കേരളം

kerala

By ETV Bharat Kerala Team

Published : 15 hours ago

ETV Bharat / international

ലോക ഗര്‍ഭനിരോധന ദിനം; എല്ലാവര്‍ക്കും തെരഞ്ഞെടുക്കാം, ആസൂത്രണത്തിനുള്ള സ്വാതന്ത്ര്യം.. - World Contraception Day

2007 മുതലാണ് ഗര്‍ഭനിരോധന ദിനം ആചരിച്ച് തുടങ്ങിയത്. ഗര്‍ഭനിരോധനത്തെക്കുറിച്ചുള്ള അവബോധം സൃഷ്‌ടിക്കലായിരുന്നു ദിനാചരണത്തിന്‍റെ ഉദ്ദേശ്യം. ഒപ്പം പ്രത്യുത്‌പാദന ആരോഗ്യത്തെക്കുറിച്ച് യുവാക്കളെ ബോധവത്ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതും ദിനാചരണത്തിന്‍റെ ഉദ്ദേശ്യമാണ്.

CONTRACEPTION DAY  HUMAN RIGHT  WOMENS HEALTH  MATERNAL AND CHILD HEALTH
Representative Image (ETV Bharat)

ല്ലാ വർഷവും സെപ്റ്റംബര്‍ 26 ലോക ഗര്‍ഭനിരോധന ദിനമായി ആചരിക്കുന്നു. ആവശ്യമുള്ളപ്പോള്‍ മാത്രം ഗര്‍ഭം ധരിക്കുക എന്ന കാഴ്‌ചപ്പാടിലൂന്നിയാണ് ദിനാചരണം. 2007ലാണ് ദിനാചരണം ആരംഭിച്ചത്. ഗര്‍ഭ നിരോധനത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കലും യുവാക്കളെ ഇതേക്കുറിച്ച് ബോധവത്ക്കരിക്കുകയുമാണ് ദിനാചരണത്തിന്‍റെ ഉദ്ദേശ്യം. യുവാക്കളുടെ ലൈംഗിക-പ്രത്യുത്പാദന ആരോഗ്യത്തെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും ഈ ദിനം ഉപയോഗിക്കുന്നു.

  • ദിനാചരണത്തിന്‍റെ ചരിത്രം

2007 മുതലാണ് ദിനാചരണം ആരംഭിച്ചത്. ഗര്‍ഭനിരോധനത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനായാണ് ദിനാചരണം തുടങ്ങിയത്.യുവാക്കള്‍ക്ക് അറിവ് പകരുകയും അതനുസരിച്ച് അവരെ ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുക്കുന്നതിന് പ്രാപ്‌തരാക്കുകയുമാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാരുകൾ, രാജ്യാന്തര സംഘടനകള്‍, എന്‍ജിഓകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം പങ്കാളിത്തത്തോടെയാണ് ദിനാചരണം നടത്തുന്നത്. അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കുകയും എല്ലാവര്‍ക്കും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ലഭ്യമാക്കുകയുമാണ് ദിനാചരണത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യം.

  • എന്താണ് ഗര്‍ഭനിരോധനം?

ഗര്‍ഭധാരണം തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഒരു ഉപകരണമോ മരുന്നുകളോ രീതികളോ ഒക്കെ ഉപയോഗിക്കാം. ഒരു സ്‌ത്രീക്ക് തന്‍റെ പ്രത്യുത്പാദന ആരോഗ്യം സംരക്ഷിക്കാന്‍ ഗര്‍ഭനിരോധനം സഹായിക്കുന്നു. കുടുംബാസൂത്രണത്തില്‍ സജീവ പങ്കാളിത്തത്തിനും അവരെ പ്രാപ്‌തയാക്കുന്നു. ചിലതരം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു.

  • ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ മനുഷ്യാവകാശം

പ്രത്യുത്‌പാദന ആരോഗ്യം സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉറപ്പാക്കണം. ഒപ്പം കുടുംബത്തെ കുറിച്ച് ആസൂത്രണങ്ങളും നടത്തണം. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ലഭ്യമാകുക എന്നത് ഒരു ശാരീരിക സ്വയംഭരണാവകാശം കൂടിയാണ്. കൗമാരകാലത്തെ പ്രസവം, മാതൃമരണനിരക്ക് എന്നിവ കുറയ്ക്കാനും കൂടുതല്‍ ലിംഗസമത്വം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.

ലോകമെമ്പാടുമായി ദരിദ്ര-ഇടത്തരം രാജ്യങ്ങളില്‍ കഴിയുന്ന 2570 ലക്ഷം സ്‌ത്രീകള്‍ ഇതുവരെ അത്യാധുനിക ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ പരിചയപ്പെട്ടിട്ടേയില്ല. ഇത് ഇവരില്‍ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എച്ച്ഐവി പോലുള്ള രോഗങ്ങള്‍ക്കും, അനാവശ്യ ഗര്‍ഭധാരണത്തിനും, സുരക്ഷിതമല്ലാത്ത ഗര്‍ഭച്‌ഛിദ്രത്തിനും, തടയാനാകുമായിരുന്ന മാതൃമരണത്തിനും ഒക്കെ കാരണമാകുന്നു.

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ലഭ്യമല്ലാത്തത് കൊണ്ട് ഒരു സ്‌ത്രീയും ഇവിടെ മരിച്ച് കൂടാ. അവരെ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങള്‍ നാം അവര്‍ക്ക് ലഭ്യമാക്കണം. അവരുടെ ലൈംഗിക-പ്രത്യുത്‌പാദന ആരോഗ്യം കാത്ത് സൂക്ഷിക്കണം. പ്രത്യേകിച്ച് പ്രതിസന്ധികളുടെയും പലായനത്തിന്‍റെയും ഒക്കെ ഈ കാലത്ത്.

  • ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍

ഗര്‍ഭനിരോധന മാര്‍ഗങ്ങളിലൂടെ വലിയ വെല്ലുവിളികളുള്ള ഗര്‍ഭധാരണങ്ങള്‍ തടയുക വഴി പകുതിയിലേറെ മാതൃമരണനിരക്ക് കുറയ്ക്കാനാകും. അതായത് ജനനങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ വര്‍ദ്ധിപ്പിച്ചും സുരക്ഷിതമല്ലാത്ത ഗര്‍ഭച്‌ഛിദ്രങ്ങള്‍ കുറച്ചും നമുക്ക് മാതൃ മരണനിരക്ക് കുറയ്ക്കാനാകും.

  • സ്‌ത്രീകളുടെ ആരോഗ്യത്തില്‍ ഗര്‍ഭനിരോധനത്തിന്‍റെ പ്രാധാന്യം

സ്‌ത്രീകളുടെ പ്രത്യുത്‌പാദന ആരോഗ്യത്തില്‍ ഗര്‍ഭനിരോധനം പരമപ്രധാനമാണ്. അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കുന്നതിനെക്കാൾ ഉപരി നിരവധി ഗുണങ്ങള്‍ ഇവ നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ സ്‌ത്രീകളുടെ ആരോഗ്യത്തില്‍ ഇവയുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കേണ്ടത് ഇക്കാലത്ത് അത്യാന്താപേക്ഷിതമാണ്. ഇത് സ്‌ത്രീകളെ അവരുടെ ഗര്‍ഭധാരണത്തെക്കുറിച്ച് ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നു. സ്വന്തം ശരീരത്തെക്കുറിച്ച് അവര്‍ക്ക് വിവരങ്ങള്‍ നല്‍കാനും അവരെ ശാക്തീകരിക്കാനും ഇതിടയാക്കുന്നു. ഇതിന് പുറമെ ഭാവിയില്‍ സുഖകരമായ ജീവിതം നയിക്കാനും സഹായിക്കുന്നു. ലോക ഗര്‍ഭനിരോധന ദിനത്തെ ആഗോള കുടുംബാസൂത്രണ ദിനമെന്നും വിളിക്കുന്നു.

മെച്ചപ്പെട്ട മാതൃ-ശിശു ആരോഗ്യം: വെല്ലുവിളികൾ നിറഞ്ഞ ഗര്‍ഭധാരണം തടയുന്നതില്‍ ഇത് നിര്‍ണായക പങ്ക് വഹിക്കുന്നു. മാതൃശിശു മരണനിരക്ക് കുറയ്ക്കുന്നു. ജനങ്ങള്‍ക്കിടയില്‍ മതിയായ ഇടവേളകളുണ്ടാക്കുന്നു. ഇത് കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ആരോഗ്യത്തിന് അത്യാന്താപേക്ഷിതമാണ്.

അനാവശ്യ ഗര്‍ഭധധാരണം തടയുന്നു: അനാവശ്യ ഗര്‍ഭധാരണം സ്‌ത്രീകളുടെയും അവരുടെ കുടുംബത്തിന്‍റെയും മേല്‍ വൈകാരിക, ശാരീരിക, സാമ്പത്തിക ആഘാതങ്ങള്‍ ഏല്‍പ്പിക്കുന്നു. ഗര്‍ഭനിരോധന മാര്‍ഗങ്ങളിലൂടെ മുന്‍ നിശ്ചയിക്കാത്ത ഗര്‍ഭധാരണം തടയാനാകുന്നു. ഗര്‍ഭധാരണം സംബന്ധിച്ച സ്വയം നിര്‍ണയാവകാശത്തില്‍ വിട്ടുവീഴ്‌ച ചെയ്യാതെ തന്നെ സ്‌ത്രീകള്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, വ്യക്തിപരമായ ലക്ഷ്യങ്ങള്‍ എന്നിവ നേടാനും സഹായകമാകുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാൻ സഹായിക്കും: ഗുളികകള്‍ പോലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അധിക ആരോഗ്യഗുണങ്ങളും പ്രദാനം ചെയ്യുന്നുണ്ട്. അണ്ഡാശയ-ഗര്‍ഭാശയ അര്‍ബുദ സാധ്യതകള്‍ കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. ഇതിന് പുറമെ അണ്ഡാശയ-ഗര്‍ഭാശയ മുഴകള്‍ തടയാനും സഹായകമാകുന്നു.

ഇന്ത്യയിലെ ഗര്‍ഭനിരോധനം; ദേശീയ കുടുംബാരോഗ്യ സര്‍വേ(എന്‍എഫ്എച്ച്എസ്-5) റിപ്പോര്‍ട്ട്

കൗമാരക്കാരില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിച്ചിട്ടുണ്ട്. വസ്‌തുതകള്‍ ഇതായിരുന്നിട്ടും ഗര്‍ഭധാരണം നിയന്ത്രിക്കേണ്ടത് സ്‌ത്രീകളുടെ ഉത്തരവാദിത്തമായി പുരുഷന്‍മാര്‍ ഇപ്പോഴും കരുതുന്നു. അതേസമയം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന സ്‌ത്രീകള്‍ കൂടുതല്‍ ലൈംഗികാസക്തിയുള്ളവരായി മാറുന്നുവെന്ന് ഇരുപത് ശതമാനം പുരുഷന്‍മാരും കരുതുന്നു.

സ്‌ത്രീകളെ വന്ധ്യംകരിക്കുക എന്നതാണ് ഏറ്റവും സാധാരണമായ ഗര്‍ഭനിരോധന മാര്‍ഗം. പതിനഞ്ചിനും 49 നുമിടയില്‍ പ്രായമുള്ള വിവാഹിതരായ സ്‌ത്രീകളില്‍ 38 ശതമാനവും വന്ധ്യംകരണത്തിന് വിധേയരായവരാണ്. പത്ത് ശതമാനം പുരുഷന്‍മാര്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നു. അഞ്ച് ശതമാനം പേർ ഗുളികകളും, പത്ത് ശതമാനം പേർ പരമ്പരാഗത മാര്‍ഗങ്ങളുമാണ് ഉപയോഗിക്കുന്നത്. ലൈംഗികമായി സജീവമായ അവിവാഹിതായ സ്‌ത്രീകള്‍ സുരക്ഷിത ദിവസങ്ങള്‍ തെരഞ്ഞെടുക്കുന്നു. 27 ശതമാനം പുരുഷന്‍മാര്‍ ഉറകള്‍ ഉപയോഗിക്കുമ്പോള്‍ 21 ശതമാനം സ്‌ത്രീകള്‍ വന്ധ്യംകരണത്തിന് വിധേയരാകുന്നു. 2015-16 ല്‍ പുതുതായി വിവാഹിതരായ പതിനഞ്ചിനും 49 നുമിടയില്‍ പ്രായമുള്ള സ്‌ത്രീകളില്‍ 54 ശതമാനവും ഗര്‍ഭനിരോധന ഉപാധികള്‍ പിന്തുടര്‍ന്നിരുന്നു.

രാജ്യത്ത് വിവാഹിതരായ സ്‌ത്രീകളില്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ പിന്തുടരുന്നവരുടെ എണ്ണം 2019-21 ല്‍ 76 ശതമാനത്തിലെത്തി. 2030 ല്‍ ആഗോളതലത്തില്‍ ഇത് 75 ശതമാനമാകും. എല്ലാവര്‍ക്കും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ലഭ്യമാക്കുക എന്ന സര്‍ക്കാരിന്‍റെ നിലപാട് 68 ശതമാനത്തെ ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങളിലേക്ക് കൊണ്ടെത്തിച്ചു. കുടുംബവികാസ് പദ്ധതിയിലൂടെ കുടുംബാസൂത്രണ ലക്ഷ്യങ്ങള്‍ നേടാനായെങ്കിലും മൊത്തത്തിലുള്ള ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.

രാജ്യത്ത് ജനന നിയന്ത്രണത്തിന്‍റെ ആവശ്യകത

ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. സുസ്ഥിര ജനസംഖ്യ വളര്‍ച്ചയ്ക്കായി മിക്ക സംസ്ഥാനങ്ങളും ജനനനിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ വന്‍തോതിലുള്ള ജനസംഖ്യ വളര്‍ച്ച നമ്മുടെ വിഭവങ്ങളെയും സേവനങ്ങളെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഇത് പരിസ്ഥിതി നാശം, ദാരിദ്ര്യം, അസമത്വം എന്നിവയിലേക്ക് നയിക്കുന്നു. ആരോഗ്യ സംവിധാന വെല്ലുവിളികളും വര്‍ദ്ധിച്ചു.

ഗുണമേന്‍മയുള്ള ആരോഗ്യ സേവനങ്ങള്‍ ലഭിക്കുക എന്നത് വെല്ലുവിളിയായി മാറിയിരിക്കുന്നു. വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയൊന്നും ജനസംഖ്യ വളര്‍ച്ചയ്ക്ക് ആനുപാതികമായി വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നില്ല. നഗരവത്ക്കരണം അടിസ്ഥാന സൗകര്യങ്ങളെയും അടിസ്ഥാനസേവനങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുന്നു. ജനസംഖ്യ വര്‍ദ്ധന പരിസ്ഥിതി ആശങ്കകളും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. പ്രകൃതി വിഭവങ്ങളിലും ജനസംഖ്യ വര്‍ദ്ധന വരുത്തുന്ന ആഘാതം ചെറുതല്ല. ഇതിനെല്ലാം പുറമെ ജനസംഖ്യ വര്‍ദ്ധന തൊഴിലവസരങ്ങളെയും ബാധിക്കുന്നു.

ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍

സ്‌ത്രീകളുടെ വന്ധ്യംകരണം:രാജ്യത്ത് ലഭ്യമായിട്ടുള്ള സാധാരണ ഗര്‍ഭനിരോധന മാര്‍ഗം സ്‌ത്രീകളിലെ വന്ധ്യംകരണമാണ്. ഇതൊരു സ്ഥിരം ഗര്‍ഭനിരോധന മാര്‍ഗമാണ്. ഫലോപ്യന്‍ ട്യൂബുകള്‍ ബ്ലോക്ക് ചെയ്‌തോ, മുറിച്ച് മാറ്റിയോ ആണ് ഇത് സാധ്യമാക്കുന്നത്. ഇത് വഴി അണ്ഡവും ബീജവും തമ്മിലുള്ള സംയോഗം തടയാനാകുന്നു. രാജ്യത്ത് പത്തില്‍ എട്ട് സ്‌ത്രീകളും വന്ധ്യംകരണത്തിന് വിധേയരാവരാണ്.

ഉറകള്‍: ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, തുടങ്ങിയ പോലുള്ള ജീവന് ഭീഷണിയാകുന്ന ലൈംഗിക രോഗങ്ങള്‍ പകരുന്നത് തടയുന്നു. പുരുഷന്‍മാരാണ് അഞ്ചിലൊന്നും ഉറകള്‍ ഉപയോഗിക്കുന്നത്.

ഗുളികകള്‍:ഗര്‍ഭനിരോധന ഗുളികകളും രാജ്യത്ത് ഏറെ ജനകീയമാണ്. വളരെ സ്വകാര്യമായി ഉപയോഗിക്കാനാകുന്നു എന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ലൈംഗിക ബന്ധം നടന്ന് 72 മണിക്കുറുകള്‍ക്കുള്ളില്‍ ഇവ ഉപയോഗിച്ചാല്‍ ഗര്‍ഭധാരണം തടയാനാകും.

കോപ്പര്‍ടി:ഇന്ത്യയില്‍ സുലഭമായ മറ്റൊരു ഗര്‍ഭനിരോധന മാര്‍ഗമാണിത്. ആശുപത്രികളില്‍ സൗജന്യമായി ഇത് ഉള്ളില്‍ നിക്ഷേപിക്കും.

ചര്‍മ്മത്തിനടിയില്‍ സ്ഥാപിക്കാനുള്ള ചെറുദണ്ഡുകള്‍: ഇത് ഒരു ഡോക്‌ടറുടെ സഹായത്തോെട കൈകളില്‍ സ്ഥാപിക്കാം. ഇത് ഗര്‍ഭനിരോധന ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു. മൂന്ന് വര്‍ഷം വരെ കാലാവധിയുണ്ടിതിന്.

ഇന്‍ജക്‌ട് ചെയ്യാവുന്ന ഗര്‍ഭനിരോധന ഹോര്‍മോണുകള്‍:ഇന്ത്യയില്‍ ഇവ സുലഭമായി ലഭ്യമാകുന്നുണ്ട്. മൂന്ന് മാസത്തിലൊരിക്കല്‍ ഇതെടുത്താല്‍ മതിയാകും.

രാജ്യത്ത് ഏറ്റവും കുറവ് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ത്രിപുരയാണ് (39%) തൊട്ടുപിന്നാലെ ഡല്‍ഹിയുമുണ്ട് (44%). മണിപ്പൂരിലും അസമിലും 49 ശതമാനം മാത്രമാണ് ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലുമാണ്. 85ശതമാനവും ഉപയോഗിക്കുന്നുണ്ട്. കര്‍ണാടകയാണ് രണ്ടാം സ്ഥാനത്ത്. 81ശതമാനവും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പിന്തുടരുന്നു. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കായി പൊതുജനാരോഗ്യ സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ കേന്ദ്രഭരണപ്രദേശമായ ലഡാക്കാണ് മുന്നില്‍ നില്‍ക്കുന്നത്. 92 ശതമാനമാണ് ഈ കണക്ക്. പുതുച്ചേരി 83, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ 83 ശതമാനവും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കായി പൊതുജനാരോഗ്യമേഖല ഉപയോഗിക്കുന്നു. കേരളത്തില്‍ 53 ശതമാനം പേര്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കായി പൊതുജനാരോഗ്യ മേഖലയെ ആണ് ആശ്രയിക്കുന്നത്. ഉറകള്‍ ഉപയോഗിക്കുന്ന മൂന്നില്‍ ഒന്ന് പുരുഷന്‍മാരും പൊതുജനാരോഗ്യമേഖലയെ ആശ്രയിക്കുന്നു. സിക്കിമിലിത് 62 ശതമാനമാണ്. അതേസമയം കേവലം ഉത്തരാഖണ്ഡിലെ ജനത 12 ശതമാനം മാത്രമാണ്

ABOUT THE AUTHOR

...view details