ന്യൂഡൽഹി: ഇഡി അറസ്റ്റ് ചോദ്യം ചെയ്‌ത് മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി (Supreme Court dismissed plea filed by Hemant Soren). കേസിൽ ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി സുപ്രീം കോടതി തള്ളിയത്. കോടതികൾ എല്ലാവർക്കുമായി തുറന്നിരിക്കുന്നുവെന്നും സോറൻ ഹൈക്കോടതിയെ (Jharkhand High Court) സമീപിക്കണമെന്നുമാണ് ഹർജി പരിഗണിക്കവെ സുപ്രീം കോടതി സോറൻ്റെ അഭിഭാഷകരായ കപിൽ സിബൽ, എഎം സിംഗ്‌വി എന്നിവരോടായി പറഞ്ഞത്.
സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഇന്ന് ഹർജി തള്ളിയത്. ഹർജികളിൽ സുപ്രീംകോടതി (Supreme court) അടിയന്തരമായി വാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനോട്(Chief Justice D Y Chandrachud) ഇന്നലെ സിബൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹർജി ഇന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.
സിബലും സിംഗ്‌വിയും വിഷയം കേൾക്കാൻ ബെഞ്ചിനോട് ആവശ്യപ്പെട്ടെങ്കിലും ഒരാൾക്ക് വേണ്ടി വാദം കേൾക്കാൻ അനുമതി നൽകിയാൽ എല്ലാവരെയും അനുവദിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഹർജി പരിഗണിക്കാൻ താത്‌പര്യപ്പെടുന്നില്ലെന്നും, ആർട്ടിക്കിൾ 22 പ്രകാരം ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരനോട് ആവശ്യപ്പെടുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.