കേരളം

kerala

ഉറ്റവരെയൊന്ന് കാണാന്‍ കൊതിച്ച കണ്ണുകള്‍; ഇന്ത്യ-പാക് വിഭജനത്തില്‍ ഉരുകിത്തീരുന്ന ജീവിതങ്ങള്‍ - Families Split By India Pak Rivalry

By ETV Bharat Kerala Team

Published : Aug 14, 2024, 4:43 PM IST

ഇന്ത്യ പാക് വിഭജനം ഇരുരാജ്യങ്ങളെയും മാത്രമല്ല മറിച്ച് നിരവധി മനുഷ്യ ഹൃദയങ്ങളെയാണ് കീറിമുറിച്ചത്. യുദ്ധം കാരണം കുടുംബം ശിഥിലമാക്കപ്പെട്ടവര്‍ ഇന്നും വിഭജനത്തിന്‍റെ ബാക്കി പത്രങ്ങളിലൊന്നാണ്. വേദനിപ്പിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ വാക്കുകളിലേക്ക്.

INDIA PAKISTAN RIVALRY  INDIA PAKISTAN BORDER FAMILIES  ഇന്ത്യ വിഭജനം വേര്‍പ്പെട്ട കുടുംബം  ഇന്ത്യ പാക് അതിര്‍ത്തികളിലെ കുടുംബം
Ghulam Ahmad (Tauseef Mustafa/AFP)

ഹണ്ടർമാൻ (ലഡാക്ക്): ഒരു കാലത്ത് കമ്മ്യൂണിറ്റികളെ ഒരുമിപ്പിച്ചിരുന്ന പാതയാണ് ഇന്ത്യ പാക് അതിര്‍ത്തി പ്രദേശത്തുള്ള ഹണ്ടർമാന്‍റെ ഹിമാലയൻ ചുരങ്ങളിലൂടെയുള്ള പുരാതന വ്യാപാര പാത. എന്നാൽ ഈ കൊടുമുടികൾ ഇന്ന് ഇന്ത്യയും പാകിസ്ഥാനും അവരവരുടെ സൈനിക കോട്ടയായി ഉപയോഗിക്കുന്നു. ഇന്ത്യൻ ആപ്രിക്കോട്ട് കർഷകനായ ഗുലാം അഹമ്മദ് (66) തന്‍റെ കൗമാര കാലത്താണ് മാതാപിതാക്കളിൽ നിന്ന് വേർപിരിയുന്നത്.

പാകിസ്ഥാന്‍ മേഖലയിലായിരുന്ന ഗുലാം അഹമ്മദിന്‍റെ ഗ്രാമം യുദ്ധങ്ങള്‍ക്കൊടുവില്‍ ഇന്ത്യയുടെ കീഴിലായി. അമ്മയുടെ ശവക്കുടീരം കാണണമെങ്കില്‍ ഗുലാം അഹമ്മദിന് പാകിസ്ഥാനില്‍ പോകണം. അതിര്‍ത്തി തുറന്നിരുന്നെങ്കിൽ 50 കിലോമീറ്റർ (30 മൈൽ) മാത്രം വരുന്ന ഒരു ദിവസത്തെ യാത്ര മതിയാകും ഇതിന്. എന്നാൽ ഇപ്പോള്‍ അവിടം സന്ദർശിക്കണമെങ്കില്‍ ഏകദേശം 2,500 കിലോമീറ്റർ (1,550 മൈൽ) ഈ കര്‍ഷകന്‍ യാത്ര ചെയ്യണം. വിസ അനുമതി അദ്ദേഹത്തിന് വെല്ലുവിളിയുമാകുന്നു.

Ghulam Ahmad (Tauseef Mustafa/AFP)

മാത്രമല്ല, പാകിസ്ഥാനിലേക്ക് പോകാനുള്ള ചെലവുകള്‍ താങ്ങാനും ഇപ്പോള്‍ ഈ വയോധികന് ആവില്ല. 'നമുക്ക് എന്ത് ചെയ്യാൻ കഴിയും? ഉറ്റവരെ കണ്ടുമുട്ടാനാകാതെ ഇവിടെ പലരും മരിച്ചു. എന്നെങ്കിലും കണ്ടുമുട്ടാനാകുമെന്ന പ്രതീക്ഷയിൽ നിരവധി പേര്‍...'- അഹമ്മദ് പറഞ്ഞു. ആരെങ്കിലും ഈ അതിർത്തി വീണ്ടും തുറന്നാൽ പലരും അവിടേക്ക് പോകുമെന്നും പലരും ബന്ധുക്കളെ കാണാനായി ഇവിടെ വരുമെന്നും അദ്ദേഹം പറഞ്ഞു.

കശ്‌മീരിനെ പാകിസ്ഥാനുമായി വേര്‍തിരിക്കുന്ന നിയന്ത്രണ രേഖയിൽ സിന്ധു നദിയുടെ പോഷക നദിയുടെ അരികിലായാണ് കാർഗിൽ പ്രദേശത്തെ അഹമ്മദിന്‍റെ ഗ്രാമം. മഞ്ഞുമൂടിയ കൊടുമുടികൾ, എതിരാളികളുടെ സൈനിക പോസ്റ്റുകള്‍ എന്നിവ ഈ ഗ്രാമത്തെ വലയം ചെയ്യുന്നുണ്ട്.

ആളുകൾക്ക് കടക്കാൻ കഴിയുന്നതായി ഇന്ത്യയ്ക്കും പാകിസ്ഥാനും ഒരേയൊരു കർശനമായ നിയന്ത്രിത അതിർത്തി പോയിന്‍റ് മാത്രമേയുള്ളൂ. അത് പഞ്ചാബിന്‍റെ തെക്ക് ഭാഗത്താണ്. എന്നാൽ വിരളമായി മാത്രമെ ആളുകള്‍ ഇതിലൂടെ അതിര്‍ത്തി കടക്കാറുള്ളൂ. ഈ ആഴ്‌ച 77ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 1947ൽ വിഭജിക്കപ്പെട്ടതിന് ശേഷം മൂന്ന് വലിയ യുദ്ധങ്ങളും എണ്ണമറ്റ അതിർത്തി സംഘർഷങ്ങളുമാണ് ഉണ്ടായത്.

ഉറ്റവരെ കാണാനാകാതെ...:

1999ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അവസാനമായി ഏറ്റുമുട്ടിയ സ്ഥലവും കാർഗിലാണ്. 49 കാരനായ അലി, വേനൽക്കാലത്ത് വിനോദ സഞ്ചാരികളുടെ ടൂർ ഗൈഡായി ജോലി ചെയ്യും. മറ്റ് സമയത്ത് ഇന്ത്യൻ മിലിട്ടറി മൗണ്ടന്‍ ഔട്ട്‌ പോസ്റ്റുകളിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന കഴുതകളെ തെളിക്കും.

അതിർത്തിക്കപ്പുറത്തുള്ള അമ്മാവന്‍റെ കുടുംബത്തെ ഒരിക്കല്‍ പോലും കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് അലി വിലപിക്കുന്നു. 'എന്‍റെ അമ്മയുടെ സഹോദരനും അവരുടെ മുഴുവൻ കുടുംബവും മറുവശത്താണ്. അവരിൽ നിന്നുള്ള വേർപാട് ഓര്‍ത്ത് അമ്മ എന്നും കരയും.'- അലി പറയുന്നു.

Museum Near LOC (Tauseef Mustafa/AFP)

1999ൽ ആയിരം പേരുടെയെങ്കിലും ജീവനെടുത്ത, 10 ആഴ്‌ച നീണ്ടുനിന്ന ആ സംഘർഷം അലി ഓര്‍ത്തെടുത്തു. ഗ്രാമത്തിലുണ്ടായിരുന്നവര്‍ മലഞ്ചെരുവുകളിലെ ഗുഹകളിൽ അഭയം പ്രാപിച്ച സംഭവവും ഓര്‍ത്തെടുത്തു. അത് ശരിക്കും ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടമായിരുന്നുവെന്ന് അലി പറഞ്ഞു. രാത്രി വയലിൽ വെള്ളം നനയ്ക്കാനും മൃഗങ്ങളെ പരിപാലിക്കാനും മാത്രമാണ് അന്ന് ആളുകള്‍ പുറത്തിറങ്ങിയത് എന്നും അലി പറഞ്ഞു.

അടസ്ഥാന സൗകര്യങ്ങള്‍...

കാൽ നൂറ്റാണ്ടിന് ശേഷം താഴ്‌വര ഇന്ന് ഏറെക്കുറെ ശാന്തമാണ്. റോഡുകളും ടെലികമ്മ്യൂണിക്കേഷൻ ലൈനുകളും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സൈന്യം നിര്‍ണായക പങ്ക് വഹിച്ചു. ഗ്രാമങ്ങളിലെ കുടുംബങ്ങൾക്ക് ഇപ്പോൾ ഓൺലൈനായി ബന്ധപ്പെടാനാകും. പതിറ്റാണ്ടുകളുടെ നിശബ്‌ദതയ്ക്ക് ശേഷം ഇപ്പോള്‍ സന്ദേശങ്ങൾ കൈമാറാനാകുന്നു.

'1999ൽ ഇവിടെ ഒന്നുമുണ്ടായിരുന്നില്ല. ഇപ്പോൾ ചെറിയ ടൗൺഷിപ്പുകൾ വരുന്നു. പുതിയ ഹോട്ടലുകൾ വരുന്നു.'- കാർഗിൽ യുദ്ധത്തില്‍ പോരാടിയ മേജർ ജനറൽ ലഖ്‌വീന്ദർ സിങ് പറഞ്ഞു. താൻ ഇപ്പോൾ പാകിസ്ഥാനിലെ ബന്ധുക്കളുമായി വീണ്ടും ബന്ധം സ്ഥാപിച്ചതായി 51കാരനായ മുഹമ്മദ് ബാകിർ പറയുന്നു. 'നമ്മുടെ സൈനികർ പ്രതിരോധം ശക്തമാക്കുന്നത് ഞാൻ കണ്ടു. അത് തകരുമെന്ന് കരുതുന്നില്ല. എന്നാല്‍ എന്തെങ്കിലും സംഭവിക്കുമോയെന്ന ഭയം എപ്പോഴുമുണ്ട്.'- ബാകിർ പറഞ്ഞു.

പൂര്‍ണമായും അകന്ന തലമുറ :

ആപ്രിക്കോട്ട് കർഷകനായ അഹമ്മദ് കൗമാരക്കാരനായ ചെറുമകന് പരേതനായ തന്‍റെ പിതാവിന്‍റെ ഫോട്ടോ കാണിച്ചെങ്കിലും അവന്‍ വലിയ താത്പര്യമൊന്നും കാണിച്ചില്ല. യുവതലമുറ പൂർണമായും അവരില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടെന്ന് അഹമ്മദ് പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്തുള്ള ഗ്രാമത്തെക്കുറിച്ചുള്ള ഓർമ്മകൾ ഇപ്പോൾ മങ്ങിയതായി ഗ്രാമവാസിയായ അലി മുഹമ്മദ് (55) പറഞ്ഞു. ഒരിക്കല്‍ വേര്‍പെട്ടുപോയ ആ തലമുറയ്ക്ക് പിന്നീട് ഒരിക്കലും ഓര്‍മകളെ അല്ലാതെ മറ്റൊന്നിനെയും വീണ്ടെടുക്കാനായിട്ടില്ല.

Girl Visits In View Point Overlooking Pakistan (Tauseef Mustafa/AFP)

Also Read :വെട്ടിമുറിക്കപ്പെട്ടതിന്‍റെ തീരാനോവ്; വിഭജനത്തിന്‍റെ ഓര്‍മകളില്‍ രാജ്യം

ABOUT THE AUTHOR

...view details