ഗാസ മുനമ്പില്‍ നിന്നും പലസ്‌തീനികളെ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി. കര, കടല്‍, വ്യോമയാന മാര്‍ഗങ്ങളിലൂടെ ഇതിനായുള്ള പദ്ധതികള്‍ ഒരുക്കും. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഈ തീരുമാനമെന്നും പ്രതിരോധ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപിന്‍റെ ഈ തീരുമാനത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലുള്ള വലിയൊരു ജനവിഭാഗത്തിന് രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിലേക്ക് സഞ്ചരിക്കാന്‍ ഇത് അനുവദിക്കും. ഹമാസിന് ഏതിരായ ഇസ്രയേലിന്‍റെ സൈനിക നടപടികള്‍ കാരണം പലസ്‌തീനികള്‍ക്ക് പിന്നീടൊരിക്കല്‍ ഗാസയിലേക്ക് മടങ്ങാന്‍ സാധിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതിരോധ മന്ത്രി മറുപടിയൊന്നും പറഞ്ഞില്ല.
ഗാസയില്‍ നിന്നെത്തുന്ന പലസ്‌തീനികളെ സ്ഥിരമായി മറ്റൊരിടത്ത് പുനരധിവസിപ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗാസയില്‍ നിന്നുള്ള പലസ്‌തീനികളുടെ സ്ഥലം മാറ്റം താത്‌കാലികം മാത്രമായിരിക്കുമെന്ന് യുഎസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഗാസയില്‍ നിന്നും ഒഴിപ്പിക്കപ്പെട്ടാല്‍ അതിന് ശേഷം ഒരിക്കലും സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് വരാല്‍ ഇസ്രയേല്‍ തങ്ങളെ അനുവദിക്കില്ലെന്ന ആശങ്കയിലാണ് പലസ്‌തീനികള്‍. ഇത് അഭയാര്‍ഥികളെ ഏറെ പ്രതിസന്ധിയിലാക്കുമെന്നും പലസ്‌തീനികള്‍ കരുതുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ഡൊണാള്‍ഡ് ട്രംപിന്‍റെ പദ്ധതി പലസ്‌തീനികളും മറ്റ് അന്താരാഷ്‌ട്ര സമൂഹത്തിലെ മിക്കവരും പൂര്‍ണമായും നിരാകരിച്ചു. അന്താരാഷ്‌ട്ര നിയമത്തിന്‍റെ ലംഘനവും നിര്‍ബന്ധിത കുടിയിറക്കലും ഇതിന് തുല്യമാണെന്ന് അന്താരാഷ്‌ട്ര സമൂഹം പറയുന്നു.
അമേരിക്കയുടെ പ്രഖ്യാപനം: ഇന്നലെയാണ് (ഫെബ്രുവരി 5) പലസ്‌തീനിലെ ഗാസ മുനമ്പിന്‍റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. ഗാസയില്‍ നിന്നും ഒഴിപ്പിക്കുന്ന പലസ്‌തീനികളെ മറ്റ് രാജ്യങ്ങളില്‍ പുനരധിവസിപ്പിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. മാത്രമല്ല അമേരിക്കന്‍ സൈന്യത്തെ ഗാസയില്‍ വിന്യസിക്കുമെന്നും ട്രംപ് പറഞ്ഞു. നിലവില്‍ ഗാസ വാസയോഗ്യമല്ലെന്നും പലസ്‌തീനികള്‍ അങ്ങോട്ടേക്ക് തിരിച്ച് വരേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി വൈറ്റ് ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.