കേരളം

kerala

ETV Bharat / entertainment

ആരോരുമില്ലാതെ ലോഡ്‌ജ് മുറിയില്‍, മാധവന്‍ ചേട്ടൻ ഇവിടെയായിരുന്നുവെന്ന് അറിഞ്ഞില്ല;തൊണ്ടയിടറി നായര്‍

നടന്‍ ടി പി മാധവന്‍ അന്തരിച്ചു. ടിപി മാധവനെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവച്ച് നവ്യ നായര്‍.

By ETV Bharat Entertainment Team

Published : 4 hours ago

NAVYA NAIR  T P MADHAVAN  നവ്യ നായര്‍  ടി പി മാധവന്‍ ഗാന്ധി ഭവന്‍
NAVYA NAIR TALKED ABOUT T P MADHAVAN (ETV Bharat)

ഒരു കാലത്ത് വളരെയേറെ തിരക്കുള്ള താരമായിരുന്നു അന്തരിച്ച ടി പി മാധവന്‍. ആരോരുമില്ലാതെ അദ്ദേഹം ഒന്‍പത് വര്‍ഷമായി പത്തനാപുരത്തെ ഗാന്ധിഭവനില്‍ ജീവിക്കുകയായിരുന്നു. 1975 ല്‍ രാഗം എന്ന ചിത്രത്തിലൂടെയാണ് ടി പി മാധവന്‍ സിനിമാ അഭിനയം ആരംഭിക്കുന്നത്. പിന്നീട് നീണ്ട 37 വര്‍ഷകാലം തിരക്കുള്ള നടനായിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ മാല്‍ഗുഡി ഡേയ്‌സ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

ഒട്ടേറെ നാള്‍ തിരുവനന്തപുരത്തെ ലോഡ്‌ജ് മുറിയില്‍ ആരോരുമില്ലാതെ കഴിഞ്ഞു. ഇതിനിടയ്‌ക്കാണ് സീരിയല്‍ സംവിധായകന്‍ പ്രസാദ് അദ്ദേഹത്തെ കാണാനിടയായത്. പ്രസാദ് ആണ് മാധവനെ ഗാന്ധിഭവനില്‍ എത്തിക്കുന്നത്. ഇപ്പോഴിതാ നവ്യ നായര്‍ പങ്കുവച്ച ഒരു വീഡിയോയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. പത്തനാപുരത്ത് ഗാന്ധിഭവനില്‍ നടനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാര്‍ നവ്യ നായരും ടിപി മാധവനെ കാണാന്‍ എത്തിയപ്പോഴുള്ള അനുഭവമാണ് പങ്കുവച്ചത്.

ടി പി മാധവനെ കണ്ട് വികാരധീനയായാണ് നവ്യ നായര്‍ അന്ന് സംസാരിച്ചത്. 2022 ല്‍ ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുളള പുരസ്‌കാരം സ്വീകരിക്കാനെത്തിയപ്പോഴാണ് നവ്യ അപ്രതീക്ഷിതമായി മാധവനെ നവ്യ കണ്ടത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നവ്യയുടെ വാക്കുകള്‍

'ഇവിടെ വന്നപ്പോള്‍ ടിപി മാധവന്‍ ചേട്ടനെ കണ്ടു. 'കല്യാണരാമന്‍', 'ചതിക്കാത്ത ചന്തു' എല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ ആയിരുന്നുവെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. കണ്ടപ്പോള്‍ ഷോക്കായി പോയി. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്‍റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്ന് പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെ ആകുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മനസ്സിലായി.

മാതാപിതാക്കളേക്കാള്‍ മുകളിലായി ആരെയും ഞാന്‍ കണ്ടിട്ടില്ല. മാതാ പിതാ ഗുരു ദൈവം എന്നല്ലേ പഠിക്കുന്നത്‌. അങ്ങനെയല്ലാതെ ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛന്‍-അമ്മമാര്‍ ഉണ്ട്‌. തന്‍റേതല്ലാത്ത കാരണത്താല്‍ അല്ലാതെ അനാഥരായവര്‍, അവര്‍ക്ക് കുട്ടികളുണ്ട്‌. അവര്‍ക്കായി എന്ത്‌ ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് അറിയില്ല. അവര്‍ക്കായി ഒരു നൃത്തം അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിക്ക് എന്‍റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം.

കുറച്ച് ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തൊണ്ട വേദന വന്ന് നാക്ക് കുഴയുന്നത് പോലെ എനിക്ക് തോന്നി. എഴുന്നേറ്റപ്പോള്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ളത്‌ പോലെ. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട്‌ വളരെ കൂടുതലാണ്. ത്രോട്ട് ഇന്‍ഫെക്ഷന്‍ ആയിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ആശുപത്രിയില്‍ പോകാന്‍ പോലും എനിക്ക് സാധിക്കില്ലായിരുന്നു. നമ്മള്‍ ഒക്കെ ഇത്രയേ ഉള്ളൂ എന്ന് കൂടെയുള്ള ആളോട് അന്ന് പറഞ്ഞിരുന്നു. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാതെയാകുന്നത്. ആ ദിവസം വരെ ഞാന്‍ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്, നല്ല രീതിയില്‍ വ്യായാമം ചെയ്യാം എന്നൊക്കെയായിരുന്നു.

ജിമ്മില്‍ പോകുമ്പോള്‍ ഏറ്റവും അധികം വര്‍ക്കൗട്ട് ചെയ്യുന്നത് ഞാനാണ്. ഡാന്‍സ്‌ കളിക്കുമ്പോള്‍ നല്ല സ്‌റ്റാമിന ഉണ്ടെന്നൊക്കെ തോന്നിയിരുന്നു. പക്ഷേ ഒന്നുമില്ല, മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന് ഒരു ചെറിയ പനി വരുമ്പോള്‍ തിരിച്ചറിയും. കൊറോണ വന്നപ്പോള്‍ ഈ ലോകം മുഴുവന്‍ തിരിച്ചറിഞ്ഞു. ഒരു പനിക്കോ കൊറോണക്കോ വെള്ളപ്പൊക്കത്തിനോ പ്രകൃതിയുടെ ശക്തി നമ്മെ കാണിച്ചു തരാന്‍ കഴിയും. എന്നാല്‍ ആ വെള്ളപ്പൊക്കവും കൊറോണയും കഴിയുമ്പോള്‍ നമ്മള്‍ വീണ്ടും പഴയ ആളുകളാകും.' -നവ്യ നായര്‍ പറഞ്ഞു.

Also Read:നടന്‍ ടിപി മാധവന്‍ അന്തരിച്ചു

ABOUT THE AUTHOR

...view details