വാഷിങ്‌ടണ്‍: നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ജനുവരിയിൽ അധികാരമേറ്റതിന് ശേഷം രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തും. ഇതിനായി "ദേശീയ അടിയന്തരാവസ്ഥ" പ്രഖ്യാപിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചെന്ന് വാഷിങ്‌ടണ്‍ പോസ്‌റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിർത്തി സുരക്ഷയ്ക്കും ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്‍റിനും പ്രഥമ പരിഗണന നൽകുമെന്ന് ഉറപ്പിച്ചുകൊണ്ട് ട്രൂത്ത് സോഷ്യലിൽ പോസ്‌റ്റ് ചെയ്‌ത സന്ദേശത്തിലാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം ട്രംപ് വ്യക്തമാക്കിയത്.
അനധികൃത കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്നും നാടുകടത്താൻ സൈന്യത്തെയും ഉപയോഗിക്കും. അതിവേഗത്തില്‍ സുഗമമായ രീതിയില്‍ കുടിയേറ്റക്കാരെ നാടുകടത്താനാണ് പുതിയ ട്രംപ് ഭരണകൂടം അമേരിക്കൻ സൈന്യത്തെയും ഉപയോഗിക്കുന്നതെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പിലുടനീളം കുടിയേറ്റം വലിയ വഷയമായിരുന്നു. താൻ അധികാരത്തില്‍ എത്തിയാല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതിനുപിന്നാലെ, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്‌റ്റിന് താഴെ 'സത്യം' എന്ന് മറുപടി നല്‍കിയാണ് ട്രംപ് ഇക്കാര്യം ഇപ്പോള്‍ വ്യക്തമാക്കിയത്. ക്രിമിനൽ പശ്ചാത്തലമുള്ള 425,000 അനധികൃത കുടിയേറ്റക്കാരെ ആദ്യം നാടുകടത്തുകയും, ട്രംപ് ഭരണകൂടം പൊതു സുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കും മുൻഗണന നൽകുമെന്നും വലതുപക്ഷ നേതാവായ സാർ ടോം ഹോമാൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.