വാഷിങ്‌ടൺ: ട്രംപിന്‍റെ പ്രതികാര നടപടികളില്‍ നിന്ന് വേണ്ടപ്പെട്ടവരെ സഹായിക്കാന്‍ നിര്‍ണായക നീക്കവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ബൈഡന്‍റെ മുന്‍ ആരോഗ്യ ഉപദേഷ്‌ടാവ് ഡോ. ആന്‍റണി ഫൗസി, വിരമിച്ച ജനറൽ മാർക്ക് മില്ലി, 2021 ജനുവരി 6 -ന് കാപ്പിറ്റോളിൽ നടന്ന ആക്രമണം അന്വേഷിച്ച ഹൗസ് കമ്മിറ്റി അംഗങ്ങള്‍ക്കും ബൈഡന്‍ തന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നൽകി. ഡൊണാള്‍ഡ് ട്രംപ് തന്‍റെ ശത്രു പട്ടികയില്‍ ഉള്‍പ്പെടുത്തിവര്‍ക്കാണ് ബൈഡന്‍ അധികാരമൊഴിയും മുമ്പ് മാപ്പ് നല്‍കിയത്.
2020 ലെ തെരഞ്ഞെടുപ്പ് തോൽവിയില്‍ തന്നെ കുറ്റപ്പെടുത്തിയവരും 2021 ജനുവരി 6 ന് യുഎസ് കാപ്പിറ്റോൾ ആക്രമണത്തിൽ തന്‍റെ പങ്കിനെപ്പറ്റി പറഞ്ഞവരും രാഷ്‌ട്രീയമായി തന്നെ മറികടന്നവരുമൊക്കെ തന്‍റെ ശത്രുക്കളുടെ പട്ടികയില്‍ ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. കാപ്പിറ്റോള്‍ കലാപത്തില്‍ ട്രംപിനുള്ള പങ്ക് ശക്തമായി ഉയര്‍ത്തിയയാളാണ് ജനറല്‍ മാര്‍ക്ക് മില്ലി. ട്രംപിനെ ഒരു ഫാസിസ്റ്റ് എന്ന് വിളിച്ചയാള്‍ കൂടിയാണ് മാര്‍ക്ക് മില്ലി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിന്‍റെ ഡയറക്‌ടറായി 40 വർഷത്തോളം പ്രവർത്തിച്ച വ്യക്തിയാണ് ഫൗസി. 2022 ൽ വിരമിക്കുന്നതു വരെ ബൈഡന്‍റെ മുഖ്യ മെഡിക്കൽ ഉപദേഷ്‌ടാവായിരുന്നു ഫൗസി.