വാഷിങ്‌ടണ്‍ :പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിനി ജാഹ്നവി കണ്ടുലയുടെ മരണത്തില്‍ പ്രതിയായ സിയാറ്റിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ മതിയായ തെളിവുകളില്ലെന്ന് അധികൃതര്‍. സിയാറ്റിൽ പൊലീസ് ഓഫിസർ കെവിൻ ഡേവിനെതിരെ ക്രിമിനൽ കുറ്റങ്ങള്‍ ചുമത്താനാകില്ലെന്ന് കിംഗ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു. തെളിവുകളുടെ അഭാവത്തിൽ ക്രിമിനൽ കുറ്റം ചുമത്താനാകില്ലെന്നാണ് വിശദീകരണം.
2023 ജനുവരി 23നാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ജാഹ്നവിയെ അമിത വേഗതയിലെത്തിയ യുഎസ് പൊലീസിന്‍റെ പട്രോളിങ് വാഹനം ഇടിച്ചുതെറിപ്പിച്ചത്. 119 കിലോമീറ്റര്‍/മണിക്കൂര്‍ വേഗതയിലാണ് കാര്‍ ഓടിച്ചിരുന്നത്. സിയാറ്റില്‍ പൊലീസ് ഓഫിസര്‍ ഡാനിയൽ ഓഡറിന്‍റെ സഹപ്രവർത്തകനായ പൊലീസ് ഓഫിസര്‍ കെവിൻ ഡേവ് ഓടിച്ച വാഹനമിടിച്ചാണ് ജാഹ്നവി കൊല്ലപ്പെട്ടത്. ആന്ധ്രപ്രദേശിലെ കർണൂൽ സ്വദേശിനിയാണ് ജാഹ്നവി.
അപകടം നടന്ന ശേഷം അവിടെ എത്തി മരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ ഓഫിസര്‍ ഡാനിയല്‍ ഓഡറര്‍ ചിരിക്കുന്നതായി സിയാറ്റില്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തുവിട്ട വീഡിയോ ക്ലിപ്പില്‍ വ്യക്തമാണ്. 'അവള്‍ മരിച്ചു' എന്നു പറഞ്ഞ് ഡാനിയൽ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
സിയാറ്റിൽ പൊലീസ് ഓഫിസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്‍റാണ് ഡാനിയൽ. ഇദ്ദേഹം ഗില്‍ഡ് പ്രസിഡന്‍റിനോട് ഫോണില്‍ സംസാരിക്കുമ്പോഴാണ് ഇന്ത്യന്‍ വംശജയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്‌തത്. അവളൊരു സാധാരണക്കാരിയാണെന്നും പതിനൊന്നായിരം ഡോളറിന്‍റെ ചെക്ക് എഴുതാനുള്ള വിലയേ അവള്‍ക്കുള്ളൂവെന്നും ഡാനിയല്‍ പറയുന്നത് ക്ലിപ്പില്‍ വ്യക്തമാണ്.
എന്നാല്‍ ഒരു ക്രിമിനൽ കേസ് സംശയാതീതമായി തെളിയിക്കാനുള്ള തെളിവുകൾ തങ്ങളുടെ പക്കലില്ലെന്ന് കിംഗ് കൗണ്ടി പ്രോസിക്യൂട്ടിങ് അറ്റോർണി ലീസ മാനിയൻ പറഞ്ഞു (Seattle Police Officer Will Not Face Criminal Charges).
'ജാഹ്നവി കണ്ടുലയുടെ കേസുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ തെളിവുകളും അവലോകനം ചെയ്യേണ്ടത് കിംഗ് കൗണ്ടി പ്രോസിക്യൂട്ടിങ് അറ്റോർണി ഓഫിസിന്‍റെ ഉത്തരവാദിത്തമാണ്. മുതിർന്ന ഡെപ്യൂട്ടി പ്രോസിക്യൂട്ടിങ് അറ്റോർണിമാരും ഓഫിസ് നേതൃത്വവും ഈ കേസ് പരിശോധിച്ചു. വാഷിങ്‌ടൺ സ്റ്റേറ്റ് നിയമത്തിന് കീഴിൽ സിയാറ്റിൽ പൊലീസ് ഓഫിസർ കെവിൻ ഡേവിനെതിരെ സംശയത്തിനപ്പുറം ഒരു ക്രിമിനൽ കേസ് തെളിയിക്കാൻ ഞങ്ങളുടെ കൈയില്‍ മതിയായ തെളിവുകൾ ഇല്ല'. അവര്‍ പറഞ്ഞു.
2023 സെപ്റ്റംബറിൽ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഡാനിയൽ ഓഡററെ പട്രോളിങ്ങിൽ നിന്ന് പിൻവലിച്ചിരുന്നു. ശേഷം ആ സ്ഥാനത്തേക്ക് തന്നെ വീണ്ടും നിയമിക്കുകയായിരുന്നു (Jaahnavi Kandula death). സിയാറ്റിൽ ഫയർ ഡിപ്പാർട്ട്‌മെന്‍റിന്‍റെ അഭ്യർഥനപ്രകാരം ഒരു പ്രധാനപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു കെവിൻ ഡേവ് എന്ന് സിയാറ്റിൽ പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു.
മയക്കുമരുന്ന് അമിതമായി കഴിച്ചുവെന്ന അറിയിപ്പ് കിട്ടി അവിടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിന്‍റെ എമർജൻസി ലൈറ്റുകൾ ഓണാക്കി, സൈറൺ മുഴക്കിക്കൊണ്ടായിരുന്നു അദ്ദേഹം യാത്ര ചെയ്‌തതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡേവിന്‍റെ യാത്രയുടെ വേഗത മൂലം അപകടം ഒഴിവാക്കാനുള്ള മതിയായ സമയം അദ്ദേഹത്തിന് ലഭിച്ചില്ല. എന്നാല്‍ മറ്റുള്ളവരുടെ സുരക്ഷയോട് ബോധപൂർവമായ അവഗണന കാണിച്ചുവെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്നും പ്രോസിക്യൂട്ടർ അറിയിച്ചു.