എറണാകുളം: കൊച്ചി വൈറ്റിലയിലെ ചന്ദർകുഞ്ച് ആർമി ഫ്ലാറ്റ് ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സമുച്ചയത്തിലെ ബി, സി, ടവറുകളാണ് പൊളിക്കേണ്ടത്. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി താമസക്കാർ നൽകിയ ഹർജിയിലാണ് വൈറ്റില സിൽവൽ ലാൻഡ് ഐലൻഡിലെ ചന്ദർകുഞ്ച് ആർമി ഫ്ലാറ്റ് ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇവിടുത്തെ താമസക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. താമസക്കാരെ ഒഴിപ്പിക്കുമ്പോൾ ബി, സി ടവറുകളിൽ ഉണ്ടായിരുന്നവർക്ക് വാടക ഇനത്തിൽ യഥാക്രമം 21,000, 23,000 രൂപ മാസം തോറും നൽകാനാണ് നിർദേശം. ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കുന്നതിനും താമസക്കാരെ ഒഴിപ്പിക്കുന്ന കാര്യങ്ങൾക്കും ജില്ലാ കലക്‌ടർ രണ്ടാഴ്‌ചയ്ക്കുള്ളിൽ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
പരിചയസമ്പന്നനായ സ്ട്രക്‌ചറൽ എഞ്ചിനീയർ, റസിഡന്‍റ്സ് അസോസിയേഷന്‍റെ രണ്ട് പ്രതിനിധികൾ, നഗരസഭയിലെ എഞ്ചിനീയർ, ടൗൺ പ്ലാനിങ് വിഭാഗത്തിൽ നിന്നുള്ള ഓഫിസർ എന്നിവരാണ് സമിതിയിൽ ഉണ്ടാകേണ്ടതെന്നും കോടതി നിർദേശിച്ചു. ടവറുകള്‍ പൊളിച്ചു നിർമിക്കുന്നതിന് ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ നൽകാമെന്ന് പറഞ്ഞ 175 കോടി രൂപ സമിതി നിർദേശിക്കുന്ന വിധത്തിൽ നൽകണം.
ടവറുകൾ രൂപകൽപന ചെയ്‌തവരിൽ നിന്നും നിർമാതാക്കളിൽ നിന്നും തിരിച്ചുപിടിക്കുന്ന തുകയും നിർമാണത്തിനായി ചെലവഴിക്കാം. ഫ്ലാറ്റിലെ നിലവിലെ ഉടമകൾക്ക് ഇനി പുതിയ ഫ്ലാറ്റാണ് ലഭിക്കുക. ഇതിനായി അവരിൽ നിന്ന് എത്ര പണം കൂടുതലായി ഈടാക്കണമെന്ന് സമിതിക്ക് തീരുമാനിക്കാം.