തിരുവനന്തപുരം: ഇടത് ഭരണകൂടത്തിന് കീഴില്‍ കേരളത്തിന്‍റെ മാറ്റത്തെ പ്രകീര്‍ത്തിച്ച് എഴുതിയ തന്‍റെ ലേഖനത്തിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അടക്കം വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പുകഴ്‌ത്തി കൊണ്ടാണ് തരൂര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ഇന്ത്യൻ എക്‌സ്‌പ്രസിലെ തന്‍റെ ലേഖനത്തെക്കുറിച്ചുള്ള വിവാദം അല്‍പം അതിശയിപ്പിച്ചു. താൻ ഈ ലേഖനം കേരളത്തിലെ ഒരു എംപി എന്ന നിലയിൽ ഒരു പ്രത്യേക വിഷയത്തെ കുറിച്ചാണ് എഴുതിയതെന്ന് തരൂര്‍ പ്രതികരിച്ചു. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. "സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയിലൂടെ കാണുന്ന വ്യവസായപരിസ്ഥിതിയിലെ മാറ്റം എന്നത് മാത്രം- ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ തന്നെ ഇതിന് തുടക്കം കുറിച്ചത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന് ഞാൻ അഭിമാനത്തോടെ പറയാൻ ഈ അവസരം വിനിയോഗിക്കുന്നു.
സ്റ്റാർട്ടപ്പ് വില്ലേജിനെയും സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ് മിഷനെയും അദ്ദേഹം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ വികസിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സർക്കാർ അതിനെ സ്വാഭാവികമായി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്" അദ്ദേഹം കുറിച്ചു.
എന്നാൽ, തന്‍റെ ലേഖനം കേരളത്തിന്‍റെ സമ്പൂർണ സാമ്പത്തിക അവസ്ഥയെ വിലയിരുത്താനുള്ള ശ്രമമല്ല. പല വട്ടം താൻ പറഞ്ഞതുപോലെ, കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഉയർന്ന തൊഴിൽക്ഷാമം, പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ള യുവാക്കളുടെ വിദേശത്തേയ്ക്കുള്ള പ്രവാസം, കൃഷി മേഖലയിലെ പ്രതിസന്ധി (റബ്ബർ, കശുമാവ്, റബ്ബർ മുതലായ മേഖലകളിൽ), കൂടാതെ ചരിത്രത്തിലാദ്യമായി ഏറ്റവും ഉയർന്ന കടബാധ്യതയും എന്നിവ ഉൾപ്പെടെ. ഇതൊക്കെ പരിഹരിക്കാൻ ഏറെ സമയം വേണമെന്നും തരൂര്‍ വ്യക്തമാക്കി.
എന്നാൽ, എവിടെയെങ്കിലും ഒരു മേഖലയെങ്കിൽ ആശാവഹമായ ഒരു മാറ്റം കാണുമ്പോൾ അതിനെ അംഗീകരിക്കാതിരിക്കുക ചെറുതായിരിക്കും. താൻ ലേഖനം എഴുതിയതിന്‍റെ അടിസ്ഥാനമായത് 2024 ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് ആണ്. അതിൽ നിന്നുള്ള കണക്കുകളും വിവരങ്ങളും ചേർത്ത് തന്നെയാണ് തന്‍റെ ആശയവിനിമയം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തന്‍റെ ലേഖനം വായിച്ചിട്ടേ മറ്റുള്ളവര്‍ അഭിപ്രായം പറയാവൂ എന്നും അദ്ദേഹം കുറിച്ചു. " അവസാനമായി ഒരു അഭ്യർത്ഥന ലേഖനം വായിച്ചിട്ട് മാത്രമേ അഭിപ്രായമൊന്നും പറയാവൂ! പാർട്ടി രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അതിൽ ഇല്ല, കേരളം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് പുറത്തുവരാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. കഴിഞ്ഞ 16 വർഷമായി കേരളത്തിലെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് തന്നെയാണ് പലതവണ ഞാൻ പറഞ്ഞിട്ടുള്ളതും" എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
എന്താണ് തരൂരിന്‍റെ ലേഖനത്തില്‍ പറയുന്നത്?
തിരുവനന്തപുരത്ത് നടന്ന ഹഡില്‍ ഗ്ലോബലില്‍ പങ്കെടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തരൂര്‍ ലേഖനം എഴുതിയത്.
"കേരളത്തിന്‍റെ ഭാവിയെ കുറിച്ച് ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍ ചിലകാര്യങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി കാണണം. കേരളീയര്‍ രാഷ്ട്രീയം കൂടുതല്‍ കണ്ടിട്ടുണ്ട്. അതുപോലെ വികസനം കാണണം എങ്കില്‍ നമ്മള്‍ എല്ലാത്തിലും ഒരുപോലെ ചിന്തിച്ച് മുന്നോട്ട് പോവണം. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ മാനിഫെസ്റ്റോ കമ്മറ്റിക്ക് നേതൃത്വം നല്‍കുമ്പോള്‍, നമ്മുടെ കേരളത്തില്‍ കുട്ടികളുടെ ഭാവിക്ക് വേണ്ടി നിക്ഷേപവും സ്റ്റാര്‍ട്ടപ്പുകളും സംരംഭകത്വവും ആവശ്യമാണെന്നാണ് ഞാന്‍ പറഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാരിന് ചെയ്യാന്‍ കഴിവില്ല എന്നാണ് ഞാന്‍ ആ കാലത്ത് വിചാരിച്ചത്.
അത് മാത്രമല്ല. നമ്മള്‍ക്ക് രണ്ട് വര്‍ഷം മുമ്പ് വരെ കേരളം ഇക്കാര്യത്തില്‍ 29 സംസ്ഥാനങ്ങളുടെ റാങ്കിങ്ങില്‍ 28-ാം സ്ഥാനത്തായിരുന്നു. 28 സംസ്ഥാനമായിരുന്നപ്പോള്‍ 26-ാം സ്ഥാനത്തായിരുന്നു. അമേരിക്കയിലും സിംഗപുരിലും പുതിയ വ്യവസായം തുടങ്ങാന്‍ മൂന്ന് ദിവസം മതി. ഇന്ത്യയില്‍ ശരാശരി 114 ദിവസം വേണം. കേരളത്തിലത് 236 ദിവസാണ് എന്നായിരുന്നു മുമ്പ് എനിക്ക് ലഭിച്ച കണക്കുകള്‍.
എന്നാല്‍ അടുത്തിടെ മന്ത്രി രാജീവിന്‍റെ പ്രസംഗത്തില്‍ ഇന്ന് കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ രണ്ട് മിനിറ്റ് മതിയെന്ന് കേട്ടു. അത് പെരുപ്പിച്ച് പറഞ്ഞതല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കപ്പെടണം. ഞാന്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ട ഓരോരോ കാര്യങ്ങള്‍ 18 മാസത്തില്‍ കേരള സര്‍ക്കാര്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് അതുപോലെ തന്നെ പോവണം എന്ന് ഞാന്‍ കയ്യടിച്ച് പറയും.
എങ്കിലും ചിലര്‍ പറയുന്നുണ്ട് ഇവര്‍ ഭരിക്കുമ്പോള്‍ ചെയ്യാന്‍ തയ്യാറായിരിക്കും അടുത്ത വര്‍ഷം ഇലക്ഷന്‍ തോറ്റാല്‍ ഇതേ ആളുകള്‍ തന്നെ ഇത് തടസപ്പെടുത്തി ചുവന്ന കൊടി കാണിക്കുമെന്ന്. അത് ചെയ്യരുത്. എല്ലാ പാര്‍ട്ടികളും ഈ കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. അത് ആര് ഭരിക്കുകയാണെങ്കിലും. കേരളത്തിന് ഇതാണ് ആവശ്യം. നിക്ഷേപം അത്യാവശ്യമാണ്. വികസനം അത്യാവശ്യമാണ്." എന്ന് തരൂര്‍ എഴുതി.
Also Read: എന്ത് അടിസ്ഥാനത്തിലാണ് ലേഖനമെന്ന് വിഡി സതീശൻ... കണക്കുകള്‍ നിരത്തി മറുപടിയുമായി തരൂർ