ന്യൂഡൽഹി:മത്സര പരീക്ഷകളിലെ ക്രമക്കേടുകളിൽ മുഖം രക്ഷിക്കൽ നടപടികളുമായി കേന്ദ്രസർക്കാർ. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഡയറക്‌ടർ ജനറൽ സുബോധ് സിങ്ങിനെ കേന്ദ്രം പുറത്താക്കി. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിട്ട് ഉത്തരവിറക്കിയ കേന്ദ്ര സർക്കാർ പരീക്ഷ പരിഷ്‌കാരങ്ങൾക്കായി ഉന്നതതല പാനലും രൂപീകരിച്ചു.
ഏജൻസിയുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും പരീക്ഷ പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്യുന്നതിനുമായി മുൻ ഐഎസ്ആർഒ മേധാവി കെ രാധാകൃഷ്‌ണൻ്റെ നേതൃത്വത്തിലാണ് ഏഴംഗ സമിതിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രാലയം രൂപം നൽകിയത്. 1,563 വിദ്യാര്‍ഥികള്‍ക്കായി നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് നടത്തും. അതേസമയം, ഇന്ന് നടക്കേണ്ടിയിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി വച്ചതായി മണിക്കൂറുകള്‍ക്ക് മുന്‍പായിട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
'ഞങ്ങൾ സുതാര്യവും കൃത്രിമത്വമില്ലാത്തതും പിശകില്ലാത്തതുമായ പരീക്ഷയ്‌ക്ക് വേണ്ടി നിലകൊള്ളുന്നു. പരീക്ഷ പരിഷ്‌കാരങ്ങൾ സംബന്ധിച്ച് ഒരു പാനൽ രൂപീകരിക്കുകയും ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്‌തു. കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്', കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
വിദ്യാർഥികളുടെ താൽപര്യം എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും പ്രവേശന പരീക്ഷയിലെ ക്രമക്കേടുകൾ സംബന്ധിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ (ഐടിപിഒ) ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ പ്രദീപ് സിങ് ഖരോലയ്‌ക്കാണ് സ്ഥിരം ചുമതലക്കാരനെ നിയമിക്കുന്നതുവരെ എൻടിഎയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.
ALSO READ:പരീക്ഷ ക്രമക്കേടുകൾ തടയാൻ പുതിയ നിയമം; കേന്ദ്ര സര്‍ക്കാറിന്‍റേത് മുഖം രക്ഷിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്
ഡൽഹി എയിംസ് മുൻ ഡയറക്‌ടർ രൺദീപ് ഗുലേറിയ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ബി ജെ റാവു, മദ്രാസ് ഐഐടിയിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിലെ പ്രൊഫസർ എമറിറ്റസ് കെ രാമമൂർത്തി എന്നിവർ ഏഴംഗ സമിതിയിലുണ്ട്. പീപ്പിൾ സ്‌ട്രോങ്ങിൻ്റെ സഹസ്ഥാപകനും കർമ്മയോഗി ഭാരത് ബോർഡ് അംഗവുമായ പങ്കജ് ബൻസാൽ, ഐഐടി ഡൽഹി സ്റ്റുഡൻ്റ് അഫയേഴ്‌സ് ഡീൻ ആദിത്യ മിത്തൽ, വിദ്യാഭ്യാസ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാൾ എന്നിവരും ഇതിൽ അംഗങ്ങളാണ്.
നീറ്റ് പരീക്ഷ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ നിന്നുള്ള ആറ് പേരെ കൂടി ബിഹാർ പൊലീസ് വെള്ളിയാഴ്‌ച രാത്രി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിക്കന്ദർ യാദവേന്ദു ഉൾപ്പടെ 13 പേരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കഴിഞ്ഞ മാസം അറസ്റ്റ് ചെയ്‌തിരുന്നു. അതേസമയം, വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം രംഗത്തെത്തി. മോദി സർക്കാരിന് കീഴിൽ വിദ്യാഭ്യാസ സമ്പ്രദായം നശിക്കപ്പെട്ടു എന്ന് പ്രതിപക്ഷം ആരോപിച്ചു.
Also Read :നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സൂത്രധാരന്‍ കാണാമറയത്ത്; വലയിലായത് ഇടനിലക്കാരും വിദ്യാര്‍ത്ഥികളും - NEET PAPER LEAK FIXER
അഴിമതിയും വിദ്യാഭ്യാസ മാഫിയയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണത്തിൽ തകർന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ മറ്റൊരു ദൗർഭാഗ്യകരമായ ഉദാഹരണമാണ് നീറ്റ്-പിജി പരീക്ഷകള്‍ മാറ്റിവച്ചതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.