തിരുവനന്തപുരം: വേനലിന്‍റെ വരവറിയിച്ച് കേരളത്തിൽ ഇന്നും നാളെയും (ഫെബ്രുവരി 3,4) ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണത്തിന്‍റെ മുന്നറിയിപ്പ്. മാർച്ച്-ഏപ്രിലോടെ വേനൽക്കാലം വരുന്നതിന് മുന്നോടിയായാണ് സംസ്ഥാനത്ത് ചൂട് കൂടുന്നത്. ആകാശം മേഘാവൃതമായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇനിയും ചൂട് വര്‍ധിക്കുമെന്ന് ഇന്ത്യൻ മീറ്റിയോറളജിക്കൽ ഡിപ്പാർട്മെന്‍റ് കേരള ഡയറക്‌ടർ നീത ഇടിവി ഭാരതിനോട് പറഞ്ഞു.
ജനുവരി 15നാണ് സൂര്യന്‍റെ ഉത്തരായനം ആരംഭിച്ചത്. സ്വാഭാവികമായും ഭൂമധ്യ രേഖയ്ക്ക് സമീപത്തുള്ള കേരളത്തിൽ ഇതിന്‍റെ സ്വാധീന ഫലമായാണ് ചൂട് കൂടുന്നതെന്നും നീത വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇന്ത്യയുടെ വടക്കൻ മേഖലകളിലേക്ക് ഇത് വ്യാപിക്കുകയും കേരളത്തിൽ ചൂട് വീണ്ടും വർധിക്കുകയും ചെയ്യുമെന്നും ഐഎംഡി ഡയറക്‌ടർ വ്യക്തമാക്കി.
ഇന്നും നാളെയും കേരളമാകെ ചൂട് കൂടില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് ചൂട് കൂടാനുള്ള സാധ്യത. തെക്കൻ കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നലെയും നേരിയ മഴ ലഭിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമെ ചൂട് കൂടുവെന്ന പ്രവചനം. മാർച്ച് - ഏപ്രിൽ മാസത്തിൽ വേനൽ എത്തുന്നതോടെ ചൂട് കഴിഞ്ഞ വർഷത്തെക്കാൾ വർധിക്കാനാണ് സാധ്യതയെന്നും നീത പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ വർഷമാണ് 2024. ഓരോ വർഷവും പിന്നിട്ട വർഷത്തെ കടത്തിവെട്ടുന്ന വിധത്തിലാണ് ചൂട് വർധിക്കുന്നത്. 2025ലും ഇതുതന്നെ ആവർത്തിക്കുമെന്നാണ് നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്. അനുദിനം വർധിച്ചേക്കാവുന്ന ചൂടിന് മഴമേഘങ്ങൾ വേഗം കുറച്ചേക്കാം. എന്നാൽ ഇത്തവണ വേനൽ ചുട്ടുപൊള്ളുമെന്ന് തന്നെയാണ് വിലയിരുത്തലെന്നും ഐഎംഡി ഡയറക്‌ടർ നീത പറഞ്ഞു.
ശീതകാലത്ത് തണുപ്പെത്തിയില്ല, മഴയും കുറയുന്നു: കടന്നുപോയ ശീതകാലം സംസ്ഥാനത്ത് വേണ്ടത്ര തണുപ്പെത്തിച്ചില്ലെന്നും ഐഎംഡി ഡയറക്‌ടർ വ്യക്തമാക്കി. ഡിസംബർ മുതൽ ഫെബ്രുവരി വരെ മുൻ വർഷങ്ങളെക്കാൾ ഈ വർഷം തണുപ്പ് കുറവായിരുന്നു. ഇത് ആഗോള താപനത്തിന്‍റെ സ്വാധീനഫലമാണ്. ഇതിനിടെ സൂര്യന്‍റെ ഉത്തരയാനവും ആരംഭിച്ചു. പ്രതീക്ഷിച്ച മഴയും ലഭിച്ചില്ല. വേനൽ മഴയ്ക്ക് തടസമുള്ളതായി നിലവിൽ പറയാനാവില്ല. വരും ദിവസങ്ങളിലെ കാലാവസ്ഥയുടെ മാറ്റം നിർണായകമാണെന്നും നീത പറഞ്ഞു.
Also Read: സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും; പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കുക, മുന്നറിയിപ്പ് ഇങ്ങനെ...