ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശില്‍ ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി. തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായും (എസ്‌പി) ഇന്ത്യാ സഖ്യത്തിലെ മറ്റ് കക്ഷികളുമായുമുള്ള സഖ്യത്തിന് അന്തിമരൂപം നൽകിയതായി ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ് 17 ലോക്‌സഭ സീറ്റുകളിൽ മത്സരിക്കുമെന്നും ബാക്കി 63 സീറ്റുകളിൽ എസ്‌പിയും മറ്റ് സഖ്യകക്ഷികളും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു (INDIA Alliance Seat Sharing Finalised in UP).
കോൺഗ്രസ് മത്സരിക്കുന്ന 17 ലോക്‌സഭ സീറ്റുകൾ: വാരണാസി, അമേഠി, റായ്ബറേലി, സീതാപൂർ, ബരാബങ്കി, കാൺപൂർ നഗർ, സഹാറൻപൂർ, അംറോഹ, ഫത്തേപൂർ സിക്രി, മഹാരാജ്‌ഗഞ്ച്, ബൻസ്‌ഗാവ്, ബുലന്ദ്ഷഹർ, ഗാസിയാബാദ്, ജാൻസി, മഥുര, പ്രയാഗ്‌രാജ്, ഡിയോറിയ.
സഖ്യത്തിൻ്റെ ഭാഗമായി വാരാണസി, റായ്ബറേലി, അമേഠി, ഗാസിയാബാദ് എന്നീ 13 സീറ്റുകളിൽ കോൺഗ്രസിനെ മത്സരിപ്പിക്കാൻ എസ്‌പി സമ്മതിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ, എസ്‌പിക്ക് ഒരു സീറ്റ് നൽകി. സംസ്ഥാനത്തെ ബാക്കിയുള്ള എല്ലാ സീറ്റുകളിലും കോൺഗ്രസിനെ പിന്തുണച്ചതിന് പകരമായാണ് ഖജുരാഹോ സീറ്റ് നൽകിയത്.