കേരളം

kerala

ETV Bharat / bharat

മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ; എതിര്‍ത്ത് കോണ്‍ഗ്രസ്, മതങ്ങളെ തമ്മില്‍ അടിപ്പിക്കാനെന്ന് അഖിലേഷ് യാദവ്

രാജ്യത്തെ മദ്രസകൾക്ക് നല്‍കുന്ന ധനസഹായം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിർത്തലാക്കണമെന്നും മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും ഉത്തരവിട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ.

By ANI

Published : 5 hours ago

മദ്രസകള്‍ അടച്ചുപൂട്ടണം  STOP FUNDING MADRASAS  ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ
NCPCR chairperson Priyank Kanoongo and Representative Image (ANI)

ന്യൂഡല്‍ഹി: രാജ്യത്തെ മദ്രസകൾക്ക് നല്‍കുന്ന ധനസഹായം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിർത്തലാക്കണമെന്നും മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും ഉത്തരവിട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ (എൻസിപിസിആര്‍). കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ മദ്രസകള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രസകള്‍ക്ക് നല്‍കുന്ന സംസ്ഥാന ധനസഹായം നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടത്. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും എൻസിപിസിആര്‍ കത്ത് നല്‍കി.

വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമങ്ങള്‍ക്ക് എതിരായാണ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ദേശീയ ബാലവകാശ കമ്മിഷൻ മേധാവി പ്രിയങ്ക് കനൂംഗോ അഭിപ്രായപ്പെട്ടു. 2009ലെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമപ്രകാരം സമത്വം, സാമൂഹിക നീതി, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങൾ നേടിയെടുക്കാൻ എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസമാണ് നല്‍കേണ്ടത്. എന്നാല്‍ മദ്രസകളില്‍ മുസ്ലിങ്ങളുടെ അവകാശങ്ങളെ കുറിച്ച് മാത്രമാണ് പഠിപ്പിക്കുന്നതെന്നും ഇവര്‍ക്ക് പൊതുവിദ്യാഭ്യാസം നഷ്‌ടപ്പെടുന്നുവെന്നും പ്രിയങ്ക് കനൂംഗോയുടെ കത്തിൽ വ്യക്തമാക്കുന്നു.

മദ്രസാ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് 11 പേജുള്ള കത്താണ് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ദേശീയ ബാലവകാശ കമ്മിഷൻ നല്‍കിയത്.

"വിശ്വാസ സംരക്ഷകർ എന്ന പേരില്‍ കുട്ടികളുടെ അവകാശങ്ങളെ അടിച്ചമർത്തുന്നവർ: കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ, മദ്രസകൾ" എന്ന തലക്കെട്ടോടെ ഒരു റിപ്പോര്‍ട്ടും ദേശീയ ബാലവകാശ കമ്മിഷൻ തയ്യാറാക്കിയിട്ടുണ്ട്. സ്‌കൂളുകളിൽ എല്ലാ കുട്ടികൾക്കും പൊതുവിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ കടമയാണ്.

2009ലെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം അനുസരിച്ച് മുസ്ലിം ഇതര കുട്ടികള്‍ മദ്രസകളിൽ പഠിക്കുന്നുണ്ടെങ്കില്‍ അവരെ സ്‌കൂളില്‍ ചേര്‍ക്കണമെന്നും ദേശീയ ബാലവകാശ കമ്മിഷൻ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. മദ്രസയിൽ പഠിക്കുന്ന മുസ്ലിം വിഭാഗത്തിലെ കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും എൻസിപിസിആര്‍ ആവശ്യപ്പെട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മദ്രസകള്‍ അടച്ചുപൂട്ടുന്നതിനെതിരെ കോണ്‍ഗ്രസും എസ്‌പിയും:

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലകാശ കമ്മിഷന്‍റെ നീക്കത്തെ വിമർശിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. ഭരണഘടന മാറ്റാനാണ് ബിജെപി ആഗ്രഹിക്കുന്നത്. രാജ്യത്തെ വിവിധ ജാതികളും മതങ്ങളും തമ്മിൽ സംഘർഷം സൃഷ്‌ടിച്ച് വിദ്വേഷത്തിന്‍റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അഖിലേഷ് യാദവ് വിമര്‍ശിച്ചു.

ദേശീയ ബാലകാശ കമ്മിഷന്‍റെ ശുപാർശ പ്രായോഗികമല്ലെന്നും ഇത് പിൻവലിക്കണമെന്നും ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആവശ്യപ്പെട്ടു. പോരായ്‌മകളുള്ള, നിയമങ്ങള്‍ ലംഘിക്കുന്ന മദ്രസകൾ ഉണ്ടെങ്കില്‍ അത് അന്വേഷിച്ച് അടച്ചുപൂട്ടണം. പക്ഷേ എല്ലാ മദ്രസകളും അടച്ചുപൂട്ടുക എന്നത് പ്രായോഗികമല്ലെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

Read Also:'നെഞ്ചില്‍ വെടിയേറ്റ രണ്ട് മുറിവുകൾ, പള്‍സോ രക്തസമ്മർദമോ ഉണ്ടായിരുന്നില്ല'; ബാബ സിദ്ദിഖിയുടെ മരണത്തെ കുറിച്ച് ഡോക്‌ടര്‍മാര്‍

ABOUT THE AUTHOR

...view details