കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയുടെ വിധി നിര്‍ണയിച്ച യമുന; എഎപിയും ബിജെപിയും തമ്മിലടിച്ച നാളുകള്‍, വിവാദങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം - YAMUNA RIVER ISSUE IN DELHI POLLS

2025 ഡല്‍ഹി തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച മുഖ്യവിഷയം യമുന നദി ആയിരുന്നുവത്രേ. അറിയാം യമുനാ നദീ പ്രശ്‌നത്തിന്‍റെ നാള്‍വഴികള്‍.

YAMUNA RIVER ISSUE  POISON IN YAMUNA RIVER  DELHI ELECTION RESULT 2025  DELHI HARYANA WATER DISPUTE
YAMUNA RIVER ISSUE DOMINATES DELHI ELECTIONS (ETV Bharat)

By ETV Bharat Kerala Team

Published : Feb 8, 2025, 7:29 PM IST

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ പുത്തന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ കളമൊരുങ്ങിക്കഴിഞ്ഞു. ബിജെപി വന്‍ വിജയത്തോടെ കേവലഭൂരിപക്ഷത്തിന് മുകളില്‍ സീറ്റുകള്‍ സ്വന്തമാക്കി. ആം ആദ്‌മി പാര്‍ട്ടിയെ ബിജെപി കേവലം 22 സീറ്റുകളിലേക്ക് ഒതുക്കി. കോണ്‍ഗ്രസാകട്ടെ ഇക്കുറിയും ഒന്നും നേടാനാകാതെ മാളത്തിലൊളിച്ചു.

യമുനാ നദിയായിരുന്നു ഡല്‍ഹി തെരഞ്ഞെടുപ്പ് വിധി നിര്‍ണയത്തില്‍ മുഖ്യ പങ്ക് വഹിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. യമുന ശുദ്ധീകരിക്കുമെന്ന് ഡല്‍ഹി ജനതയ്ക്ക് ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ ഉറപ്പ് കൊടുത്തിരുന്നതാണ്. എന്നാല്‍ ഈ വാഗ്‌ദാനം പാലിക്കാന്‍ അദ്ദേഹത്തിന് ആയില്ല. ഇക്കാര്യം പരാമര്‍ശിക്കുമ്പോഴൊക്കെയും അദ്ദേഹം ഹരിയാനയുടെ മേല്‍ പഴി ചാരി. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ യമുന നദിയെ വിഷലിപ്‌തമാക്കിയെന്ന് ഇന്നും അരവിന്ദ് കെജ്‌രിവാള്‍ ആരോപണമുയര്‍ത്തി.

കെജ്‌രിവാള്‍ മാത്രമല്ല ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തിയെന്ന ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. പിന്നാലെ കെജ്‌രിവാളിനെയും ആം ആദ്‌മി പാര്‍ട്ടിയെയും കടന്നാക്രമിച്ച് ബിജെപി രംഗത്ത് എത്തി. ഇതോടെ യമുന നദീ പ്രശ്‌നവുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാനങ്ങള്‍ മുഖത്തോട് മുഖം കൊമ്പുകോര്‍ക്കുന്ന കാഴ്‌ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരു സംസ്ഥാനങ്ങളും ശക്തമായി രംഗത്ത് വന്നു. ഇതിന്‍റെ സ്വാധീനമാണ് ഇന്ന് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ നാം കണ്ടത്.

കഴിഞ്ഞമാസം 27നാണ് ഹരിയാന സര്‍ക്കാര്‍ യമുനയില്‍ വിഷം കലര്‍ത്തിയെന്ന പ്രസ്‌താവനയുമായി അരവിന്ദ് കെജ്‌രിവാള്‍ ആദ്യം രംഗത്ത് എത്തിയത്. തുടര്‍ന്ന് ഡല്‍ഹി ജലബോര്‍ഡിലെ എന്‍ജിനീയര്‍മാര്‍ ഡല്‍ഹിയിലേക്കുള്ള ജലപ്രവാഹം തടഞ്ഞു നിര്‍ത്തി. അതിര്‍ത്തിയില്‍ തന്നെ വെള്ളം തടഞ്ഞു. വെള്ളം ഡല്‍ഹിയിലെത്തിയാല്‍ കുടിവെള്ളവുമായി കലരുമെന്നും നിരവധി പേര്‍ക്ക് ജീവഹാനിയുണ്ടാകാമെന്നും ഒരു കൂട്ടക്കുരുതിക്ക് ഇതിടയാക്കുമെന്നും ഭീതി പടര്‍ന്നു.

ഹരിയാന സര്‍ക്കാരിനെതിരെയുള്ള കെജ്‌രിവാളിന്‍റെ ആരോപണങ്ങള്‍

വൃത്തികെട്ട രാഷ്‌ട്രീയമാണ് നടക്കുന്നതെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. നേരത്തെ ഇത് ശത്രുരാജ്യങ്ങള്‍ക്കിടയിലാണ് സംഭവിച്ചിരുന്നത്. അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചു. ഇപ്പോള്‍ ബിജെപി ഡല്‍ഹിയിലേക്ക് വിഷം അയക്കുന്നു. ഇതിന്‍റെ പഴി ആം ആദ്‌മി പാര്‍ട്ടിയുടെ തലയില്‍ ചാരുന്നു.

തിരിച്ചടിച്ച് ഹരിയാന ബിജെപി

എന്നാല്‍ ആരോപണങ്ങള്‍ അരവിന്ദ് കെജ്‌രിവാളിന് നേരെയാണ് ബിജെപി തിരിച്ചടിച്ചു. രാഷ്‌ട്രീയ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കെജ്‌രിവാള്‍ എന്ത് തരംതാണ കളികള്‍ക്കും തയാറാകുമെന്നായിരുന്നു ഹരിയാന ബിജെപിയുടെ ആരോപണം. ഹരിയാനക്കാരെ ആക്ഷേപിച്ച് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് കെജ്‌രിവാളിന്‍റെ ശ്രമമെന്നും അവര്‍ ആരോപിച്ചു. അതേസമയം ഹരിയാനയെ അപമാനിക്കുന്ന ഈ മാടപ്രാവ് പിറന്നത് ഹരിയാന മണ്ണിലാണെന്നത് ദൗര്‍ഭാഗ്യകരമാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.

'കെജ്‌രിവാള്‍ ഡല്‍ഹിക്ക് ദുരന്തമായി മാറിയിരിക്കുന്നു'

ഒരു യഥാര്‍ത്ഥ ഹരിയാനക്കാരനും യമുനയില്‍ വിഷം കലര്‍ത്തുക എന്ന പാപം ചെയ്യാനാകില്ലെന്ന് ഹരിയാനയിലെ ബിജെപി വ്യക്തമാക്കി. എന്നാല്‍ ദ്വാപരയുഗത്തില്‍ കാളിയന്‍ എന്ന നാഗം യമുനയില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഭഗവാന്‍ കൃഷ്‌ണനെത്തി കാളിയനെ ഇവിടെ നിന്ന് ഓടിച്ചു. കലിയുഗത്തില്‍ ഈ കാളിയ സര്‍പ്പമായി അരവിന്ദ് കെജ്‌രിവാള്‍ എത്തിയിരിക്കുകയാണ്.

യമുനയെ മാലിന്യത്തില്‍ നിന്ന് രക്ഷിച്ചില്ലെങ്കില്‍ ഇനി താന്‍ ഒരിക്കലും വോട്ട് ചോദിച്ച് വരില്ലെന്നായിരുന്നു 2020ലെ കെജ്‌രിവാളിന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം. വരും തെരഞ്ഞെടുപ്പുകളില്‍ ഭഗവാന്‍ കൃഷ്‌ണന്‍ ചെയത് പോലെ ഡല്‍ഹി ജനത ചെയ്യുമെന്നും ബിജെപി ചൂണ്ടിക്കാട്ടി. യമുനാനദിയെ അമ്മയായി കരുതുന്ന ഡല്‍ഹി ജനത തങ്ങളുടെ ദുരന്തമായി മാറിയിരിക്കുന്ന കാളിയസര്‍പ്പത്തില്‍ നിന്ന് എന്നെന്നേക്കുമായി ഫെബ്രുവരി എട്ടിന് മോചനം നേടുമെന്നും ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു.

ഹരിയാന ബിജെപിയുടെ ഈ പ്രസ്‌താവനയെ തുടര്‍ന്ന് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ബിജെപി ഡല്‍ഹിയിലേക്ക് വരുന്ന കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ എങ്ങനെയാണ് ഗൂഢാലോചന നടത്തിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുമെന്ന് പറഞ്ഞു കൊണ്ടായിരുന്നു വീഡിയോ പങ്കുവച്ചത്. എന്നാല്‍ ഡല്‍ഹി ജനതയ്ക്ക് എന്തെങ്കിലും കുഴപ്പം വരുത്താന്‍ താന്‍ അനുവദിക്കില്ല. ബിജെപിയുടെ ഈ ഗൂഢാലോചന തകര്‍ക്കാന്‍ തങ്ങള്‍ ഡല്‍ഹിക്കാര്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൈനിയുടെ പ്രതികരണം

കെജ്‌രിവാള്‍ വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കുന്നുവെന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയുടെ പ്രതികരണം. കെജ്‌രിവാള്‍ താന്‍ ജനിച്ച മണ്ണിനെയാണ് അപമാനിക്കുന്നത്. ഡല്‍ഹിയിലെയും ഹരിയാനയിലെയും ജനങ്ങളോട് അദ്ദേഹം മാപ്പ് പറയണം. യമുനാനദിയില്‍ ഹരിയാന എത്ര വിഷം കലര്‍ത്തിയെന്നും അദ്ദേഹം വ്യക്തമാക്കണം. ഏത് എന്‍ജീനിയര്‍മാരാണ് ഇത് കണ്ടെത്തിയത്. കെജ്‌രിവാള്‍ പരാജയഭീതിയിലാണെന്ന് സൈനി പറഞ്ഞു.

വിഷയത്തില്‍ 2025 ജനുവരി 28ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഡല്‍ഹി മുഖ്യമന്ത്രി കത്തെഴുതി. ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വെള്ളത്തില്‍ അമോണിയയുടെ നിരക്ക് ആറുമടങ്ങ് കൂടുതലാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് മനുഷ്യ ശരീരത്തിലെത്തിയാല്‍ വിഷമാണ്. ഇത് ഡല്‍ഹി ജനതയ്ക്ക് നല്‍കാനാകില്ല. ഇത് അവരുടെ ജീവന് ഭീഷണിയാണ്. ഈ വെള്ളം ഡല്‍ഹിയിലെത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വീണ്ടും അദ്ദേഹം കമ്മീഷന് കത്തെഴുതി. അടിയന്തര ഇടപെടല്‍ വേണമെന്നായിരുന്നു ആവശ്യം.

ആരോപണങ്ങള്‍ ഉന്നയിച്ച് രക്ഷപ്പെടാനാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ ശ്രമമെന്നും സൈനി ആരോപിച്ചു. അരവിന്ദ് കെജ്‌രിവാള്‍ തന്‍റെ ചീഫ് സെക്രട്ടറിയെ അയക്കട്ടെ, എന്‍റെ ചീഫ് സെക്രട്ടറിയെ ഞാനും അയക്കാം. ഇരുവരും ഡല്‍ഹിയിലേക്ക് യമുന പ്രവേശിക്കുന്ന സോനിപതിലെ വെള്ളത്തിന്‍റെ ഗുണമേന്‍മ പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ അമോണിയയെക്കുറിച്ച് പറയുന്നു. ജലക്ഷാമത്തെക്കുറിച്ച് പരാതിപ്പെടുന്നു. എന്നാല്‍ യാതൊരു ക്ഷാമവും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിതരണത്തിലാണ് പ്രശ്‌നം. പത്ത് വര്‍ഷമായി അവര്‍ക്ക് ജലവിതരണം കാര്യക്ഷമമാക്കി നടത്താനാകുന്നില്ല. ജനങ്ങള്‍ക്ക് ഇപ്പോഴും കിട്ടുന്നത് മലിന ജലമാണ്. ആരോപണങ്ങള്‍ ഉന്നയിക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ഡല്‍ഹി ജനത ഇക്കാര്യങ്ങളെല്ലാം മനസില്‍ വച്ചിട്ടുണ്ട്. അവര്‍ പാഠം പഠിപ്പിക്കുക തന്നെ ചെയ്യുമെന്നും സൈനി പറഞ്ഞിരുന്നു.

ഇതിനിടെ സൈനി യമുനയില്‍ വെള്ളം കുടിച്ച് ഇതില്‍ വിഷമൊന്നുമില്ലെന്ന് പരസ്യപ്രഖ്യാപനവും നടത്തിയിരുന്നു. താങ്കളുടെ പരാജയങ്ങള്‍ക്ക് ഹരിയാന ജനത ഉത്തരവാദിയല്ലെന്നും അദ്ദേഹം കെജ്‌രിവാളിനോട് പറഞ്ഞു. ഹരിയാനയിലെ ജനത അദ്ധ്വാനിക്കുന്ന ജനവിഭാഗമാണ്. അതേസമയം ഡല്‍ഹി ജനത പത്ത് വര്‍ഷമായി നുണകളില്‍ മുങ്ങിക്കുളിച്ച് കൊണ്ടിരിക്കുന്നു.

പത്ത് വര്‍ഷമായി കെജ്‌രിവാളും കൂട്ടരും നടത്തുന്ന നുണപ്രചരണങ്ങളുടെയും വഞ്ചനയുടെയുമെല്ലാം പാപഭാരം അവര്‍ കഴുകിക്കളയാന്‍ പോകുകയാണ്. നമ്മുടെ യമുനാ മാതാവിനെ അവര്‍ ഒറ്റിക്കൊടുത്തു. പരിശുദ്ധ യമുനാ മാതാവ് ഈ തട്ടിപ്പുകളില്‍ നിന്നെല്ലാം രക്ഷപ്പെടും. യമുന ശുദ്ധീകരിക്കപ്പെടും. നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് ശുദ്ധമായ വെള്ളം കിട്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈനിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്‌മി പാര്‍ട്ടി

യമുനാ നദിയിലെ വെള്ളം പരസ്യമായി കുടിച്ചായിരുന്നു സൈനിയുടെ നടപടിയെ വിമര്‍ശിച്ച് ആം ആദ്‌മി രംഗത്ത് എത്തി. വെള്ളം കുടിച്ചതായി അദ്ദേഹം അഭിനയിക്കുകയായിരുന്നുവെന്നായിരുന്നു അവരുടെ ആരോപണം. പിന്നീട് ആ വെള്ളം യമുനയിലേക്ക് തന്നെ തുപ്പിക്കളഞ്ഞെന്നും അവര്‍ പറഞ്ഞു. യമുനയിലെ അമോണിയ സാന്നിധ്യം മൂലം ഡല്‍ഹി ജനതയുടെ ജീവന് ഈ വെള്ളം ഭീഷണി ആയിരിക്കുന്നു. തനിക്കെതിരെ കേസെടുക്കുമെന്ന ഭീഷണി പോലും അവരില്‍ നിന്നുയരുന്നു. അവര്‍ക്ക് കുടിക്കാന്‍ പറ്റാത്ത വിഷജലം ഡല്‍ഹിക്കാര്‍ക്ക് നല്‍കുന്നു. ഇതനുവദിക്കില്ല.

വസ്‌തുതാ പരിശോധനയുമായി ഹരിയാന മുഖ്യമന്ത്രി

കെജ്‌രിവാളിനോട് തന്‍റെ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ ഹരിയാന മുഖ്യമന്ത്രി വെല്ലുവിളിച്ചു. നുണകളുടെയും ചതികളുടെയും കണ്ണാടി എടുത്ത് മാറ്റി ദൃശ്യങ്ങള്‍ കാണൂ എന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ ലോകത്ത് ഏറ്റവും കൂടുതല്‍ നുണകള്‍ പറഞ്ഞത് കെജ്‌രിവാളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താങ്കള്‍ ഹരിയാനക്കാരനായത് കൊണ്ട് തന്നെ അറിയാമല്ലോ ഇവിടുത്തെ ജനങ്ങള്‍ പറവകള്‍ക്കും മൃഗങ്ങള്‍ക്കും പോലും വെള്ളം നല്‍കുന്നവരല്ലേ. ഹരിയാനയില്‍ നിന്ന് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഡല്‍ഹിയില്‍ വന്ന് താമസിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്കാര്‍ക്കും താങ്കളെ പോലെ ഇത്തരം നുണകള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോസ്വാമി തുളസിദാസ് പറഞ്ഞത് പോലെ നിങ്ങള്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് മറ്റുള്ളവരെന്നും നിങ്ങള്‍ വിചാരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അപകീര്‍ത്തി കേസെടുക്കുമെന്ന് ഹരിയാന സര്‍ക്കാര്‍ പറഞ്ഞു. ഹരിയാനയിലെയും ഡല്‍ഹിയിലെയും ജനങ്ങളോട് കെജ്‌രിവാള്‍ അടിയന്തരമായി മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഹരിയാന സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ അപകീര്‍ത്തി കേസെടുക്കുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ അങ്ങനെയൊരു നടപടിയിലേക്ക് അവര്‍ കടന്നില്ല.

താന്‍ ഡല്‍ഹി -ഹരിയാന അതിര്‍ത്തിയിലെ ദഹിസാര ഗ്രാമത്തില്‍ നിന്ന് വെള്ളം കുടിച്ചത് പോലെ കെജ്‌രിവാള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കൂടി വിളിച്ച് കൊണ്ടുപോയി രാജ്‌ഘട്ടിന് സമീപം യമുനയിലെ വെള്ളം കുടിക്കണമെന്നൊരു നിര്‍ദേശവും സൈനി മുന്നോട്ട് വച്ചു. ദേശീയ തലസ്ഥാനത്തിന് തങ്ങള്‍ ശുദ്ധജലമാണ് നല്‍കുന്നതെന്നും അരവിന്ദ് കെജ്‌രിവാളിന്‍റെയും അതിഷി സര്‍ക്കാരിന്‍റെയും ആരോപണങ്ങള്‍ തള്ളിക്കൊണ്ട് സൈനി ചൂണ്ടിക്കാട്ടി.

ഭൂപിന്ദര്‍ സിങ് ഹൂഡയുടെ പ്രതികരണം

ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. അദ്ദേഹം ആരെയും പക്ഷേ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചില്ല. യമുന നദിയെ ശുദ്ധീകരിക്കണം എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഡല്‍ഹിയിലെ വാണിജ്യ മാലിന്യങ്ങള്‍ ഫരിദാബാദ് വഴി യമുനാനദിയിലെത്തുന്നു. യമുനയിലെ വെള്ളം മലിനമാണെന്ന കാര്യവും അദ്ദേഹം അംഗീകരിക്കുന്നു.

കേന്ദ്ര പരിസ്ഥിതി സഹമന്ത്രിയുടെ പ്രതികരണം

എല്ലാമാസവും തനിക്ക് യമുനയിലെ വെള്ളത്തെക്കുറിച്ച് റിപ്പോര്‍ട്ട് കിട്ടുന്നുണ്ടെന്നായിരുന്നു കേന്ദ്ര പരിസ്ഥിതി സഹമന്ത്രി റാവു നര്‍ബിര്‍ സിങ്ങിന്‍റെ പ്രതികരണം. സോനിപതിലെ അവസാന ഗ്രാമമായ പല്ലയിലുള്ള യമുനയിലെ വെള്ളം പരിശോധിക്കുന്നത്. വെള്ളം ശുദ്ധമാണെന്നാണ് റിപ്പോര്‍ട്ട്. പിന്നീടാണ് യമുന ഡല്‍ഹിയില്‍ പ്രവേശിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കെജ്‌രിവാള്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യമുനയിലെ വെള്ളം ഒരു രാഷ്‌ട്രീയ വിഷയമല്ല. അത് കൊണ്ട് തന്നെ ഇതിനെ വിവാദമാക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹരിയാനയില്‍ കെജ്‌രിവാളിനെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട്

ഡല്‍ഹി തെരഞ്ഞെടുപ്പിന് കേവലം തൊട്ടുതലേന്ന് അരവിന്ദ് കെജ്‌രിവാളിനെതിരെ ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലുള്ള ഷഹാബാദ് പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്‌തു. ഹരിയാന സര്‍ക്കാര്‍ യമുനയില്‍ വിഷം കലര്‍ത്തിയെന്ന കെജ്‌രിവാളിന്‍റെ ആരോപണത്തിനെതിരെ ഷഹാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജഗ്‌മോഹന്‍ മന്‍ ചന്ദ എന്ന അഭിഭാഷകന്‍ കോടതിയിലും പരാതി നല്‍കി. വിവിധ വകുപ്പുകള്‍ ചുമത്തി കെജ്‌രിവാളിനെതിെര വിഷയത്തില്‍ കേസെടുക്കുകയുമുണ്ടായി.

ALSO READ: ഡല്‍ഹിയിലെ ആപ്പിന്‍റെ പരാജയം കോണ്‍ഗ്രസിന് 'വെള്ളിവെളിച്ചം'; ഇന്ത്യ മുന്നണിക്ക് മുന്നറിയിപ്പ്

ABOUT THE AUTHOR

...view details