കേരളം

kerala

ETV Bharat / international

റഷ്യയ്‌ക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാം; യുക്രെയ്‌ന് ബൈഡന്‍റെ അനുമതി - LONG RANGE MISSILES ON RUSSIA

ഉത്തരകൊറിയയെ യുദ്ധത്തിലേക്ക് കൊണ്ടുവരാനുള്ള റഷ്യന്‍ നീക്കത്തിന് മറുപടിയായാണ് ബൈഡന്‍റെ തീരുമാനം.

UKRAINE TO USE LONG RANGE MISSILES  RUSSIA UKRAINE WAR US  റഷ്യ യുക്രെയ്‌ന്‍ യുദ്ധം  ജോ ബൈഡന്‍ അമേരിക്ക
JOE BIDEN (ANI)

By ETV Bharat Kerala Team

Published : Nov 18, 2024, 8:06 AM IST

വാഷിംഗ്‌ടൺ ഡിസി: റഷ്യയെ ആക്രമിക്കാന്‍ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുന്നതിന് യുക്രെയ്‌ന് അനുമതി നല്‍കി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. യുക്രെയ്‌ൻ യുദ്ധമുഖത്ത് റഷ്യൻ സൈന്യത്തിനൊപ്പം ഉത്തര കൊറിയൻ സേനയേയും വിന്യസിക്കാനായി നീക്കം നടക്കുന്ന പശ്ചാത്തലത്തലത്തിലാണ് അമേരിക്കയുടെ നിര്‍ണായക ഇടപെടല്‍. റഷ്യയുടെയും ഉത്തര കൊറിയയുടെയും ആക്രമണം പ്രതിരോധിക്കുന്നതിനായി പടിഞ്ഞാറൻ റഷ്യയിലെ കുർസ്‌ക് മേഖലയില്‍ മിസൈലാക്രമണം നടത്താനാണ് യുക്രെയ്‌ന് ബൈഡൻ അനുമതി നല്‍കിയിരിക്കുന്നതെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആർമി ടാക്‌ടിക്കൽ മിസൈൽ സിസ്റ്റംസ് അഥവാ എടിഎസിഎംഎസ് എന്നറിയപ്പെടുന്ന ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്‌നെ അനുവദിക്കുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടില്‍ പറയുന്നു. നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ചുമതലയേൽക്കാനിരിക്കെയാണ് ബൈഡന്‍റെ പുതിയ നീക്കം. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം, ആക്രമണത്തിനുള്ള അനുമതി യുക്രേനിയൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, നിയന്ത്രണങ്ങൾ നീക്കുന്നതിനേക്കാൾ പ്രധാനം റഷ്യയെ ആക്രമിക്കാൻ ഉപയോഗിക്കുന്ന മിസൈലുകളാണ് എന്ന് സെലന്‍സ്‌കി പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു. 'ഇന്ന്, മാധ്യമങ്ങളിൽ പലരും സംസാരിക്കുന്നത് ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾക്ക് അനുമതി ലഭിച്ചതിനെക്കുറിച്ചാണ്. എന്നാൽ പ്രഹരങ്ങൾ വാക്കുകളാൽ അടിച്ചേൽപ്പിക്കേണ്ടതല്ല. അത്തരം കാര്യങ്ങൾ പ്രഖ്യാപിക്കുന്നില്ല. റോക്കറ്റുകൾ സ്വയം സംസാരിക്കും'- സെലെൻസ്‌കി പറഞ്ഞു.

റഷ്യയുമായുള്ള യുദ്ധത്തിന് വേഗത്തില്‍ പരിഹാരം കാണാന്‍ ട്രംപ് ഭരണകൂടത്തിന് കഴിയുമെന്ന് സെലെൻസ്‌കി നേരത്തെ പറഞ്ഞിരുന്നു. പബ്ലിക് ബ്രോഡ്‌കാസ്റ്റർ സുസ്‌പിൽനുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.

Also Read:'റഷ്യയുമായുള്ള യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ ട്രംപിന് കഴിയും'; യുക്രെയ്‌ന്‍ പ്രസിഡന്‍റ്

ABOUT THE AUTHOR

...view details