കേരളം

kerala

'അവാമി ലീഗിനെ നിരോധിക്കാൻ ഉദ്ദേശ്യമില്ല, തെരഞ്ഞെടുപ്പ് വരുമ്പോൾ അവർ മത്സരിക്കട്ടെ'; സഖാവത് ഹുസൈൻ - No Plans To Ban Awami League

By ETV Bharat Kerala Team

Published : Aug 12, 2024, 5:06 PM IST

ബംഗ്ലാദേശിലെ പ്രധാന പാര്‍ട്ടികളിലൊന്നായ അവാമി ലീഗ് നിരോധിക്കില്ല എന്ന് സഖാവത് ഹുസൈൻ. ഭരണ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിപദം ഒരാഴ്‌ച മുമ്പ് രാജിവച്ചിരുന്നു.

SHEIKH HASINAS AWAMI LEAGUE PARTY  അവാമി ലീഗ് പാർട്ടി  BANGLADESH PROTEST  MALAYALAM LATEST NEWS
Students paint During Protest In Bangladesh (AFP)

ധാക്ക:അവാമി ലീഗ് പാർട്ടി നിരോധിക്കാൻ ഉദ്ദേശ്യമില്ലെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി സഖാവത് ഹുസൈൻ. 'അവാമി ലീഗ് പാർട്ടി ബംഗ്ലാദേശിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. അത് ഞങ്ങൾ നിഷേധിക്കുന്നില്ല' എന്നും അദ്ദേഹം പറഞ്ഞു. 'തെരഞ്ഞെടുപ്പ് വരുമ്പോൾ അവർ (അവാമി ലീഗ് പാർട്ടി നേതാക്കള്‍) മത്സരിക്കണം' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിന്‍റെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വം നല്‍കിയിരുന്ന പാര്‍ട്ടിയാണ് അവാമി ലീഗ്. ഭരണ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ഒരാഴ്‌ച മുമ്പ് 76 കാരിയായ ഷെയ്ഖ് ഹസീന വ്യോമസേന ഹെലികോപ്റ്ററില്‍ അയൽരാജ്യമായ ഇന്ത്യയിലേക്ക് പാലായനം ചെയ്‌തിരുന്നു. രാഷ്‌ട്രീയ എതിരാളികളെ നിയമവിരുദ്ധമായി കൊലപ്പെടുത്തിയത് ഉൾപ്പെടെ നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് ഹസീനയുടെ സര്‍ക്കാരിനെതിരെ ആരോപിക്കപ്പെട്ടത്.

ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ വലിയ ആഹ്ലാദ പ്രകടനങ്ങളാണ് ബംഗ്ലാദേശില്‍ അരങ്ങേറിയത്. എന്നിരുന്നാലും ഹസീനയുടെ അവാമി ലീഗ് പാർട്ടി നിരോധിക്കാനുളള നടപടികള്‍ ഇടക്കാല സർക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേസമയം, മുൻ പ്രധാനമന്ത്രിയുടെ രാജിയെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിന് പിന്നാലെ തെരുവുകളില്‍ നിന്ന് പിന്‍വലിഞ്ഞ പൊലീസ് ഒരാഴ്‌ചയ്‌ക്ക് ശേഷം പെട്രോളിങ് പുനരാരംഭിച്ചു.

രാജ്യത്ത് ഒരുമാസത്തിലേറെയായി നടന്ന പ്രതിഷേധത്തില്‍ 42 പൊലീസുകാരാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുളള ഇടക്കാല സർക്കാര്‍ സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ജോലി പുനരാരംഭിച്ചത്.

നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുളള കാബിനറ്റ് ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരായി നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം ഹീനമായ ആക്രമണങ്ങൾ തടയുന്നതിനുളള വഴികൾ കണ്ടെത്തുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും കാബിനറ്റ് ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തെ 170 ദശലക്ഷം ജനങ്ങളിൽ എട്ട് ശതമാനത്തോളം വരുന്ന ബംഗ്ലാദേശി ഹിന്ദുക്കളാണ് കലാപ കാലഘട്ടങ്ങളിൽ പതിവായി അക്രമത്തിന് ഇരയായത്.

Also Read:ഒടുവില്‍ ലോകം ഭയപ്പെട്ടത് സംഭവിക്കുന്നു...; ഉത്തരവാദിത്തം ഏറ്റെടുക്കാതെ റഷ്യയും യുക്രെയ്‌നും, സപോറീഷ്യ നോവാകുമോ? - Zaporizhzhia nuclear power plant

ABOUT THE AUTHOR

...view details