കേരളം

kerala

'അമ്മയുടെ മുലപ്പാൽ മാത്രം കുടിച്ച് ശീലിച്ച അവള്‍ മറ്റൊന്നും കുടിക്കുന്നില്ല'; ഇസ്രയേല്‍ നര നായാട്ടില്‍ ബാക്കിയാകുന്ന പാതി ജീവനുകള്‍... - Israel hounds in Gaza

By ETV Bharat Kerala Team

Published : Aug 14, 2024, 12:05 PM IST

Updated : Aug 14, 2024, 12:36 PM IST

10 മാസത്തിലധികമായി ഗാസില്‍ തുടരുന്ന ഇസ്രയേല്‍ അധിനിവേശം എണ്ണമറ്റ കുടുംബങ്ങളെയാണ് അനാഥരാക്കിയത്...

ISRAELI STRIKES ON GAZA  ISRAEL CRUELTY IN GAZA  ഇസ്രയേല്‍ നര നായാട്ട്  ഇസ്രയേല്‍ ഗാസ യുദ്ധം
A Palestinian man mourns his 4-day-old twin relatives, killed in the Israeli bombardment of the Gaza Strip, as he holds their birth certificates, at a hospital morgue in Deir al-Balah, Tuesday, Aug. 13, 2024 (AP)

ദേർ അൽ-ബലാഹ് (ഗാസ) : തിങ്കളാഴ്‌ച ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം നൂറോളം പേരാണ് മരിച്ചത്. യുദ്ധം ബാക്കിവെക്കുന്ന ദുരിതത്തിന്‍റെ വാര്‍ത്തകള്‍ ഏവരെയും വേട്ടയാടുന്ന ഒന്നായി മാറാന്‍ തുടങ്ങിയിട്ട് മാസങ്ങളാകുന്നു. യുദ്ധമുഖത്ത് നിന്നും കരളലിയിക്കുന്ന ചിത്രങ്ങള്‍ ദിനേന പുറത്തുവരുന്നുണ്ട്.

ഗാസിയിലെ യുദ്ധമുഖത്ത് നിന്നും (AP)

കഴിഞ്ഞ ദിവസം വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് മാസം മാത്രം പ്രായമുള്ള റീം അബു ഹയ്യയുടെ കഥ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. റീമിന്‍റെ കുടുംബത്തിലെ മറ്റെല്ലാവരും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഏതാനും മൈലുകള്‍ വടക്ക്, മുഹമ്മദ് അബുവൽ-കോമസന് തന്‍റെ ഭാര്യയെയും അവരുടെ നാല് ദിവസം മാത്രം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങളെയും നഷ്‌ടപ്പെട്ടു.

10 മാസത്തിലധികമായി തുടരുന്ന യുദ്ധത്തിൽ ഇസ്രയേലിന്‍റെ നിരന്തര ബോംബാക്രമണം നിരവധി കുടുംബങ്ങളെയാണ് അനാഥരാക്കിയത്. നിരവധി മാതാപിതാക്കള്‍ക്ക് കുട്ടികളില്ലാതെയായി. നിരവധി കുട്ടികള്‍ക്ക് മാതാപിതാക്കളില്ലാതായി, സഹോദരങ്ങളില്ലാതായി... ആക്രമണത്തെ അതിജീവിച്ചവരിൽ പലരും വളരെ ചെറുപ്രായക്കാരാണ്, നഷ്‌ടപ്പെട്ട ഉറ്റവരെ ഓർത്തെടുക്കാന്‍ പോലും കഴിയാത്തവര്‍.

ഗാസിയിലെ യുദ്ധമുഖത്ത് നിന്നും (AP)

ഒറ്റ രാത്രികൊണ്ട് അനാഥയായ അബു ഹയ്യ... :

തിങ്കളാഴ്‌ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തെക്കൻ നഗരമായ ഖാൻ യൂനിസിന് സമീപമുള്ള വീട് തകർന്ന് ഒരു കുടുംബത്തിലെ 10 പേരാണ് കൊല്ലപ്പെട്ടത്. 'ഇന്ന് രാവിലെ മുതൽ ഞങ്ങള്‍ കുട്ടിക്ക് ബേബി ഫോർമുല കൊടുക്കാന്‍ ശ്രമിക്കുന്നു. പക്ഷേ അമ്മയുടെ മുലപ്പാൽ മാത്രം കുടിച്ച് ശീലിച്ച അവള്‍ മറ്റൊന്നും കുടിക്കുന്നില്ല.'- ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട അബു ഹയ്യയെപ്പറ്റി അവളുടെ മാതൃ സഹോദിരിയുടെ വാക്കുകള്‍. അബു ഹയ്യയുടെ മാതാപിതാക്കളും അഞ്ച് മുതൽ 12 വയസുവരെ പ്രായമുള്ള അഞ്ച് സഹോദരങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കുഞ്ഞല്ലാതെ മറ്റാരും ആ കുടുംബത്തില്‍ അവശേഷിക്കുന്നില്ല.

യുദ്ധമുഖത്ത് നിന്നും (AP)

ആക്രമണങ്ങളെ ന്യായീകരിക്കുന്ന ഇസ്രയേല്‍ :

അതേസമയം ആക്രമണത്തില്‍ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുദ്ധം ആരംഭിച്ചതിന് ശേഷം പ്രദേശത്ത് 115 നവജാത ശിശുക്കൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. പലസ്‌തീൻ സിവിലിയന്മാരെ ഉപദ്രവിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.

ഗാസയിലെ അഭയാര്‍ഥി കേന്ദ്രങ്ങള്‍ (AP)

തീവ്രവാദികൾ പാർപ്പിട പ്രദേശങ്ങളിൽ പ്രവർത്തിക്കുകയും വീടുകളിലും സ്‌കൂളുകളിലും പള്ളികളിലും മറ്റ് സിവിലിയൻ കെട്ടിടങ്ങളിലും അഭയം പ്രാപിക്കുന്നത് കൊണ്ടാണ് ആക്രമണം നടത്തുന്നതെന്നും ഇസ്രയേല്‍ സൈന്യം ന്യായീകരിക്കുന്നു. സാധാരണക്കാരുടെ കൊലപാതകങ്ങള്‍ക്ക് കാരണം ഹമാസ് തന്നെയാണെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു.

സ്‌ത്രീകളെയും കുട്ടികളെയും കൊല്ലുന്ന വ്യക്തിഗത ആക്രമണങ്ങളിൽ സൈന്യം വളരെ അപൂർവമായേ പ്രതികരിക്കാറുള്ളൂ. യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 40,000 പലസ്‌തീനികൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

അനാഥരാക്കപ്പെടുന്ന കുരുന്നുകള്‍ :

ഗാസയിൽ 17,000 ത്തോളം കുട്ടികൾ അനാഥരാക്കപ്പെട്ടു എന്നാണ് ഫെബ്രുവരിയിൽ ഐക്യരാഷ്‌ട്രസഭ അറിയിച്ചത്. ഇപ്പോള്‍ സംഖ്യ എത്രത്തേളം ഉയര്‍ന്നിട്ടുണ്ട് എന്നത് പ്രഹേളികയാണ്. ഐക്യരാഷ്‌ട്രസഭയുടെ കണക്കനുസരിച്ച് ഗാസയുടെ 84 ശതമാനം പ്രദേശങ്ങളും ഇസ്രയേൽ സൈന്യം ഒഴിയാന്‍ ഉത്തരവിട്ട പ്രദേശമാണ്. എന്നാല്‍ താമസിക്കുന്നയിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയാലും പലസ്‌തീനികള്‍ക്ക് ദുരിതം ഒഴിയുന്നില്ല.

Also Read :ഗാസയിലെ സംഘർഷം 2025 വരെ നീളും; ഇസ്രയേലിന്‍റെ സാമ്പത്തിക നില തകരുമെന്ന് യുഎസ് ഏജൻസി

Last Updated : Aug 14, 2024, 12:36 PM IST

ABOUT THE AUTHOR

...view details