കൊളംബോ: അന്താരാഷ്‌ട്ര സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 32 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്‌റ്റ് ചെയ്‌തു. അഞ്ച് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തതായും നാവികസേന അറിയിച്ചു. മാന്നാറിന് വടക്കുള്ള കടൽ പ്രദേശത്ത് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് അറസ്‌റ്റ് നടന്നതെന്ന് ശ്രീലങ്കൻ നാവികസേന പ്രസ്‌താവനയിൽ പറഞ്ഞു.
വിദേശ മത്സ്യബന്ധന ബോട്ടുകളുടെ നിയമവിരുദ്ധ മത്സ്യബന്ധന രീതികൾ തടയുന്നതിനായി ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ നാവികസേന പതിവായി പട്രോളിംഗും പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്നും, പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തിൽ ഈ രീതികൾ ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്തിട്ടുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിടിച്ചെടുത്ത ബോട്ടുകളും അറസ്‌റ്റിലായ മത്സ്യത്തൊഴിലാളികളെയും തലൈമന്നാർ പിയറിൽ എത്തിച്ചതായും നിയമനടപടികൾക്കായി മാന്നാറിലെ ഫിഷറീസ് ഇൻസ്പെക്‌ടർക്ക് കൈമാറുമെന്നും നാവികസേന അറിയിച്ചിട്ടുണ്ട്. ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് ഈ വർഷം ഇതുവരെ 131 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നാവികസേന അറസ്‌റ്റ് ചെയ്യുകയും 18 മത്സ്യബന്ധന ബോട്ടുകൾ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തിൽ മത്സ്യത്തൊഴിലാളി പ്രശ്‌നം തർക്കവിഷയമാണ്. പാക് കടലിടുക്കിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർക്കുകയും ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ചതായി ആരോപിക്കപ്പെടുന്ന നിരവധി സംഭവങ്ങളിൽ അവരുടെ ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.
2024ൽ ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് ദ്വീപ് രാഷ്ട്രത്തിന്‍റെ നാവികസേന 529 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് അറസ്‌റ്റ് ചെയ്‌തത്.
Also Read: സമുദ്രാതിർത്തി ലംഘനാരോപണം; 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‌ത് ശ്രീലങ്കൻ നാവികസേന