കരിപ്പൂരിൽ നിന്ന് ഹജ്ജിന് അമിത യാത്രാക്കൂലി : ടെൻഡറിൽ വൻ കള്ളക്കളിയെന്ന് പിഎംഎ സലാം

By ETV Bharat Kerala Team

Published : Jan 30, 2024, 10:17 AM IST

thumbnail

കോഴിക്കോട്: കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്രാനിരക്കിലെ വർധനയില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഇതുമായി ബന്ധപ്പെട്ട ടെൻഡറിൽ വൻ കള്ളക്കളിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പരസ്യമായ കൊള്ളയാണ് കരിപ്പൂരിൽ നടക്കുന്നത്. ഈ കൊള്ളയ്‌ക്ക് ആരൊക്കെ കൂട്ടുനിൽക്കുന്നു എന്നാണ് അറിയേണ്ടത്. ഹാജിമാർ നേരിടുന്നത് വൻ വിവേചനമാണെന്നും സലാം ചൂണ്ടിക്കാട്ടി. കോഴിക്കോട്ടെ ടെൻഡറിൽ എത്ര വിമാനക്കമ്പനികൾ പങ്കെടുത്തു എന്ന് വ്യക്തമാക്കണം. സങ്കൽപ്പിക്കാൻ പോലും പറ്റാത്ത തുകയ്‌ക്ക് ടെൻഡർ ഉറപ്പിക്കുമ്പോൾ അത് റദ്ദാക്കി പുതിയത് വിളിക്കലാണ് പതിവ്. എന്നാൽ അത് കരിപ്പൂരിൽ അട്ടിമറിക്കപ്പെട്ടെന്നും പിഎംഎ സലാം പറഞ്ഞു. വിഷയത്തിൽ മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്. നിരക്ക് കൂടിയതിൽ കേന്ദ്ര, കേരള സർക്കാരുകൾ മറുപടി പറയണം. എയർ ഇന്ത്യ സൗദി എയർലൈൻസിന്‍റെ തുകയിലേയ്‌ക്ക് നിരക്ക് കുറയ്ക്കണമെന്നും ഇല്ലെങ്കിൽ റീ ടെൻഡർ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 70 ശതമാനം ഹജ്ജ് തീർത്ഥാടകരും യാത്ര പുറപ്പെടുന്നത് കരിപ്പൂരിൽ നിന്നാണെന്നിരിക്കെ ഇവിടെ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇരട്ടിയാക്കിയതില്‍ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെയും വിമാന കമ്പനികളുടെയും നടപടി യാത്രക്കാർക്ക് വലിയ ബാധ്യതയുണ്ടാക്കും. കരിപ്പൂ‍ർ വിമാനത്താവളത്തിൽ ചെറിയ വിമാനങ്ങളേ ഇറങ്ങുന്നുള്ളൂ. ഇത് കാരണമുള്ള അധിക ചെലവ് ചൂണ്ടിക്കാട്ടിയാണ് ടെന്‍ഡറിലൂടെ നിരക്ക് ഇരട്ടിയാക്കിയത്. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവീസ് നടത്തുന്നത്. കണ്ണൂരിലും കൊച്ചിയിലും സ‍ർവീസ് നടത്തുന്ന സൗദി എയർലൈൻസ് പകുതി തുക മാത്രമാണ് ഈടാക്കുന്നത്. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ ഹജ്ജ് യാത്രാനിരക്ക് കുത്തനെ കുറഞ്ഞപ്പോൾ കരിപ്പൂരിൽ എയർ ഇന്ത്യ നിരക്ക് വൻതോതിൽ ഉയർത്തിയതാണ് ആശങ്കയ്‌ക്കിടയാക്കിയിരിക്കുന്നത്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.