വാഷിംഗ്‌ടൺ : അമേരിക്കന്‍ മുൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ കൊലപ്പെടുത്താന്‍ ഇറാനില്‍ ഗൂഢാലോചന നടന്നതായി അമേരിക്കയ്ക്ക് രഹസ്യ വിവരം. ഇതോടെ ട്രംപിന്‍റെ സുരക്ഷ വർധിപ്പിച്ചതായും ദേശീയ സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ ഈ ഇറാനിയൻ ഗൂഢാലോചനയും ശനിയാഴ്‌ച ട്രംപിന് നേരെ വെടിയുതിര്‍ത്ത 20 കാരനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇറാന്‍റെ ഖുദ്‌സ് സേനയുടെ തലവൻ ഖാസിം സുലൈമാനിയെ 2020-ല്‍ ഇറാഖിൽ ഡ്രോൺ ആക്രമണത്തില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ട്രംപും അദ്ദേഹത്തിന്‍റെ മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ടെഹ്‌റാനിൽ നിന്ന് ഭീഷണി നേരിടുന്നുണ്ട്. തങ്ങള്‍ക്ക് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്ന് യുഎസ് സീക്രട്ട് സർവീസ് വക്താവ് ആന്‍റണി ഗുഗ്ലിയൽമി പറഞ്ഞു. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്കെതിരെയുള്ള ഇറാന്‍റെ ഭീഷണികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്‍റെ വക്താവ് അഡ്രിയൻ വാട്‌സൺ പറഞ്ഞു.