വിയൻ്റിയൻ (ലാവോസ്) :ലാവോസിലെ വിയന്‍റിയാനിൽ നടക്കുന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളോട് ലോകത്ത് സമാധാനം നിലനിര്‍ത്താൻ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസിയാൻ രാജ്യങ്ങള്‍ സമാധാനം ആഗ്രഹിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്നുവെന്നും, ലോകത്തിന്‍റെ പല ഭാഗങ്ങളിലും സംഘർഷം നിലനില്‍ക്കുമ്പോള്‍ ആസിയാൻ രാജ്യങ്ങള്‍ ഒരുമിച്ച് സമാധാനത്തിന് വേണ്ടി നിലകൊള്ളണമെന്നും മോദി ആഹ്വാനം ചെയ്‌തു.
'ഞങ്ങൾ സമാധാനം ഇഷ്‌ടപ്പെടുന്ന രാജ്യങ്ങളാണ്, പരസ്‌പരം ദേശീയ അഖണ്ഡതയേയും പരമാധികാരത്തെയും ബഹുമാനിക്കുന്നു, ഞങ്ങളുടെ യുവാക്കളുടെ ശോഭനമായ ഭാവിക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 21-ാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാൻ രാജ്യങ്ങളുടെയും നൂറ്റാണ്ടായി രേഖപ്പെടുത്തുന്നു. ഇന്ന്, ലോകത്തിന്‍റെ പല ഭാഗങ്ങളിലും സംഘർഷത്തിന്‍റെയും പിരിമുറുക്കത്തിന്‍റെയും സാഹചര്യം നിലനിൽക്കുമ്പോൾ, ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളുെ തമ്മിലുള്ള സൗഹൃദം, സഹകരണം, ആശയവിനിമയം എന്നിവ വളരെ പ്രധാനമാണ്', എന്ന് ആസിയാൻ രാജ്യങ്ങളിലെ പ്രതിനിധികളെ അഭിസംബോധന ചെയ്‌തുകൊണ്ട് ലാവോസില്‍ മോദി പറഞ്ഞു.
ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി നിലനിര്‍ത്തുന്നതിനും, ആവശ്യമായ പദ്ധതികള്‍ നിര്‍മിക്കുന്നതിനും ഇന്ത്യ തയാറാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയുടെ ആക്‌ട്-ഈസ്റ്റ് നയം താൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദശകത്തിൽ, ഈ നയം ഇന്ത്യയും ആസിയാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് പുതിയ ഊർജവും ദിശാബോധവും നൽകി. 1991-ൽ ആസിയാൻ രാജ്യങ്ങള്‍ക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് തങ്ങൾ ഇന്തോ-പസഫിക് ഓഷ്യൻ ഇനിഷ്യേറ്റീവ് ആരംഭിച്ചുവെന്നും മോദി പറഞ്ഞു.