തിരുവനന്തപുരം : നാടിനെ നടുക്കിയ കൊലപാതക പരമ്പരയിൽ പ്രതി അഫാൻ കൊല്ലപ്പെട്ടവരുടെ കൈയിൽ നിന്നും സ്വർണവും കൈക്കലാക്കിയെന്ന് പൊലീസ്. സുഹൃത്ത് ഫർസാനയുടെയും പിതാവിന്‍റെ അമ്മയുടെയും കൊലപാതകത്തിന് ശേഷം സ്വർണം കവർന്നു. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ ഷാഹിദയേയും വീട്ടിലെത്തി കൊന്ന ശേഷമാണ് പെണ്‍സുഹൃത്തായ ഫർസാനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.
പിന്നാലെ ഫർസാനയേയും കൊലപ്പെടുത്തി. വൈകിട്ട് 4 മണിയോടെ സഹോദരൻ അഫ്‌സാന് അഫാൻ കുഴിമന്തി വാങ്ങി നൽകി. ഇതിന് ശേഷമാണ് വെഞ്ഞാറമൂട് നിന്നും വാങ്ങിയ ചുറ്റിക ഉപയോഗിച്ച് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് വിവരം.
30 കിലോമീറ്ററോളം സഞ്ചാരം, കൊലപാതകത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിയത് കുളിച്ചു വേഷം മാറി
ഉറ്റവരെ കൂട്ടക്കൊല ചെയ്യാൻ പ്രതി അഫാൻ സഞ്ചരിച്ചത് 30 കിലോമീറ്ററോളം. പേരുമല സൽമാസ് വീട്ടിൽ അമ്മ ഷമിയെ(40) ആണ് അഫാൻ ആദ്യം ആക്രമിക്കുന്നതെന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. ഉമ്മയെ വീട്ടിൽ കെട്ടിയിട്ട ശേഷം 22 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു പാങ്ങോട് എലിച്ചുഴി പുത്തൻവീട്ടിൽ ബാപ്പയുടെ ഉമ്മയെ ആക്രമിച്ചു കൊലപ്പെടുത്തി. ഇവരുടെ സ്വർണക്കമ്മലകളും അഫാൻ കവർന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിന്നാലെ വെഞ്ഞാറമൂട് എത്തി ഇതു വിൽക്കാൻ ശ്രമിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. പാങ്ങോട് നിന്നും 10 കിലോമീറ്റർ അകലെയുള്ള എസ് എൽ പുരത്തെത്തിയാണ് അഫാൻ പിതാവിന്‍റെ സഹോദരനും വിമുക്ത ഭടനുമായ എസ് എൻ പുരം ആലമുക്കിൽ ലത്തീഫ് (69), ഭാര്യ ഷാഹിദ (59)എന്നിവരെ കൊല്ലപ്പെടുത്തിയത്. പിന്നീട് സുഹൃത്ത് ഫർസാനയെ വീട്ടിലെത്തിച്ചു.

വാർഷിക പരീക്ഷക്ക് ശേഷം എട്ടാം ക്ലാസ് വിദ്യാർഥിയായ സഹോദരൻ അഫ്‌സാൻ (13) ഇതിനിടെ വീട്ടിൽ എത്തി. അനിയന് കുഴിമന്തി വാങ്ങി നൽകിയ ശേഷമാണ് അഫാൻ ചുറ്റിക കൊണ്ട് സുഹൃത്തിനെയും അനിയനെയും പേരുമലയിലെ വീട്ടിൽ കൊലപ്പെടുത്തിയത്. നാടിനെ നടക്കുക കൊലപാതക പരമ്പരക്ക് ശേഷം വൈകിട്ട് ആറുമണിയോടെ കുളിച്ചു വേഷം മാറിയാണ് അഫാൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയിൽ പുറപ്പെട്ടത്.

ഇയാളുടെ ബൈക്ക് പെട്രോൾ തീർന്ന നിലയിൽ വീടിനടുത്ത് നിന്നും പൊലീസ് കണ്ടെത്തി. കുറ്റസമ്മതം നടത്തിയെങ്കിലും പ്രതി അഫാന്‍റെ വാക്കുകൾ ആദ്യം വിശ്വസിച്ചിരുന്നില്ലെന്ന് വെഞ്ഞാറമൂട് പൊലീസ് പറയുന്നു. പൊലീസ് സംഘം പേരുമലയിലെ അഫാന്‍റെ വീട്ടിലെത്തിയപ്പോൾ വീട്ടിൽ ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലായിരുന്നു.

കാരണം സാമ്പത്തിക ബാധ്യതയോ?
വെഞ്ഞാറമൂട് കൊലപാതക പരമ്പരയിലേക്ക് നയിച്ചത് പ്രതിയുടെ സാമ്പത്തിക ബാധ്യതയെന്ന് സംശയിച്ചു പൊലീസ്. സൗദി അറേബ്യയിലെ ദമാമിൽ പ്രവാസജീവിതം നയിക്കുന്ന പിതാവ് റഹീമിന്‍റെ ബിസിനസുമായി ബന്ധപ്പെട്ടു ചില സാമ്പത്തിക പ്രതിസന്ധികൾ കുടുംബത്തിനുണ്ടായിരുന്നു. എലിവിഷം കഴിച്ചെന്ന് പറഞ്ഞതിനാൽ അഫാൻ ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇയാൾ ചികിത്സയോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് അറിയിച്ചത്. എങ്കിലും അപകടനില തരണം ചെയ്‌തതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. പിതാവിന്‍റെ ഉമ്മ സൽമാ ബീവിയുടെ കമ്മലുകൾ നഷ്‌ടപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഉമ്മ ഷെമിയുടെ ആഭരണങ്ങളും നഷ്‌ടപ്പെട്ടതായാണ് സൂചന.

സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണമെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ ചികിത്സാ നടപടികൾ പൂർത്തിയായ ശേഷം വിശദമായ മൊഴിയെടുക്കണമെന്നും പിതാവ് റഹീമിന്‍റെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കൊലപാതകത്തിന്‍റെ പ്രേരണ വ്യക്തമാവുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു.