ഹൈദരാബാദ് : സ്റ്റോക്ക് മാര്‍ക്കറ്റിന്‍റെ പേരില്‍ സൈബർ തട്ടിപ്പിനിരയായ വിദ്യാർഥിനിക്ക് നഷ്‌ടമായത് ഒരു കോടിയിലേറെ രൂപ. കൊവിഡ് കാലത്ത് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ട്രേഡ് ചെയ്യാന്‍ വഴികള്‍ തേടിയ വിദ്യാര്‍ഥിനിയാണ് തട്ടിപ്പിന് ഇരയായത്.
ഫേസ്ബുക്കിൽ 'യൂണിറ്റി സ്‌റ്റോക്ക്‌സ്' എന്ന കമ്പനിയെക്കുറിച്ച് വന്ന പോസ്റ്റ് കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്‌തതായിരുന്നു വിദ്യാര്‍ഥിനി. കുറച്ച് സമയത്തിനുള്ളിൽ, സ്റ്റോക്ക് ട്രേഡിങ്ങിൽ 100 ശതമാനം ലാഭം നൽകാമെന്ന വാഗ്‌ദാനത്തോടെ ആ കമ്പനിയിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശം പെണ്‍കുട്ടിക്ക് ലഭിച്ചു. വ്യാജ വാഗ്‌ദാനം വിശ്വസിച്ച പെണ്‍കുട്ടി അവരുടെ നിര്‍ദേശാനുസരണം ആധാർ, പാൻ കാർഡ് നമ്പറുകൾ എന്നിവ നൽകി.
കഴിഞ്ഞ വർഷം നവംബറിലാണ് പണം അയച്ചു തുടങ്ങിയത്. ആദ്യ കാലങ്ങളില്‍ ലാഭം കിട്ടിയിരുന്നു. പിന്നീട് നിക്ഷേപിച്ച പണത്തില്‍ നിന്ന് വരുമാനം ലഭിക്കാതെ വന്നതോടെ പെണ്‍കുട്ടി കമ്പനിയെ ചോദ്യം ചെയ്‌തു.
ഏത് സാഹചര്യത്തിലും പണം തിരികെ നൽകാമെന്നും ട്രേഡിങ് നിർത്തരുതെന്നും തട്ടിപ്പുകാര്‍ പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് തന്‍റെയും മാതാപിതാക്കളുടെയും സമ്പാദ്യമായ ഒരു കോടിയോളം രൂപ തട്ടിപ്പുകാര്‍ക്ക് അയച്ച് കൊടുക്കുകയായിരുന്നു.
പിന്നീട് വഞ്ചിക്കപ്പെട്ടു എന്ന് മനസിലാക്കിയ യുവതി പൊലീസിൽ പരാതിപ്പെട്ടു. ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കുകൾക്ക് വിവരം നൽകുകയും ചെയ്‌തിരുന്നു. ഇരയുടെ പരാതിയിൽ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് വെള്ളിയാഴ്‌ച കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നഷ്‌ടപ്പെട്ട തുകയിൽ നിന്ന് 10.24 ലക്ഷം രൂപ മാത്രമാണ് തിരിച്ചു പിടിക്കാനായത്. ഇത്തരം സൈബർ തട്ടിപ്പുകൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിക്കുന്നു.