനത്തെ ആഗോള കുടുംബാസൂത്രണ ദിനമെന്നും വിളിക്കുന്നു.
മെച്ചപ്പെട്ട മാതൃ-ശിശു ആരോഗ്യം: വെല്ലുവിളികൾ നിറഞ്ഞ ഗര്‍ഭധാരണം തടയുന്നതില്‍ ഇത് നിര്‍ണായക പങ്ക് വഹിക്കുന്നു. മാതൃശിശു മരണനിരക്ക് കുറയ്ക്കുന്നു. ജനങ്ങള്‍ക്കിടയില്‍ മതിയായ ഇടവേളകളുണ്ടാക്കുന്നു. ഇത് കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ആരോഗ്യത്തിന് അത്യാന്താപേക്ഷിതമാണ്.
അനാവശ്യ ഗര്‍ഭധധാരണം തടയുന്നു: അനാവശ്യ ഗര്‍ഭധാരണം സ്‌ത്രീകളുടെയും അവരുടെ കുടുംബത്തിന്‍റെയും മേല്‍ വൈകാരിക, ശാരീരിക, സാമ്പത്തിക ആഘാതങ്ങള്‍ ഏല്‍പ്പിക്കുന്നു. ഗര്‍ഭനിരോധന മാര്‍ഗങ്ങളിലൂടെ മുന്‍ നിശ്ചയിക്കാത്ത ഗര്‍ഭധാരണം തടയാനാകുന്നു. ഗര്‍ഭധാരണം സംബന്ധിച്ച സ്വയം നിര്‍ണയാവകാശത്തില്‍ വിട്ടുവീഴ്‌ച ചെയ്യാതെ തന്നെ സ്‌ത്രീകള്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, വ്യക്തിപരമായ ലക്ഷ്യങ്ങള്‍ എന്നിവ നേടാനും സഹായകമാകുന്നു.
ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാൻ സഹായിക്കും: ഗുളികകള്‍ പോലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അധിക ആരോഗ്യഗുണങ്ങളും പ്രദാനം ചെയ്യുന്നുണ്ട്. അണ്ഡാശയ-ഗര്‍ഭാശയ അര്‍ബുദ സാധ്യതകള്‍ കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. ഇതിന് പുറമെ അണ്ഡാശയ-ഗര്‍ഭാശയ മുഴകള്‍ തടയാനും സഹായകമാകുന്നു.
ഇന്ത്യയിലെ ഗര്‍ഭനിരോധനം; ദേശീയ കുടുംബാരോഗ്യ സര്‍വേ(എന്‍എഫ്എച്ച്എസ്-5) റിപ്പോര്‍ട്ട്
കൗമാരക്കാരില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിച്ചിട്ടുണ്ട്. വസ്‌തുതകള്‍ ഇതായിരുന്നിട്ടും ഗര്‍ഭധാരണം നിയന്ത്രിക്കേണ്ടത് സ്‌ത്രീകളുടെ ഉത്തരവാദിത്തമായി പുരുഷന്‍മാര്‍ ഇപ്പോഴും കരുതുന്നു. അതേസമയം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന സ്‌ത്രീകള്‍ കൂടുതല്‍ ലൈംഗികാസക്തിയുള്ളവരായി മാറുന്നുവെന്ന് ഇരുപത് ശതമാനം പുരുഷന്‍മാരും കരുതുന്നു.