സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു (ETV Bharat) ന്യൂഡൽഹി:സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി രണ്ട് പെൺകുട്ടികളടക്കം മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. സെൻട്രൽ ഡൽഹിയിലെ ഓൾഡ് രാജേന്ദർ നഗറിലാണ് ദാരുണ സംഭവം. കോച്ചിങ് സെന്‍ററിന്‍റെ ബേസ്‌മെന്‍റിലുള്ള ലൈബ്രറിയിലേക്ക് ഡ്രെയിനേജ് വെള്ളം കയറിയതാണ് എന്നാണ് വിവരം.
അപകട സമയത്ത് കോച്ചിങ് സെൻ്ററിൽ ആകെ 30 വിദ്യാർഥികൾ ഉണ്ടായിരുന്നു. ശനിയാഴ്‌ച രാത്രിയോടെയാണ് സ്ഥാപനത്തില്‍ വെള്ളം കയറിയത്. എൻഡിആർഎഫും അഗ്നിശമന സേനയും പൊലീസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
രാത്രി 10.30 ഓടെ എൻഡിആർഎഫ് മുങ്ങൽ വിദഗ്‌ധർ ഒരു പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി 11.15 ഓടെയാണ് ലഭിച്ചത്. അർധരാത്രിക്ക് ശേഷമാണ് മൂന്നാമത്തെ മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സെന്‍ട്രല്‍ പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ എം ഹര്‍ഷവര്‍ധന്‍ പറഞ്ഞു. കോച്ചിങ് സെന്‍ററില്‍ കുടുങ്ങിക്കിടന്ന വിദ്യാർഥികളെ രക്ഷപ്പെടുത്തിയതായും മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഡിസിപി ഹർഷവർധൻ അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെടുത്തതിന് പിന്നാലെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനെതിരെ ഒരുകൂട്ടം വിദ്യാർഥികൾ സംഭവ സ്ഥലത്ത് പ്രതിഷേധിച്ചു.
Also Read :ഉത്തരാഖണ്ഡില്‍ കനത്ത മഴ: ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി